Image

നിയുക്ത മെത്രാപ്പോലീത്താ മോണ്‍. കുര്യന്‍ വയലുങ്കലിന് ആശംസകള്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 03 May, 2016
നിയുക്ത മെത്രാപ്പോലീത്താ മോണ്‍. കുര്യന്‍ വയലുങ്കലിന് ആശംസകള്‍
റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പപ്പുവാ ന്യൂഗിനിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയുമായി നിയമിതനായ കോട്ടയം അതിരൂപതയിലെ വൈദികനായ മോണ്‍സിഞ്ഞോര്‍കുര്യന്‍ വയലുങ്കലിന് ക്‌നാനായ വോയിസ് ആശംസകള്‍ നേര്‍ന്നു . ക്‌നാനായ സമുദായത്തിനു ലഭിച്ച ഒരു അനുഗ്രഹമാണ് നിയുക്ത മെത്രാപ്പോലീത്താ എന്ന്  ക്‌നാനായ വോയിസ് എഡിറ്റോറിയല്‍ ബോര്‍ഡ്  അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിജോയി പറപ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍.  നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍ തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27-ാം തീയതി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ വച്ച് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച മോണ്‍. വയലുങ്കല്‍ രാജപുരം, കള്ളാര്‍, എന്‍.ആര്‍.സിറ്റി, സേനാപതി  പള്ളികളില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്. 
  
റോമിലെ ''സാന്താക്രോചെ'' യൂണിവേഴ്സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001 ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ ''പ്രിലേറ്റ് ഓഫ് ഓണര്‍'' പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോണ്‍സിഞ്ഞോര്‍ വയലുങ്കല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാര്‍പ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.  

 കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം 4.30 ന്  നടന്ന പ്രാര്‍ത്ഥനാശുശ്രൂഷാ മദ്ധ്യേ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പുതിയ നിയമനം അറിയിച്ചു. ഭാരതത്തിലെ വിവിധ രൂപതകളില്‍ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരുവാന്‍ നാല് മെത്രാന്മാരെ ഇതിനോടകം സംഭാവന ചെയ്തിട്ടുള്ള കോട്ടയം അതിരൂപയ്ക്ക് അതിരൂപതാ വൈദികനായ മോണ്‍. വയലുങ്കലിന്റെ പുതിയ സ്ഥാനലബ്ധിയില്‍ അതിയായ സന്തോഷമുണ്ടെന്ന്  മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ഈ ദൗത്യത്തിനായി മോണ്‍. വയലുങ്കലിനെ തെരഞ്ഞെടുത്ത പരിശുദ്ധ സിംഹാസനത്തിന് മാര്‍ മാത്യു മൂലക്കാട്ട് നന്ദി പറയുകയും പുതിയ ഇടയന് കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. കാരുണ്യവര്‍ഷത്തില്‍ കോട്ടയം അതിരൂപതയ്ക്ക് പരിശുദ്ധ പിതാവ് നല്‍കിയ വലിയ സമ്മാനമാണ് മോണ്‍. 

വയലുങ്കലിന്റെ സ്ഥാനലബ്ധിയെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി മാര്‍ ജോര്‍ജ്ജ് കോച്ചേരി  മെത്രാപ്പോലീത്ത പറഞ്ഞു.  കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ വൈദിക സന്യസ്ത അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും.

നിയുക്ത മെത്രാപ്പോലീത്താ മോണ്‍. കുര്യന്‍ വയലുങ്കലിന് ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക