'കേരളത്തില്‍ എല്ലാവരും ഓണം ആഘോഷിക്കുന്നതിനുമുന്‌പേ ആലപ്പുഴക്കാര്‍ ഓണം തുടങ്ങി വയ്ക്കും .ആര്‍പ്പുവിളിയും ആരവങ്ങളോടെയും തുടങ്ങുന്ന ഓണാഘോഷം അത്ര ചെറുതല്ല അവര്‍ക്ക്.ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് അവര്‍ക്ക് ഓണം'.മലയാളത്തിന്റെയും,അമേരിക്കന്‍മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകാണാതായ ജയന്‍.കെ നായര്‍ തന്റെ ഓണാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തന്റെ കലാസപര്യക്കു തുടക്കം കുറിച്ച ആലപ്പുഴയുടെ നന്മയും കടന്നു വരുന്നു .
ഒരു ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ച നാടാണ് ആലപ്പുഴ.കാവാലം നാരായണ പണിക്കരുടെ നാടന്‍ പാട്ടുകളില്‍ കടന്നുവരുന്ന ഓണ സ്മരണകള്‍ കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ് ഇപ്പോള്‍ . എങ്കിലും മലയാളി മറക്കാത്ത അനവധി ചൊല്ലുകള്‍ കേരളത്തിലുടനീളം നിലനില്‍ക്കുന്നു. 'കാണം വിറ്റും ഓണം ഉണ്ണണം', ' ഉള്ളതുകൊണ്ട് ഓണം പോലെ' എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകള്‍ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.എന്നെ സംബന്ധിച്ച് ഓണം എന്ന് പറയുമ്പോള്‍ കടന്നുവരുന്നതു നെഹ്റു ട്രോഫി വള്ളംകളിയാണ് .
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ ജലോത്സവം മലയാളികളെ ആകര്‍ഷിക്കുന്നു.ഓണത്തിന് മുന്‍പേ നടക്കുന്ന ജലമേള നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചയാണ് നടക്കുക.ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു പോലും ജനങ്ങള്‍ അത് സന്തോഷത്തോടെ ആഘോഷിക്കുന്നു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.എന്നെ സംബന്ധിച്ച് ഈ ആഘോഷം മറക്കാന്‍ പറ്റില്ല .ഇപ്പോള്‍ ഓണം എന്ന് പറയുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് ഈ തുഴത്താളവും ഓണപ്പാട്ടുകളുമാണ്