ഹണ്ടസ് വില്ല(ടെക്‌സസ്): കുട്ടികള്‍ക്കു ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിന് മെക്‌സിക്കോയില്‍ നിന്നും ഹൂസ്റ്റണിലേക്ക് താമസം മാറ്റിയ ഹുഗൊ സൊലാന എന്ന മിഷനറിയെ(36) കവര്‍ച്ച ചെയ്യുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയ മാര്‍ട്ടിന്‍ ഗാര്‍സിയായുടെ(36) വധശിക്ഷ ഇന്ന് (ഒക്ടോബര്‍ 6) ടെക്‌സസ്സില്‍ നടപ്പാക്കി.
അമേരിക്കയില്‍ വധശിക്ഷ നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ടെക്‌സസ് ഈ വര്‍ഷം ഇതോടെ 11 വധശിക്ഷയാണ് നടപ്പാക്കിയത്. മൂന്നുപേരെ കൂടി ഈ വര്‍ഷം വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നു.
കൊലപാതകവും, മോഷണവും തൊഴിലാക്കിയ പ്രതിയും മറ്റു മൂന്നു പേരും ചേര്‍ന്ന് വാനില്‍ യൂത്രചെയ്യുകയായിരുന്നു. സൊലാനയുടെ വാഹനത്തില്‍ ഇടിച്ചുകയറി പണം ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച മിഷനറിയെ ഗാര്‍സിയ വെടിവെച്ചു കൊലപ്പെടുത്തി. ഈ കൊലപാതകത്തില്‍ നിന്നും ലഭിച്ചത് വെറും എട്ടു ഡോളറായിരുന്നു. 1998 സെപ്റ്റംബറില്‍ നടത്തിയ കവര്‍ച്ചക്കും കൊലപാതകത്തിനും ഗാര്‍സിയെ വധശിക്ഷക്കും, മറ്റു പ്രതികളെ ജയില്‍ ശിക്ഷക്കും കോടതി വിധിച്ചു.
പതിനെട്ടു വയസ്സിനുള്ളില്‍ കൊലപാതകവും, കവര്‍ച്ചയും നടത്തി ഭീകരത സൃഷ്ടിച്ച ഗാര്‍സിയാക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ജൂറിയുടെ വിധി.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതി മിഷനറിയുടെ ഭാര്യയോടും കുടുംബാംഗങ്ങളോടും മാപ്പപേക്ഷിച്ചു. വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു പത്തുമിനിട്ടുള്ളില്‍ മരണം സ്ഥിരീകരിച്ചു.
വധശിക്ഷയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും അധികാരികള്‍ കണ്ടില്ലെന്ന ഭാവമാണ് നടക്കുന്നത്. അമേരിക്കന്‍ പര്യടനം നടത്തുന്നതിനിടെ ഇരു കോണ്‍ഗ്രസ്സുകളേയും സംയുക്ത സമ്മേളനത്തില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.