(ഫൊക്കാനാ കണ്‍വന്‍ഷനു എത്തിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു മുബീന്‍ ഹുസൈന്‍ )
അപ്രതീക്ഷിതമായി തരപ്പെടുന്ന യാത്രകളെപ്പോഴും ഇരട്ടി മധുരമാകാറുണ്ട്. ഓര്ക്കുന്തോറും ആ മധുരം മനസ്സിലേക്ക് കിനിഞ്ഞിറങ്ങി സ്വപ്നമല്ല യാഥാര്ഥ്യമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തും. അതുപോലെയൊരു യാത്രക്ക് കളമൊരുങ്ങിയത് കഴിഞ്ഞ ഞായറാഴ്ച ഹില്ട്ടണില്‍ വച്ചായിരുന്നു. പ്രിയപ്പെട്ട കവിയും കഥാകൃത്തും അമേരിക്കയില്‍ നിന്നുള്ള സുഹൃത്തുക്കളും ഹില്ട്ടണിലുണ്ട്. ഫോക്കാനയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. സാഹിത്യ സമ്മേളനത്തിനെ കുറിച്ച് വ്യക്തമായി ഒന്നും അറിയാത്തതിനാല് വെറുതെ സമയം കളയാതെ കവിതയും കഥയും തല്ക്കാലം മറന്ന് ലാവണ്ടര്‍ പരിമളം പരത്തുന്നിടത്തേക്ക് പോയി. ലാവണ്ടറില് മുങ്ങി കുളിച്ച് മടങ്ങുമ്പോഴാണ് നിര്മലചേച്ചിയുടെ സന്ദേശം കാണുന്നത്. നടക്കുമെന്ന് ഒരുറപ്പുമില്ലാത്തൊരു സംഗതിക്കാണ് ചേച്ചി ഞങ്ങളെ മിസ്സിസ്സാഗയില് നിന്ന് വിളിച്ചു വരുത്തുന്നത്. ത്രിശങ്കുവിന്റെ അവസ്ഥയൊക്കെ മറികടന്ന് ഒരങ്കം ജയിച്ച സന്തോഷം ഉള്ളിലൊതുക്കി രണ്ടുപേര് ഹില്ട്ടണിലെത്തി.
ഒഴിഞ്ഞ കസേരകള്ക്ക് കാവല്‍ നില്‍ക്കുന്ന ചേച്ചിയെ കണ്ടതോടെ ഇന്നത്തെ കാര്യം ഏതാണ്ട് തീരുമാനമായി എന്നുറപ്പിച്ച് ഞാനും കുഞ്ഞേച്ചിയും ആളില്ലാത്ത മുറിയിലേക്ക് കടന്നു.കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി എത്തി. ഇവിടെയെന്താന്ന് ചോദിച്ച് കയറി, സാഹിത്യമെന്ന് കേള്ക്കുന്നതോടെ വലിയുന്നതും നോക്കി ഞങ്ങളിരുന്നു. ആര് വന്നാലും വന്നിലെങ്കിലും ഞങ്ങള്‍ ഇരുന്നേ പറ്റൂ. ആരെയും കാണുന്നില്ലല്ലോന്നുള്ള ആധി കുറഞ്ഞത് നീന ചേച്ചിയെ കണ്ടപ്പോഴാണ്. കുഞ്ഞേച്ചിയുടെ സുഹൃത്തും എഴുത്തുകാരിയുമായ നീനാ പനയ്ക്കല്‍ അമേരിക്കയിലെ ഫിലാഡെല്ഫിയില്‍ നിന്നെത്തിയത്താണ്. അവരുടെ നോവലായ 'സ്വപ്നാടനം' കൈരളി ടി. വി 'സമ്മര് ഇന്‍ അമേരിക്ക'യെന്ന പേരില്‍ സീരിയലാക്കിയിട്ടുണ്ട്. ഞങ്ങള് തമ്മില്‍ ആദ്യമായാണ് കാണുന്നത്. നീന ചേച്ചിടെ പുതിയ നോവലായ 'കളേഴ്‌സ് ഓഫ് ലവ്' ഒപ്പിട്ട് തന്നു. മുറിയുടെ അവിടെവിടെയായി നിന്നിരുന്ന ആളുകള്‌ക്കെല്ലാം എന്തെങ്കിലും ഇവിടെ നടക്കുമെന്ന് തോന്നിയത് നാട്ടില്‍ നിന്ന് ബാലചന്ദ്രന് ചുള്ളിക്കാടിനോടൊപ്പം വന്ന കഥാകൃത്തായ സതീഷ്ബാബു പയ്യന്നൂരിനെ കണ്ടപ്പോഴാണ്. ബാലന്‍ മാഷ് ഇത് പോലെയുള്ള തട്ടി കൂട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമോന്നുള്ള ആശങ്കയായിരുന്നെനിക്ക്. അത്രയൊന്നും സമയം ഞങ്ങളെ മുള്ളിന്മേല്‍ നിര്ത്താതെ മാഷെത്തി.
പരിചയമില്ലാത്ത മുഖങ്ങള്ക്കിടയില്‍ നിന്ന് കുഞ്ഞേച്ചിയെ കണ്ടപ്പോള്‍ ഒരാശ്വാസത്തോടെ 'കുഞ്ഞൂസേ'ന്നും വിളിച്ചു ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് മാഷ് വന്നു. പഴയ സുഹൃത്തുക്കള് വിശേഷങ്ങള്‍ കൈമാറുന്നതിനിടക്ക് ഞാന് എന്റെയടുത്തുണ്ടായിരുന്ന മാഷ്ടെ രണ്ടു പുസ്തകങ്ങളില്‍ ഒപ്പിടീപ്പിച്ചു. സതീഷ് സാര്‍ കുറഞ്ഞ വാക്കുകളില്‍ ചടങ്ങിനൊരു ആമുഖം പറഞ്ഞ് ബാലന്‍ മാഷേ സംസാരിക്കാന്‍ ക്ഷണിച്ചു. സാഹിത്യത്തിന്റെ പിന്ബലമൊന്നും അവകാശപ്പെടാനില്ലാത്ത വായനയെ സ്‌നേഹിക്കുന്ന കുറച്ചു പേര്‍ മാത്രമായിരുന്നു അവിടെ. പിരിമുറുക്കമില്ലാത്ത അന്തരീക്ഷത്തില് സദസ്സും മാഷും ഒരുപോലെ സ്വസ്ഥമായി... ഒരു മൈക്കിന്റെയും ആവശ്യമില്ലാതെ ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും പരിചിതമായ ആ ശബ്ദം മുറിയില്‍ മുഴങ്ങുകയായി.
സംസാരിക്കാന്‍ പ്രത്യേക വിഷയമൊന്നുമില്ലായിരുന്നു. മാഷ് പറയുന്നു, ഞങ്ങള്‍ കേള്ക്കുന്നു. സംവദിക്കാം, സംശയങ്ങള് ചോദിക്കാം പ്രതിബന്ധങ്ങളില്ല. ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പണ്ടുള്ള കവികള്ക്ക് കഴിഞ്ഞിരുന്നുവെന്ന കാര്യം സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‌നിന്ന് മാഷ് പറഞ്ഞു തരികയായിരുന്നു. ഓരോ കവികളുടെയും രീതികള് പല സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാഷ് പറയുമ്പോള്‍ ഒരു പഠന ക്ലാസ്സിലെ പ്രതീതിയായിരുന്നെനിക്ക്. ബാലമണിയമ്മയും, ജി. ശങ്കരക്കുറുപ്പും, ഇടശ്ശേരിയും, വൈലോപ്പിള്ളിയും, പി കുഞ്ഞിരാമനും (കവി മാഷ്), അയ്യപ്പനും മാഷിലൂടെ സദസ്സിലേക്കിറങ്ങി വരികയായിരുന്നു. ബാലാമണിയമ്മയുടെ 'വൃദ്ധ കന്യക'യെന്ന കവിതയെ പരിചയപ്പെടുത്തി വിശദമായി സംസാരിച്ചു. സദസ്സുമായുള്ള സമ്പര്ക്കം നിലനിര്ത്തിക്കൊണ്ട് തന്നെയാണ് മാഷ് സംസാരിച്ചത്. അത് കൊണ്ടായിരിക്കും മതപരിവര്ത്തനത്തെ കുറിച്ചും, അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയത്തെ കുറിച്ചുമുള്ള സംശയങ്ങള്ക്ക് ഒട്ടും രസം ചോരാതെ മാഷ് മറുപടി പറഞ്ഞതും. അടുത്തിടെ ഇന്റര്‌നെറ്റില് വായിച്ച അനിറ്റ ക്രിസ്സാന്റെ കവിതയെ താരതമ്യപ്പെടുത്തിയത് നൂറ്റാണ്ടുകള്ക്കു മുന്പ് ആദി ശങ്കരാചാര്യരുടെ 'ജാഗ്രത ജാഗ്രത'യെന്ന വരികളോടാണ്.
माता नास्ति पिता नास्ति नास्ति बन्धुः सहोदरः।
अर्थँ नास्ति गृहँ नास्ति तस्मात् जाग्रत जाग्रत॥
മാതാ നാസ്തി, പിതാ നാസ്തി, നാസ്തി ബന്ധു സഹോദരാ
അര്ത്ഥം നാസ്തി, ഗൃഹം നാസ്തി തസ്മാത് ജാഗ്രതാ ജാഗ്രതാ!!
The minute you feel
the need
To fight for love,
You've already lost it.
Walk away
It's over. (Anita Krizzan)
അനിറ്റയെന്ന കൊച്ചു പെണ്കുട്ടിയുടെ ഈ വരികളൊരു ജ്ഞാനമായിരുന്നെന്ന് മാഷ്‌ക്ക് തോന്നിയതില്‍ അത്ഭുതമില്ല.
ഏതു മീഡിയയില് ആരെഴുതിയാലും അതോരായിരമാവര്ത്തി വായിച്ചാലും വീണ്ടും വായിക്കാന് തോന്നുന്നതാണെങ്കില്‍ അതാണ് എന്റെ കണക്കില്‍ നല്ല സാഹിത്യമെന്ന് ആരുടെയോ സംശയത്തിന് മാഷ് പറഞ്ഞ മറുപടിയെനിക്കിഷ്ടപ്പെട്ടു. പരിപാടി പകുതിയായപ്പോഴേക്കും ഞങ്ങളുടെ മുറിയില് ആളുകള്‍ നിറഞ്ഞു. ഏതെങ്കിലും പരിപാടി വിജയിച്ചു കണ്ടാല് പ്രശനമാകുന്നവരെയും അവിടെ കാണാനിടയായി. പ്രശനത്തിന് ആയുസ്സ് കുറവായതിനാല് പരിപാടി ജോണ്‌സന്റെ കവിതാപാരായണത്തോടെ പുനരാരംഭിച്ചു. മാഷ്ടെ 'യാത്രാമൊഴി'യെന്ന കവിതയാണ് ജോണ്‌സണ്‍ ചൊല്ലിയത്. അതിനുശേഷം മാഷിന്റെ ശബ്ദത്തില്‍ 'ആനന്ദധാരയും, പോകൂ പ്രിയപ്പെട്ട പക്ഷിയും, സഹശയനവും, സന്ദര്ശനവും' കേള്ക്കാന്‍ സാധിച്ചു. ചൊല്ലിയതെല്ലാം എനിക്ക് പ്രിയപ്പെട്ട കവിതകളും.
'I am white
You are brown
But look,
Both our shadows are black..' (സഹശയനം)
അനുവദിച്ചു കിട്ടിയ രണ്ടു മണിക്കൂര് കുറഞ്ഞു പോയിയെന്നായിരുന്നു അപ്പോഴെല്ലാവരുടെയും വിഷമം. അത്രയെങ്കിലും കിട്ടിയല്ലോന്നുള്ള ആശ്വാസം നിര്മലചേച്ചിക്കും സതീഷ് സാറിനും...
പരിപാടി കഴിഞ്ഞു ആളുകളുടെ ഫോട്ടോ ഷൂട്ടിനൊക്കെ നിന്ന് കൊടുത്ത് ഫ്രീയായപ്പോള് മാഷ് വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ഉച്ചക്ക് ശേഷം വേറെ പരിപാടികളൊന്നും ഇല്ലെന്ന് മാഷ് പറഞ്ഞപ്പോള് നമുക്കൊന്ന് പുറത്ത് പോയാലോന്ന് ഹുസൈന് ചോദിച്ചതിന് ഒട്ടും സന്ദേഹമില്ലാതെ മാഷ് സമ്മതിച്ചത് സത്യത്തില്‍ അതിശയമായി. രാവിലെ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വരാന് ഒട്ടും താല്‍പര്യമില്ലാതെയിരുന്നാള്‍ കാലുമാറി മാഷ്ടെ സ്വന്തായത് എങ്ങിനെയെന്ന് ഞങ്ങള്ക്ക് മനസ്സിലായില്ല. അങ്ങിനെ ഞാനും കുഞ്ഞേച്ചിയും മാഷും ഇറങ്ങിയപ്പോള്‍, 'ഇക്കയെന്ത് ഭൂകമ്പം ഉണ്ടാക്കിയാലും സാരല്യാ'ന്നും പറഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന ചൈല്ഡ് സീറ്റില് ജുനയും കയറിയിരുന്നു. വിളിച്ചു വരുത്തിയ നിര്മല ചേച്ചിയേയും ചെറിയാന് ചേട്ടനെയും അവിടെ നിര്ത്തി ഞങ്ങള്‍ മാഷേയും കൊണ്ട് മിസ്സിസ്സാഗയിലേക്ക് പോയി. മറാബാഗെടുക്കാനാണ് മിസ്സിസ്സാഗയിലേക്ക് വണ്ടിത്തിരിച്ചത്.
നയാഗ്രയും, നയാഗ്രഓണ്ദിലേയ്ക്കും മാഷേ കാണിച്ച് എട്ട് മണിക്ക് ഹില്ട്ടണിലെത്താമെന്ന് നിര്മലേച്ചിയോട് പറഞ്ഞതൊക്കെ ഞങ്ങള്‍ മറന്നു. മിസ്സിസ്സാഗയില് നിന്ന് നയാഗ്രയിലെത്തുമ്പോഴേക്കും മാഷ് അപരിചിതത്വമൊക്കെ മറി കടന്നിരുന്നു. ചിരപരിചിതരോടെന്ന പോലെ മാഷ് മനസ്സ് തുറന്നു അനുഭവങ്ങള്‍ പങ്കുവെച്ചു. കവിതകള് മാത്രം കേട്ട് പരിചയിച്ച ആ ശബ്ദത്തില് ബാബുരാജിന്റെ 'ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് ചൂടിക്കാ'മെന്ന പാട്ട് മുഴുവനായി ഞങ്ങള്ക്ക് വേണ്ടി മാഷ് പാടി. മാഷും ഞങ്ങളും ഒരുപോലെ ആസ്വദിച്ചു തുടങ്ങിയിരുന്നു ആ യാത്ര. ബാല്യം – കൗമാരം – യൗവ്വനം, കാലഘട്ടങ്ങളും കഥകളും മാറിമറിഞ്ഞു കൊണ്ടിരുന്നു. അതിനിടയില് രാഷ്ട്രീയവും, സിനിമയും യാത്രാനുഭവങ്ങളും തമാശകളുമായി നയാഗ്ര എത്തിയത് അറിഞ്ഞില്ല. ചിദംബരസ്മരണകള് വായിച്ച് ചിലപ്പോഴെല്ലാം യു ട്യുബില് കാണുന്ന നടികര് തിലകം ശിവാജി ഗണേശ്ശന്റെ 'വീരപാണ്ഡ്യകട്ടബൊമ്മനി'ലെ പ്രശസ്തമായ ആ ഡയലോഗ് മാഷ് അതേ ഊര്ജ്ജത്തോടെ പറഞ്ഞത്... 'നീങ്കള് കരിപുടിത്തായാ? കാളെയ് കുളിത്തായാ? കഞ്ചിക്കലം ചുമന്തായാ?.....' അന്ന് രാത്രി വീട്ടിലെത്തി ആ യു ട്യുബ് വീഡിയോ വീണ്ടും കണ്ടിട്ടാണ് ഞാന് ഉറങ്ങാന് കിടന്നത്. (ചിദംബരസ്മരണകള് പേജ് 85)
ഞങ്ങളെ നയാഗ്രയില്‍ ഇറക്കി ഹുസൈന്‍ പാര്ക്കിംഗ് തിരഞ്ഞു പോയി. അന്ന് വളരെ നല്ല കാലവസ്ഥയായിരുന്നു അതിനാല് തന്നെ തിരക്കും കൂടുതലായിരുന്നു. മാഷ് പാട്ടും പാടി തിരക്കിലേക്ക് നടന്നു. ഞങ്ങള് പിന്നാലെയും. അന്നാണ് ഇത്ര തെളിഞ്ഞ് മഴവില്ല് കാണുന്നത്. കുറെ ദൂരം നടന്ന് കണ്ടു ആവശ്യത്തിന് ഫോട്ടോയൊക്കെ എടുത്ത് കഴിഞ്ഞപ്പോള് മാഷ്‌ക്ക് ഒരു ചായ കാനഡയുടെ സ്വന്തം ടിമ്മീസി(ഠശാ ഒീൃീേി)െല്‍ നിന്ന് വാങ്ങിച്ചു കൊടുത്തു. ആ ചായ തീരെ ശരിയായില്ലാന്ന് അപ്പോ തന്നെ മാഷ് പറയേം ചെയ്തു. പിന്നെ കനേഡിയന് സ്‌പെഷ്യല്‍ ഡബിള്‍ ഡബിള് കോഫി വാങ്ങി കൊടുത്ത് ഹുസൈന്‍ അഭിപ്രായം മാറ്റിയെടുക്കാന് ശ്രമിക്കുന്നത് കണ്ടു. Sir Winston Churchill, 'prettiest Sunday afternoon drive in the world' എന്ന് സാക്ഷ്യപ്പെടുത്തിയ നയാഗ്രാഓണ്ദിലേയ്ക്കിലേക്കുള്ള ഡ്രൈവ് ഇരുട്ടുന്നതിന് മുന്നേ ആസ്വദിക്കാനായി ഞങ്ങള് ഫാള്‌സില്‍ നിന്ന് വിട്ടു. ഇളം വെയില്‍ നിഴല്‍ വീഴ്ത്തിയ റോഡിലൂടെ പതുക്കെ വണ്ടിയോടിച്ചു പോകാന് നല്ല രസമാണ്. ഒരു വശത്ത് നീല നിറത്തില് നിറഞ്ഞു നില്ക്കുന്ന നയാഗ്ര നദിയും മറുവശത്ത് ഫാമുകളും... എത്ര കണ്ടാലും മടുക്കില്ല. ഈ കാഴ്ച കണ്ടങ്ങിനെ പോകുമ്പോഴാണ് 'കരിനീല കണ്ണുള്ള പെണ്ണേ'യെന്ന ദാസേട്ടന് പാടിയ ലളിത ഗാനം മാഷ് പാടിയത്.
തടാക കരയിലെ ബെഞ്ചിലിരുന്ന് മാഷ് വീണ്ടും പാട്ടുകള്‍ മൂളുന്നുണ്ടായിരുന്നു. താഴെയിറങ്ങി വെള്ളത്തില് നീന്തി കളിക്കുന്ന അരയന്നങ്ങളെയും നോക്കി പാറക്കൂട്ടങ്ങള്ക്കിടയില്‍ ഇരിക്കുമ്പോള് മാഷ് പ്രണയനൈരാശ്യര്‌ക്കൊന്നും പറ്റിയ സ്ഥലമല്ല ഇതെന്ന് പറഞ്ഞത് കേട്ട് ഞങ്ങള് ചിരിച്ചു. അത് പോലെയുള്ള അന്തരീക്ഷത്തില് കേള്ക്കാന്‍ പറ്റിയത് പ്രണയ കഥകളല്ലാതെ മറ്റെന്താണ്... ഇടയ്ക്കിടയ്ക്ക് സമയം ഓര്മ്മപ്പെടുത്തി കൊണ്ട് നിര്മലേച്ചിയുടെ മെസ്സേജുകള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും ഫോണിലേക്ക് മാറിമാറി വരുന്നുണ്ടായിരുന്നു. വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. കുതിര വണ്ടികളൊക്കെ നിരത്തിലിറങ്ങിയിട്ടുണ്ടായിരുന്നു. പതുക്കെപ്പതുക്കെയാണ് വണ്ടികള് നീങ്ങിയത് അത് കൊണ്ട് എട്ട് മണിക്ക് മുന്പായി ഹോട്ടലില്‍ തിരിച്ചെത്തില്ലെന്ന് തോന്നിയപ്പോള്‍ തന്നെ രാത്രി ഭക്ഷണം മിസ്സിസ്സാഗയില്‍ നിന്ന് കഴിക്കാന്നും കരുതി ഞങ്ങള്‍ വീണ്ടും കഥാലോകത്തേക്ക് തന്നെ മടങ്ങിയെത്തി.
മിസ്സിസ്സാഗയില് എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. കുഞ്ഞേച്ചിയുടെ വീട്ടില് നിന്ന് ചോറുണ്ട് തിരിച്ചു പോരുമ്പോള്‍ മാഷ് കാറില് ഉറക്കായിരുന്നു. ഞങ്ങളാണെങ്കില് കേട്ടതും കണ്ടതുമൊക്കെ സത്യാണോന്ന് അറിയാത്ത അവസ്ഥയിലും... ഹോട്ടലില് മാഷിനെ ഇറക്കി ഞങ്ങള് തിരിച്ചു വീടെത്തിയിട്ടും അമ്പരപ്പും അത്ഭുതവും എന്നെ വിട്ടു പോയിരുന്നില്ല. പിറ്റേന്നു കുഞ്ഞേച്ചിയുടെ വീട്ടില് വൈകുന്നേരം കൂടാമെന്ന് മാഷ് പറഞ്ഞിരുന്നു. രാവിലെ ടോറോന്റോ നഗരത്തില് രാജേഷിനോടൊപ്പം കറങ്ങി വൈകുന്നേരം എട്ട് മണിയോടെയാണ് സതീഷ് സാറും മാഷും എത്തിയത്. ഹാമില്ട്ടണില്‍ നിന്ന് ജോജിയമ്മയും നിര്മലേച്ചിയും എത്തിയതോടെ കുഞ്ഞേച്ചിയുടെ വീട്ടിലെ സൗഹൃദ സന്ദര്ശനത്തിലേക്ക് വായനാക്കൂട്ടവും കുടുംബസമേതം കൂടുകയായിരുന്നു. എല്ലാവരുംകൂടി സംസാരിച്ചിരുന്ന് വൈകിയാണ് അന്ന് പിരിഞ്ഞത്. കേട്ട് മതിവരാതെ ഞങ്ങളും പറഞ്ഞു തീരാതെ മാഷും... ഹോട്ടലിലെ മുറിയൊഴിഞ്ഞ് മാഷ് നിര്മലചേച്ചിയുടെ വീട്ടിലേക്ക് പോയി. ചൊവാഴ്ച 'തൗസെന്റ് ഐലെണ്ട്‌സി'ല്‍ ബോട്ടില്‍ പോയതെല്ലാം ഇഷ്ടായെന്ന് രാത്രി ഹുസൈന്‍ യാത്ര പറയാന്‍ വിളിച്ചപ്പോള്‍ പറയുന്നുണ്ടായിരുന്നു. ബുധനാഴ്ച മാഷേ കാണാന് കുഞ്ഞേച്ചിയും ജുനയും ഹാമില്ട്ടണിലേക്ക് പോയി. പെരുന്നാളും, ഹുസൈന്റെ യാത്രയും, ജോലിയും ഒക്കെക്കൂടി ഞാന്‍ തിരക്കിലായി. ഒന്ന് കാണാന്‍ കഴിയുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു.. ജീവിതയാത്രയില്‍ നിറംമങ്ങാത്ത ചിത്രമായി ഈ നിമിഷങ്ങളെന്നില്‍ അവശേഷിക്കും. നന്ദിയെന്ന ഒറ്റവാക്കില്‍ ഒതുക്കാനാവുന്നില്ല... ചില കുറിപ്പുകള്‍ എഴുതി അവസാനിപ്പിക്കാന്‍ പ്രയാസമാണ്. മാഷ്ടെ വരികള്‍ തന്നെ കടമെടുക്കുന്നു,
'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്ക്കായി എപ്പോഴും കാത്തു വയ്ക്കുന്നു...' (ബാലചന്ദ്രന് ചുള്ളിക്കാട്)
തലക്കെട്ടിന് കടപ്പാട് പ്രിയ കവിയോട് ... നന്ദി മാഷേ
.............................................................................................
(മുബീന്‍ ഹുസൈന്‍പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം. പ്രവാസത്തിന്റെ പാതി സൗദിയുടെ തലസ്ഥാനമായ റിയാദില്. ഇപ്പോള് മഞ്ഞ് പെയ്യുന്ന കാനഡയിലാണ്. )