Image

നോര്‍വീജിയന്‍ അധികൃതര്‍ ഏറ്റെടുത്ത കുട്ടികളെ അച്ഛന്റെ സഹോദരനു കൈമാറും

ജോസ്‌ കുമ്പിളുവേലില്‍ Published on 27 January, 2012
നോര്‍വീജിയന്‍ അധികൃതര്‍ ഏറ്റെടുത്ത കുട്ടികളെ അച്ഛന്റെ സഹോദരനു കൈമാറും
ഒസ്‌ലോ: നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ അവരുടെ ബന്ധുവിനു തന്നെ കൈമാറാന്‍ ഇന്ത്യയും നോര്‍വേയും തമ്മില്‍ ധാരണയായി. ഒന്നും മൂന്നും വയസുള്ള കുട്ടികളെ അനുരൂപ്‌ ഭട്ടാചാര്യയും ഭാര്യ സാഗരികയും നോക്കുന്നതു ശരിയായില്ലെന്നാരോപിച്ച്‌ ഏറ്റെടുത്ത അധികൃതര്‍ വ്യത്യസ്‌ത കുടുംബങ്ങളില്‍ സംരക്ഷണത്തിനായി ഏല്‍പ്പിച്ചിരിക്കുകയായിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്ന നോര്‍വീജിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ നടത്തിയ ചര്‍ച്ചയിലാണ്‌ കുട്ടികളെ അനുരൂപിന്റെ സഹോദരന്‍ അരുണഭാഷിനു കൈമാറാന്‍ ധാരണയായത്‌. കുട്ടികളുടെ പ്രധാന സംരക്ഷകന്‍ ഇനി അരുണഭാഷ്‌ ആയിരിക്കും. എന്നാല്‍, അനുരൂപിനും സാഗരികയ്‌ക്കും കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിയമപരമായ അവകാശം നോര്‍വേ തിരിച്ചു നല്‍കും. അവര്‍ക്കു കുട്ടികളെ കാണാന്‍ വിലക്കും ഉണ്‌ടാകില്ല.

കുട്ടികള്‍ക്കു കൈകൊണ്‌ടു ഭക്ഷണം കൊടുക്കുന്നു, ഒപ്പം കിടത്തി ഉറക്കുന്നു എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ്‌ അധികൃതര്‍ അവരെ ഏറ്റെടുത്തത്‌. ഇതിനെതിരേ ദമ്പതിമാര്‍ നിയമയുദ്ധം നടത്തിയെങ്കിലും ഫലം കണ്‌ടിരുന്നില്ല. ഇതെത്തുടര്‍ന്നാണ്‌ നയതന്ത്രതലത്തില്‍ ശ്രമം നടത്തി ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ സാധ്യമാക്കിയത്‌.
നോര്‍വീജിയന്‍ അധികൃതര്‍ ഏറ്റെടുത്ത കുട്ടികളെ അച്ഛന്റെ സഹോദരനു കൈമാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക