അഞ്ചു വര്‍ഷം മുമ്പ് മലങ്കര കത്തോലിക്കാ സഭയ്ക്കുവേണ്ടി ന്യൂയോര്‍ക്കില്‍
എക്സാര്‍ക്കേറ്റ് രൂപീകരിക്കുകയും എക്സാര്‍ക്ക് ആയി ബിഷപ്പ് തോമസ് മാര്‍
യൗസേബിയോസിനെ നിയോഗിക്കുകയും ചെയ്തപ്പോള്‍ അതൊരു പര്യവേക്ഷണമോ
പരീക്ഷണമോ ആയിരുന്നു. രൂപത എന്ന സ്ഥിരം സംവിധാനത്തിനുള്ള സാഹചര്യം ഉണ്ടോ
എന്നറിയാനുള്ള വത്തിക്കാന്റെ പരീക്ഷണം.
ആ പരീക്ഷണം വിജയകരമായി.
അതിന്റെ സൂചനയായി എക്സാര്‍ക്കേറ്റിനെ ഭദ്രാസനമായും, മാര്‍ യൗസേബിയോസിനെ
ഭദ്രാസനാധിപനായും നിയമിച്ചപ്പോള്‍ പുനരൈക്യപ്രസ്ഥാനത്തിന്റെ
ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്.
മാര്‍ യൗസേബിയോസ്
എക്സാര്‍ക്കായി വരുമ്പോള്‍ അമേരിക്കയില്‍ മൂന്നു സ്ഥലത്താണ് സ്വന്തം
ദേവാലയങ്ങളുണ്ടായിരുന്നത്. ഇപ്പോഴത് എട്ടെണ്ണമായി. 16 ഇടവകകളും
മൂന്നു മിഷനുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലും
കാനഡയിലുമായി 11500 സഭാംഗങ്ങള്‍ പുതിയ ഇടയന്റെ അജപാലനത്തിനു കീഴില്‍
വരുന്നു.
അഞ്ചു വര്‍ഷം കൊണ്ട് ഈ നേട്ടങ്ങള്‍ കൈവരിച്ച സാഹചര്യത്തില്‍
പത്തുവര്‍ഷം കഴിയുമ്പോള്‍ രൂപത ഏതു തലത്തിലെത്തണമെന്നതിനെപ്പറ്റി
അജപാലകന് തികഞ്ഞ ബോധ്യമുണ്ട്. ഭൗതീകമായ വളര്‍ച്ചയോ നേട്ടങ്ങളോ അല്ല,
ആത്മീയമായ ഉണര്‍വ്വിലും വളര്‍ച്ചയിലും സഭാ സമൂഹം മൂന്നേറുന്നതിനു നേതൃത്വം
നല്‍കുകയാണ് തന്റെ ദൗത്യം- അദ്ദേഹം പറഞ്ഞു.
ഈ മാസം 23-ന്
ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ രൂപതയുടെ ഉദ്ഘാടനവും
രൂപതാധ്യക്ഷന്റെ ഔദ്യോഗിക സ്ഥാനാരോഹണവും സഭാ തലവന്‍ മേജര്‍ ആര്‍ച്ച്
ബിഷപ്പ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടക്കും. പതിനഞ്ച്
വര്‍ഷം മുമ്പ് താന്‍ അപ്പസ്തോലിക് വിസിറ്ററായി തുടക്കമിട്ട സ്ഥാനം
രൂപതയായി മാറുന്ന ധന്യനിമിഷത്തിനും ബാവയുടെ കയ്യൊപ്പ് പതിയുന്നു.
കാനഡയും രൂപതയുടെ കീഴില്‍ വരും. അപ്പസ്തോലിക് വിസിറ്റേറ്റര്‍ ആയി
ചുമതലയുണ്ടായിരുന്നുവെങ്കിലും ഇതുവരെ അവിടെയൊരു പള്ളി
സ്ഥാപിക്കണമെങ്കില്‍ പോലും പ്രാദേശിക രൂപതയുടെ അനുമതി വേണമായിരുന്നുവെന്ന്
മാര്‍ യൗസേബിയോസ് പറഞ്ഞു. ഇനിയതു വേണ്ട.
പുതിയ സംവിധാനങ്ങള്‍
വരുമ്പോള്‍ യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ പദവി
ഒഴിവാക്കണമെന്നു താന്‍ ആഭ്യര്ത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആ ചുമതലകൂടി
ഇവിടെനിന്നു നിര്‍വഹിക്കുക വിഷമകരമാണ്.
അമേരിക്കന്‍
ജീവിതത്തിന്റെ വെല്ലുവിളികളേയും നല്ല വശങ്ങളേയുംപറ്റി തികച്ചും ബോധവാനാണ്
അദ്ദേഹം. ഒട്ടേറെ ക്രൈസ്തവ മൂല്യങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. സമത്വവും
മറ്റുള്ളവരോടുള്ള കരുതലും സഹാനുഭൂതിയുമൊക്കെ
എടുത്തുപറയേണ്ടതു തന്നെ.
അതേസമയം കുടുംബ ബന്ധങ്ങളെ ബാധിക്കുന്ന
പ്രശ്നങ്ങളാണ് കൂടുതല്‍. വിവാഹ മോചനവും, വിവാഹം കഴിക്കാനുള്ള
താത്പര്യക്കുറവും, ഗര്‍ഭഛിദ്രവും, സ്വവര്‍ഗ്ഗ വിവാഹവുമൊക്കെ ആധുനിക
സംസ്കാരത്തിന്റെ ഉപോത്പന്നങ്ങളാണ്. തല്ക്കാലം നാം ഇതില്‍നിന്നൊക്കെ വളരെ
അകലെയാണ്. പക്ഷെ കാലംചെല്ലുമ്പോള്‍ സ്ഥിതി മാറിക്കൂടായ്കയില്ല.
അതിനാല്‍ തന്നെ സഭയുടെ ദൗത്യം ഏറെ പ്രധാനമാണ്. ദുഷ്പ്രവണതകളില്‍
പുതിയ തലമുറ വീണുപോകാതിരിക്കാന്‍ ജാഗ്രത വേണം. പരമ്പരാഗതമായി കിട്ടിയ
വിശ്വാസജീവിതത്തില്‍ ഉറച്ചു നില്ക്കാന് അവര്‍ക്ക് തുണയായി നില്‍ക്കണം.
വേദപാഠവും പള്ളി കൂട്ടായ്മയും ഒക്കെ ധാര്‍മ്മികതയില്‍ വളരാന്‍ ഒരളവുവരെ
സാധിക്കും.
അമേരിക്കയിലെ കത്തോലിക്കാ സഭയുടെ നിര്‍ലോഭമായ സഹായ
സഹകരണങ്ങളാണ് എക്സാര്‍ക്കേറ്റിനും തനിക്കും ലഭിച്ചതെന്നദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭയ്ക്ക് രണ്ടു രൂപതയും മൂന്നു ബിഷപ്പുമാരുമുണ്ട്.
മലങ്കര സഭയുടെ ബിഷപ്പുകൂടിയാകുമ്പോള് കേരള കത്തോലിക്കര്‍ക്ക് നാലു
ബിഷപ്പുമാര്‍. ഇത് കൂടുതലല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സീറോ
മലബാര്‍ സഭാംഗങ്ങളാണ് അമേരിക്കയില്‍ ഏറെയുള്ളത്. ഈസ്റ്റേണ്‍
കത്തോലിക്കരില്‍ സഭയാണ് മുന്നില്‍.
എക്സാര്‍ക്കേറ്റും രൂപതയും
തമ്മിലുള്ള പ്രധാന വ്യത്യാസം എക്സാര്‍ക്കേറ്റ് സ്ഥിരം
സംവിധാനമല്ലെന്നതാണ്. ഭദ്രാസനമാക്കാനുള്ള ആദ്യ നടപടിയാണത്.
കേരളത്തിലേക്കാള്‍ വിശ്വാസതീക്ഷണത അമേരിക്കന്‍
മലയാളികള്‍ക്കാണെന്ന് മാര്‍ യൗസേബിയോസ് സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തില്‍ ഒരു ഇടവകയില്‍ 70 -75 ശതമാനം പേരാണ് പള്ളിയില്‍
സജീവമെങ്കില്‍ ഇവിടെ അത് 90 ശതമാനം വരെ വരും. മറ്റു വേദികള്‍
ഇല്ലാത്തതുകൊണ്ടായിരിക്കാമിത്.
പള്ളികള്‍ വാങ്ങുമ്പോള്‍ ഇടവകക്കാര്‍ക്ക്
അതു ബാധ്യതയാകുമോ എന്നു നോക്കണമെന്നദ്ദേഹം പറഞ്ഞു. കാനഡയില്‍ വലിയൊരു
പള്ളി വാങ്ങാന്‍ ഇടവകാംഗങ്ങള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ താന്‍
നിരുത്സാഹപ്പെടുത്തുകയായിരുന്നു.
മറ്റു സഭകളുമായി കേരളത്തില്‍
ഇല്ലാത്ത ഊഷ്മള ബന്ധം അമേരിക്കയിലുണ്ടെന്നദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്സ്
സഭയുടെ മാര്‍ നിക്കളാവോസ് തിരുമേനിയും, മാര്‍ത്തോമാ സഭയുടെ മാര്‍
തിയഡോഷ്യസ് തിരുമേനിയും ലോംഗ്ഐലന്റില്‍ അയല്പക്കക്കാര് എന്നു പറയാം.
മൂന്നു മാസത്തിലൊരിക്കലെങ്കിലും തങ്ങള്‍ ഒന്നിച്ചുകൂടാറുണ്ട്.
പുതിയ തലമുറയ്ക്കുവേണ്ടി കുര്‍ബാനയും പ്രാര്‍ത്ഥനകളുമെല്ലാം
ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. മാസത്തില്‍ രണ്ടു കുര്‍ബാനയെങ്കിലും
ഇംഗ്ലീഷില്‍ ചൊല്ലണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഭാഷ
പ്രധാനമെങ്കിലും സഭാജീവിതം എന്നാല്‍ ഭാഷയല്ല. ഇപ്പോള്‍ തന്നെ മലങ്കര സഭ
തമിഴ്, ജര്‍മന്‍ അടക്കം എട്ടു ഭാഷകള്‍ ഉപയോഗിക്കുന്നുണ്ട്.
അമേരിക്ക പിന്തുടരുന്ന അമിതമായ മതരഹിത തത്വം (ഓവര്‍
സെക്കുലറൈസേഷന്‍) ആണ് മതങ്ങള്‍ നേരിടുന്ന വലിയ പ്രശനങ്ങളിലൊന്ന്.
മതാധിഷ്ഠിതമല്ലാത്ത ആശയങ്ങളും മൂല്യങ്ങളുമാണ് ഉയര്‍ത്തിക്കാട്ടുന്നത്.
ക്രൈസ്തവസഭക്ക് മാത്രമല്ല മറ്റു മതങ്ങളേയും ഇത് ബാധിക്കുന്നു.
വൈദീകരുടെ ബാലപീഡനവും സഭയ്ക്ക് കളങ്കമായി. സഭയ്ക്ക് അതില്‍
കുറ്റബോധവും അനുതാപവും, കടുത്ത വ്യഥയുമുണ്ട്. ബിഷപ്പുമാരുടെ
സമ്മേളനത്തിലൊക്കെ അതു പ്രകടിപ്പിക്കപ്പെട്ടു.
അതേസമയം തന്നെ
ഇത്തരം സംഭവങ്ങളെ ഊതിപ്പെരുപ്പിക്കാനും മുതലെടുപ്പിനു ഉപയോഗിക്കാനും
സഭയെ നാണംകെടുത്താനുമൊക്കെ ഉപയോഗിക്കുന്നതും വിസ്മരിക്കേണ്ടതില്ല.
ബാലപീഡനങ്ങള്‍ കൂടുതലും ഉണ്ടായത് 1960- 70 കാലത്താണ്. 2002 -ല്‍ യു.എസ്
ബിഷപ്സ് കോണ്‍ഫറന്‍സ് കടുത്ത ചട്ടങ്ങള്‍ ഇതിനെതിരേ ഏര്‍പ്പെടുത്തി. ഇപ്പോള്‍
അത്തരം സംഭവങ്ങള്‍ വിരലിലെണ്ണാവുന്ന രീതിയില്‍ കുറഞ്ഞു.
നാട്ടില്‍
നിന്നു വൈദീകര്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല
എന്നതിനെപ്പറ്റി ബോധവത്കരണം നല്‍കാറുണ്ട്. ഒരു കോഡ് ഓഫ് ആക്ഷന്‍ എല്ലാ
രുപതയുടേയും വെബ്സൈറ്റിലുണ്ട്.
പുതിയ രൂപതയുടെ ഉദ്ഘാടനം
ചെറിയൊരു ചടങ്ങായാണ് പ്ലാന്‍ ചെയ്യുന്നത്. സ്ഥാനാരോഹണ ചടങ്ങ് 15
മിനിറ്റുകൊണ്ട് തീരുന്നതേയുള്ളൂ. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം.
വീട്ടില്‍ നിന്ന് ആരും വരുമെന്നു കരുതുന്നില്ല. പിതാവിന് 87-ഉം,
മാതാവിന് 85-ഉം വയസുണ്ട്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമാണുള്ളത്.
ഒരു സഹോദരി ഇംഗ്ലണ്ടിലാണ്.