പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണും തമ്മില്‍
നടന്ന ആദ്യ ഡിബേറ്റില്‍ ആര് ജയിച്ചു ആര് തോറ്റു എന്ന് മാധ്യമ
വിലയിരുത്തലുകള്‍ ഉടനെ ഉണ്ടായി. ഹിലറിക്ക് 62 പോയിന്റും ട്രംപിന് 35
പോയിന്റും ഒരു വാര്‍ത്താ ഏജന്‍സി നല്‍കി. ഭൂരിപക്ഷം ഏജന്‍സികളും ഹിലറിക്ക്
മുന്‍തൂക്കം നല്‍കി.
ഡിബേറ്റില്‍ ഹിലറി അനുയായികളായിരുന്നു വലിയ ഭൂരിപക്ഷത്തില്‍ ഉണ്ടായിരുന്നത്
എന്നാണ് ഹിലറിയുടെ മറുപടികള്‍ക്ക് ലഭിച്ച കരഘോഷം വ്യക്തമാക്കിയത്.
മോഡറേറ്റര്‍ പരോക്ഷമായി വളരെ മൃദുസമീപനമാണ് ഹിലറിയോട് നടത്തിയത് എന്ന് ഒരു
വിഭാഗം ആരോപിക്കുന്നു. ഈ ഘടകങ്ങള്‍ ഹിലറി ഡിബേറ്റില്‍ വിജയിച്ചതായി
പ്രഖ്യാപിക്കുന്നതിന് കാരണമായി എന്നാണ് വിമര്‍ശനം.
ഓരോ ഡിബേറ്റിലും വാദപ്രതിവാദങ്ങള്‍ നടത്തുമ്പോള്‍ വസ്തുതകള്‍
പരിശോധിക്കുന്ന (ഫാക്ട് ചെക്ക്) പതിവുണ്ട്. ഈ പരിശോധന കഴിയുമ്പോഴാണ് പല
പ്രസ്താവനകളും അസത്യമോ അര്‍ദ്ധ സത്യമോ ആണെന്നും അവകാശവാദങ്ങള്‍
പൊളളയായിരുന്നു എന്നും തിരിച്ചറിയുവാന്‍ കഴിയുക. ആദ്യ ഡിബേറ്റിലും
സംഭവിച്ചത് ഇത് തന്നെയാണ്.
ഹിലറിക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍ ബെന്‍ഘാസിയിലെ പാളിച്ചകളും
ഇമെയിലുകള്‍ക്ക് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചതുമാണ്. ഇവയെക്കുറിച്ച്
ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ മോഡറേറ്റര്‍ക്ക് കഴിഞ്ഞില്ല.
ട്രംപിന്റെ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ട്രംപിനെ
നിര്‍ബന്ധിക്കുവാന്‍ മോഡറേറ്റര്‍ക്ക് കഴിഞ്ഞില്ല. വിദേശ കാര്യത്തില്‍
ട്രംപിനുളള അജ്ഞതയും റഷ്യയോടുളള വലിയ പ്രതിപത്തിയും കാര്യമായി ചോദ്യം
ചെയ്യപ്പെട്ടില്ല. വംശീയത പ്രതിപാദ്യ വിഷയമായപ്പോള്‍ ഹിലറി കൂടുതല്‍
സമയമെടുത്ത് രണ്ട് വിഭാഗങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു. മറ്റ്
വംശീയരെക്കുറിച്ച് പരാമര്‍ശിക്കുവാന്‍ ഹിലറിയോ ട്രംപോ തയാറായില്ല. വലിയ
വോട്ട് ബാങ്കുകളല്ല ഇവര്‍ എന്നതായിരിക്കാം കാരണം.
ഇടയ്ക്കിടെ ഉണ്ടാവുന്ന ഒരു വര്‍ഗക്കാരും നിയമപാലകരും തമ്മിലുളള
ഏറ്റുമുട്ടലുകള്‍ക്ക് കാരണം ഉള്‍നഗരങ്ങളിലെ സായുധരായ സംഘങ്ങളാണെന്ന് ട്രംപ്
പറഞ്ഞു. ഇവരെ കുറിച്ച് വളരെ സഹതാപ സമീപനമാണ് ഹിലറി നടത്തിയത്.
എന്നാല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് ട്രംപിനും ഹിലരിക്കും
വ്യക്തമല്ല എന്നാണ് സമീപനങ്ങളിലൂടെ പ്രകടമായത്. നേതാക്കളുമായി കൂടിക്കാഴ്ച
നടത്തുകയും ഭരണകൂടങ്ങള്‍ എടുത്തു കൊണ്ടിരിക്കുന്ന നടപടികള്‍ അവരെ
ബോധ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം ഹിലറിയില്‍ നിന്നോ ട്രംപില്‍നിന്നോ
ഉണ്ടായില്ല.
ജനങ്ങളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന നടപടിയിലും വ്യക്തമായ നിര്‍ദേശം ഇരുവര്‍ക്കും ഉണ്ടായില്ല.
41 വര്‍ഷം മുന്‍പ് ട്രംപ് വ്യവസായം ആരംഭിച്ചപ്പോഴും 20 വര്‍ഷം മുന്‍പ്
ബ്യൂട്ടി പാജന്റില്‍ സംബന്ധിച്ചപ്പോഴും സംഭവിച്ച കാര്യങ്ങള്‍ ചികഞ്ഞെടുത്ത്
മോഡറേറ്റര്‍ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഹിലറിയെക്കുറിച്ച് അത്രയും
ഗവേഷണം നടത്തുവാന്‍ മോഡറേറ്ററുടെ ടീം മെനക്കെട്ടില്ല.
വ്യവസായത്തെക്കുറിച്ചും ഇറാഖിനെക്കുറിച്ചും 'ഐസിസി'നെക്കുറിച്ചും എണ്ണ
ഉത്പാദനത്തെയും വിലയെയും കുറിച്ചുമെല്ലാം നടത്തിയ പ്രസ്താവനകള്‍
പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയോ ഒബാമ കെയറോ
വലുതായി പരാമര്‍ശിക്കപ്പെട്ടില്ല.
സുരക്ഷ പരാമര്‍ശിച്ചപ്പോള്‍ ട്രംപ് കെട്ടി ഉയര്‍ത്തണമെന്ന് പറയുന്ന
അതിര്‍ത്തി മതിലും ചര്‍ച്ചാ വിഷയമാവാമായിരുന്നു. അനുവദിച്ച സമയം
ലംഘിക്കുമ്പോള്‍ മോഡറേറ്റര്‍ ഫലപ്രദമായി ഇടപെട്ടു കണ്ടില്ല. ട്രംപ് ബാങ്ക്റപ്ട്‌സി ആറ് തവണയാണോ നാല് തവണയാണോ എന്ന തര്‍ക്കത്തിന് മാധ്യമങ്ങള്‍ വലിയ
പ്രധാന്യം നല്‍കി. സാധാരണ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍
പരാമര്‍ശിക്കാത്തതിനെക്കുറിച്ച് പരാതി ഉണ്ടായില്ല.
വൈസ് പ്രസിഡന്റ്
സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ട്
ഡിബേറ്റും തുടര്‍ന്ന് നടക്കും.