Image

സേവനരംഗത്ത്‌ പാദമുദ്ര പതിപ്പിച്ച്‌ ഫോമ

exclusive Published on 14 June, 2015
സേവനരംഗത്ത്‌ പാദമുദ്ര പതിപ്പിച്ച്‌  ഫോമ
യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നില്ലെങ്കിലും  ഒട്ടേറെ കാര്യങ്ങള്‍ ഫോമ നേതൃത്വം ഇതിനകം ചെയ്‌തു കഴിഞ്ഞതായി ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു. ഫോമാ എമ്പയര്‍ റീജിയന്റെ കുടുംബമേളയില്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിക്കവെ പ്രവര്‍ത്തനങ്ങള്‍ ഷാജി അക്കമിട്ടു നിരത്തി.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക്‌ ഓങ്കോളജി വാര്‍ഡിന്‌ ഒരു എക്‌സ്‌ടന്‍ഷന്‍ നിര്‍മ്മിച്ചു നല്‍കുകയാണ്‌ ഒന്ന്‌. ഒരുലക്ഷം ഡോളര്‍ ചെലവിട്ട്‌ നിര്‍മ്മിക്കുന്ന എക്‌സ്‌ടന്‍ഷന്‍ സഫലമകുന്നതോടെ രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഇരിക്കാന്‍ സൗകര്യമൊരുങ്ങും. ഡോക്‌ടര്‍മാര്‍ക്ക്‌ കണ്‍സള്‍ട്ടിംഗിനു പ്രത്യേക മുറികളും ലഭ്യമാകും. ഇപ്പോള്‍ ഒരു മുറിയില്‍ പല ഡോക്‌ടര്‍മാര്‍ രോഗികളെ കാണുകയാണ്‌ ചെയ്യുന്നത്‌. പ്രൈവസിക്കൊന്നും അവസരമില്ല. രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഒന്നും സൗകര്യമില്ല.

ഫോമയുടെ ഈ നേതൃത്വം സ്ഥാനമൊഴിയും മുമ്പ്‌ ഈ ബില്‍ഡിംഗ്‌ സാക്ഷാത്‌കരിക്കും-ഷാജി ഉറപ്പു നല്കി. ഇതേ വരെ . ഫോമയുടെ നേതൃത്വത്തില്‍ മാത്രമേ ഇതു ചര്‍ച്ച ചെയ്‌തിട്ടുള്ളൂ. വിവിധ നേതാക്കള്‍ പ്രൊജക്‌ടുമായി സഹകരിക്കാന്‍ രംഗത്തുണ്ട്‌. ഫോമയുടെ 64 അംഗ സംഘടനകള്‍ 500 ഡോളര്‍ വീതം നല്‍കിയാലും നല്ലൊരു തുക ലഭിക്കും. പൊതുജനങ്ങളില്‍ നിന്നും ഉദാരമായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.

ഏതെങ്കിലുമൊക്കെ സഹായം ചെയ്‌താല്‍ അതു അവിടംകൊണ്ട്‌ അവസാനിക്കും. എന്നാല്‍ ഇത്തരമൊരു പ്രൊജക്‌ട്‌ ഫോമയുടെ പേര്‌ എക്കാലവും നിലനിര്‍ത്തുന്നതാണ്‌.

ഓഗസ്റ്റ്‌ ഒന്നിനു തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയോ ഒരുപക്ഷെ തറക്കല്ലിടുകയോ ചെയ്യും.

ഗവണ്‍മെന്റിന്റെ ഭൂമിയിലാണ്‌ നിര്‍മ്മാണം. നമ്മള്‍ പണംകൊടുക്കാമെന്നു പറഞ്ഞിട്ടുതന്നെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അനുമതി ലഭിക്കാന്‍ ഏഴുമാസമെടുത്തു. ഫോമയുടെ പി.ആര്‍.ഒ ജോസ്‌ ഏബ്രഹാമിന്റെ നിരന്തര പരിശ്രമം കൊണ്ടാണ്‌ സര്‍ക്കാരിന്റെ അനുമതി നേടാനായത്‌.

വെറുതെ ഒരു കണ്‍വന്‍ഷന്‍ നടത്തി പോരുന്നതില്‍ അര്‍ത്ഥമില്ലെന്നു കണ്ടാണ്‌ ഇത്തരമൊരു ജീവകാരുണ്യ പദ്ധതി ആവിഷ്‌കരിച്ചത്‌.

കേരളാ കണ്‍വന്‍ഷന്‍ രാവിലെ സെമിനാറോടെയാണ്‌ ആരംഭിക്കുക. ആരോഗ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. തോമസ്‌ ഐസക്ക്‌ എം.എല്‍.എ, പ്രേമചന്ദ്രന്‍ എം.പി, ബിന വിജയന്‍ ഐ.എ.എസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

മൂന്നരയ്‌ക്ക്‌ പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍, വയലാര്‍ രവി എം.പി തുടങ്ങിയവര്‍ പ്രസംഗിക്കും. നടന്‍ മധു, പി. വിജയന്‍ ഐപി.എസ്‌ എന്നിവരുടെ സേവനങ്ങളെ മുന്‍നിര്‍ത്തി അവരെ ആദരിക്കും.

വൈകിട്ട്‌ ആറരയ്‌ക്ക്‌ പൂള്‍സൈഡ്‌ ഡിന്നര്‍. 350 പേര്‍ പങ്കെടുക്കും. പ്രധാനപ്പെട്ട എം.എല്‍.എമാരും, രാഷ്‌ട്രീയ നേതാക്കളും അതില്‍ പങ്കെടുക്കും. മാധ്യമ രംഗത്തു നിന്നും ജോണ്‍ ബ്രിട്ടാസ്‌, ടി.എന്‍ ഗോപകുമാര്‍, എം.ജി രാധാകൃഷ്‌ണന്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുക്കും.

കേരളാ കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ അടുത്തത്‌ ഒക്‌ടോബര്‍ 31-നുള്ള ജനറല്‍ ബോഡി മീറ്റിംഗാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജനറല്‍ ബോഡി ചേരണമെന്നാണ്‌ ഭരണഘടന പറയുന്നത്‌. ചില ഭരണഘടനാ മാറ്റങ്ങളാണ്‌ പ്രധാന വിഷയം. ബിജു തോമസ്‌, ജെ മാത്യൂസ്‌ എന്നിവരാണ്‌ സംഘടനകളുമായി ബന്ധപ്പെട്ട്‌ ഭരണഘടനയില്‍ മാറ്റംവരാനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുക.

ഡിട്രോയിറ്റില്‍ ഒരു പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും നടത്തുകയാണ്‌ അടുത്തത്‌. വിനോദ്‌ കൊണ്ടൂര്‍ ആണ്‌ അതിനു നേതൃത്വം നല്‌കുക.

എല്ലാറ്റിനുമുപരി അടുത്തവര്‍ഷം ജൂലൈ 7,8,9,10 തീയതികളില്‍ മയാമി ഡോവല്‍ ബീച്ച്‌ റിസോര്‍ട്ടില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ പുതിയ അനുഭവമായിരിക്കും. ഓരോ ഫോമാ കണ്‍വന്‍ഷനും ഓരോ പുതുമകളാണ്‌ സമ്മാനിച്ചത്‌. ബീച്ചില്‍ കണ്‍വന്‍ഷനും കുടുംബ മേളയും പുതിയ ചരിത്രം കുറിക്കും.

സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ താന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലും പ്രവര്‍ത്തിച്ചത്‌ അനുസ്‌മരിച്ചു. ലെജിസ്ലേറ്റര്‍ എന്ന നിലയില്‍ എല്ലാവരുടേയും പ്രതിനിധിയാണ്‌ താന്‍. ഫോമ തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്‌. തന്റെ ഇലക്ഷന്‌ അന്നത്തെ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അടക്കമുള്ളവര്‍ സഹായവുമായി എത്തുകയുണ്ടായി. ഫോമയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ഓഗസ്റ്റ്‌ മാസം ഇന്ത്യന്‍ പൈതൃകമാസമായി ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലിയും സെനറ്റും പ്രമേയം പാസാക്കിയത്‌ അവര്‍ ചൂണ്ടിക്കാട്ടിയത്‌ സദസ്‌ ഹര്‍ഷാരവത്തോടെ എതിരേറ്റു.

ഫോമാ ഭരണഘടനയില്‍ താഴെപ്പറയുന്ന മാറ്റങ്ങളാണ്‌ ആലോചനാവിഷയം. വൈസ്‌ പ്രസിഡന്റുമാരുടെ എണ്ണം മൂന്നാക്കുക. പ്രൊഫഷണല്‍ അസോസിയേഷനുകള്‍ക്ക്‌ (ഉദാ: സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍) അംഗത്വം ഒഴിവാക്കുക. ജനറല്‍ ബോഡിയിലേക്ക്‌ ഒരു അസോസിയേഷന്‍ അഞ്ചുപേരെ അയയ്‌ക്കുന്നതിനു പകരം ഏഴുപേരെ അയയ്‌ക്കുക. ഒരു റീജിയനില്‍ നിന്ന്‌ ഒരു നാഷണല്‍ കമ്മിറ്റി അംഗത്തെ മാത്രം തെരഞ്ഞെടുക്കുക. അപ്പോള്‍ മൊത്തം അംഗസംഖ്യ 11 അല്ലെങ്കില്‍ 12 ആയിരിക്കും. ഇപ്പോള്‍ 15 പേരാണുള്ളത്‌. ഫ്‌ളോറിഡയില്‍ ഒരു റീജിയന്‍ കൂടി വരുമ്പോഴാണ്‌ 12 റീജയനാകുക.

പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, വൈസ്‌ പ്രസിഡന്റുമാര്‍, ജോയിന്റ്‌ സെക്രട്ടറി, ജോയിന്റ്‌ ട്രഷറര്‍ എന്നിവരെ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരായി കണക്കാക്കും. പ്രവര്‍ത്തനങ്ങളൊക്കെ എല്ലാവരും അറിഞ്ഞിരിക്കണം. ചെക്ക്‌ ഒപ്പിടുന്നതിനും മറ്റുമുള്ള അധികാരങ്ങളും വിപുലപ്പെടുത്താന്‍ ഇതുകൊണ്ട്‌ കഴിയും.

റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബിജു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. ഷോബി ഐസക്ക്‌, റോയി ചെങ്ങന്നൂര്‍ എന്നിവരായിരുന്നു എം.സിമാര്‍.

അമേരിക്കയിലെങ്ങും പന്തലിച്ചു കിടക്കുന്ന ഫോമയില്‍ പ്രവര്‍ത്തിക്കാനായതുമൂലം എല്ലാമേഖലയിലും സുഹൃത്തുക്കളെ സമ്പാദിക്കാനായെന്ന്‌ ബിജു ഉമ്മന്‍ ചൂണ്ടിക്കാട്ടി. മലയാളി സമൂഹത്തിലെ യഥാര്‍ത്ഥ പ്രാതിനിധ്യമാണ്‌ ഫോമ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ചത്‌.

കേരളാ കണ്‍വന്‍ഷന്‌ പൊതുവെ താത്‌പര്യമില്ലാതിരുന്ന കമ്മിറ്റി അംഗങ്ങള്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നറിഞ്ഞതോടെ സജീവമായി രംഗത്തുവരികയായിരുന്നുവെന്ന്‌ ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം ഫോമ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിയ ടാലന്റ്‌ പ്രോഗ്രാമില്‍ 352 കുട്ടികള്‍ പങ്കെടുക്കു. 952 രജിസ്‌ട്രേഷനുകളുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

മൂന്നു സംഘടനകള്‍കൂടി അംഗത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നു ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു. ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍ ജോസും പ്രസംഗിച്ചു. ലിസ ജോസഫിന്റെ നാട്യമുദ്ര സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളായിരുന്ന കലാപരിപാടികളിലെ മുഖ്യഇനം.

ജെ. മാത്യൂസ്‌, അനിയന്‍ ജോര്‌ജ്‌, തോമസ്‌ കോശി, നാഷണല്‍ കമ്മിറ്റി അംഗം ഷാജി മാത്യു, ന്യൂജേഴ്‌സി റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജിബി തോമസ്‌, പി.ആര്‍.ഒ ജോസ്‌ ഏബ്രഹാം, മെട്രോ റീജിയന്‍ ആര്‍.വി.പിയും കേരളാ കണ്‍വന്‍ഷന്‍ ചെയറുമായ ഡോ. ജേക്കബ്‌ തോമസ്‌, പ്രദീപ്‌ നായര്‍, തോമസ്‌ മാത്യു, റെജി ജോര്‍ജ്‌, എ.വി. വര്‍ഗീസ്‌, കുര്യാക്കോസ്‌ വര്‍ഗീസ്‌, സഖറിയ കാരുവേലില്‍, ഫിലിപ്പ്‌ മഠത്തില്‍, ജോസ്‌ കളപ്പുരയ്‌ക്കല്‍, ലാലി കളപ്പുരയ്‌ക്കല്‍, സണ്ണി ഏബ്രഹാം (ഫിലാഡല്‍ഫിയ), വിനു ജോസഫ്‌, വര്‍ഗീസ്‌ കെ. ജോസഫ്‌, ഷിനു, സുരേഷ്‌ മുണ്ടയ്‌ക്കല്‍, മോളി ജോണ്‍, സണ്ണി കല്ലൂപ്പാറ, ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌) വനിതാ വിഭാഗം നേതാവും ഫിലഡല്ഫിയ കല സെക്രട്ടറിയുമായ രേഖാ ഫിലിപ്പ്‌, മാധ്യമ പ്രവര്‍ത്തകരായ ജോസ് കാടാപ്പുറം, ജോര്‍ജ് ജോസഫ്, തുടങ്ങി ഒട്ടേറേ പേര്‍ പങ്കെടുത്തു.
സേവനരംഗത്ത്‌ പാദമുദ്ര പതിപ്പിച്ച്‌  ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക