Image

മഹാശ്വേതാ ദേവി; ഇന്ത്യയുടെ അക്ഷര മന­സാ­ക്ഷി (കെ.പി രാമ­നുണ്ണി)

Published on 29 July, 2016
മഹാശ്വേതാ ദേവി; ഇന്ത്യയുടെ അക്ഷര മന­സാ­ക്ഷി (കെ.പി രാമ­നുണ്ണി)
രവീന്ദ്രനാഥ ടാഗോറിനുശേഷം ലോകം ഏറ്റവും അധികം ആരാധിക്കുകയും സ്‌­നേഹിക്കുകയും ചെയ്ത ഇന്ത്യന്‍ സാഹിത്യപ്രതിഭ ഏതെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളു മഹാശ്വേതാ ദേവി.

സാഹിത്യത്തിന്റെ വിവിധ ശാഖകളിലുള്ള സൗന്ദര്യസാക്ഷാത്കാരം കൊണ്ടുമാത്രമായിരുന്നില്ല എല്ലാവരും ദീദിയെന്ന് ബഹുമാനത്തോടെ വിളിക്കുന്ന മഹാശ്വേതാദേവി പ്രസക്തിയുടെ കൊടുമുടിയില്‍ എത്തിയത്. എഴുത്തുകാര്‍ക്ക് മൗലികമായിവേണ്ട സഹജീവിസ്‌­നേഹത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു അവര്‍.

ഇന്ത്യന്‍ ആദിവാസികള്‍ക്കിടയിലെ ഏറ്റവും അധകൃതരായ സമൂഹ ജീവിതപരിസരങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമരത്തിന് തന്റെ സമയവും ഊര്‍ജവും മഹാശ്വേതാദേവി പരമാവധി ചെലവഴി­ച്ചു.

കള്ളന്‍മാരുടെ കുലമായി ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചിരുന്ന മേല്‍പ്പറഞ്ഞ വര്‍ഗങ്ങളുടെ സ്വതന്ത്രഭാരതത്തിലെ ദയനീയാവസ്ഥയും വെളിച്ചത്തുകൊണ്ടുവന്നത് അവരായിരുന്നു.

മുത്തങ്ങയില്‍ ജാനുവിനും ആദിവാസികള്‍ക്കുമെതിരേ പൊലിസ് അതിക്രമങ്ങള്‍ നടന്നപ്പോള്‍ ദീദി എം.ടി വാസുദേവന്‍നായരോട് അതിനെകുറിച്ച് നിരന്തരം വിവരങ്ങള്‍ തേടി.

എഴുത്തുകാര്‍ പ്രശ്‌­നത്തില്‍ നിരന്തരം ഇടപെടണമെന്ന് നിര്‍ദേശിച്ചു. തുഞ്ചന്‍ സ്മാരകത്തിന്റെ അഡ്മിനിസ്‌­ട്രേറ്ററായുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ മഹാശ്വേതാദേവിയുമായി ഇടപഴകാനുള്ള അവസരം ഒരു സുകൃതം പോലെ എനിക്ക് കൈവന്നിട്ടുണ്ട്. തുഞ്ചന്‍പറമ്പിലെ മലയാള സാഹിത്യ മ്യൂസിയത്തിന് തറക്കല്ലിട്ടത് ദീദിയായിരുന്നു.

കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ അവര്‍ തറക്കില്ലിടാനായി എത്തിയതും മഴയില്‍ കുളിച്ചുകൊണ്ട് കര്‍മ്മം നിര്‍വഹിച്ചതും ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിയുന്നു.

ഒടുവില്‍ ആചാര്യന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ മണ്ണ് തലയില്‍ അണിഞ്ഞുകൊണ്ടാണ് ദീദി ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്ത സഹന സമരത്തെപ്രതി ഇറോം ശര്‍മിളയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉരുക്കുവനിതയെന്നു വിശേഷിപ്പിച്ചതും മഹാശ്വേതാദേവിയായിരുന്നു. ദീദിയുടെ മരണത്തോടെ ഇന്ത്യയുടെ അക്ഷര മനസാക്ഷിയാണ് നമ്മില്‍ നിന്ന് അകന്നുപോയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക