ഞാനൊരു പാര്‍ട്ടിക്കാരന്റെയും ആളല്ല. നിര്‍ബന്ധമായും വോട്ട് ചെയ്യുന്ന
ഒരു സാധാരണ പൗരന് മാത്രം. അതു കൊണ്ട് തന്നെ, ആരോടും ഒരു കൂറും
പുലര്‍ത്താതെ ഉള്ള കാര്യം പറയാന്‍ പറ്റും. ഉള്ളതു പറഞ്ഞാല്‍ ഉറിയും
ചിരിക്കും എന്നാണല്ലോ? ഉള്ളതു പറയട്ടെ, ട്രംപിന്റെ ഗുലാന് കീറി പോയ
കാഴ്ചയാണ് ടിവിയില്‍ കാണാനായത്.
ഹിലരി ഒരു സ്ത്രീയാണ്. ആ
മാന്യത ട്രംപ് എന്ന മനുഷ്യന് നല്‍കിയോ എന്നു സംശയം. മൈക്രോഫോണിനെ
കുറ്റപ്പെടുത്തി, വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നു വരുത്തി
വിവരദോഷം വച്ചു വിളമ്പുന്ന ഒരാളെന്നെ സാക്ഷാല്‍ ട്രംപിനെക്കുറിച്ച്
തോന്നിയുള്ളു. ഇത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഗോദയാണെന്നോ, ഇവിടെ
എന്തൊക്കെ വച്ചു വിളമ്പണമെന്നോ എന്നൊന്നും അറിയാത്തയാളൊന്നുമല്ല
ട്രംപ്. പക്ഷേ, ഹിലരിയെ മുന്നില്‍ കണ്ടപ്പോള്‍ അദ്ദേഹം എല്ലാം മറന്നു.
വിദ്വേഷം മാത്രം മുന്നില്‍ വച്ച് മുന വച്ച് പലതും പറഞ്ഞു,
അംഗ്യവിക്ഷേപങ്ങള് പലതും അരോചകമായി. അമേരിക്കന്‍ തെരഞ്ഞെടുപ്പ്
ചരിത്രത്തിലെ തന്നെ മോശപ്പെട്ട ഒരു ഡിബേറ്റിനാണോ ഇത്
വേദിയായതെന്നു തോന്നിപ്പിക്കുന്ന പരിപാടിയായി പോയി. ഉള്ളതു
പറയട്ടെ, നമ്മുടെ നാട്ടിലെയൊക്കെ കവലപ്രസംഗത്തിന്റെ നിലയിലേക്ക് ഈ
പരിപാടി അധഃപതിച്ചു എന്നു പറയുന്നതാവും ശരി.
ഹിലരിയുടെ
ശരീരത്തെയും സൗന്ദര്യത്തെയും ഹിംസിച്ചു കൊണ്ടാണ് ട്രംപ് പറഞ്ഞതു
കേട്ടപ്പോള്‍ പുരുഷനായി ഞാന്‍ പോലും നാണിച്ചു പോയി. അമേരിക്കന്‍
തെരഞ്ഞെടുപ്പില്‍ വിഷയങ്ങളൊന്നുമില്ലാതെ ഡൊണാള്‍ഡ് ട്രംപ് എന്ന
മാന്യന് വിയര്‍ത്തു പോയ സ്ഥിതി വിശേഷം. കുറഞ്ഞത് 50 തവണയെങ്കിലും
സംവാദത്തിനിടിയല് ഹിലരിയെ ട്രംപ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
മോഡറേറ്റര്‍ ലെസ്റ്റര്‍ ഹോള്‍ട്ടിന്റെ ഇടപെടലിനെയും ട്രംപ്
ശബ്ദമുയര്‍ത്തി തരംതാഴ്ത്താന്‍ നോക്കി. സ്വയം നിയന്ത്രിക്കാന്‍ ട്രംപ്
ശ്രമിച്ചതുമില്ല, അദ്ദേഹത്തിനൊട്ട് കഴിഞ്ഞതുമില്ല. പഴയ നുണകള്‍
തന്നെ തട്ടിവിട്ട് സയമം കളയുന്ന ട്രംപിനെ കണ്ടപ്പോള്‍
വാസ്തവത്തില്‍ സഹതാപം തോന്നി. എനിക്ക് മാത്രമല്ല, അമേരിക്കയിലെ
വോട്ട് അവകാശമുള്ള മിതവാദികളായ പലര്‍ക്കും ഇതു തന്നെയായിരിക്കണം
തോന്നിയത്. പ്രചരണ റാലികളിലെ ജനസാഗരത്തെ നോക്കി സംസാരിക്കുന്നതു
പോലെയല്ലോ അമേരിക്കന്‍ ജനതയെ മുഴുവന്‍ അഭിസംബോധന ചെയ്തു
നടത്തുന്ന ടിവി ഡിബേറ്റില്‍ കാണിക്കേണ്ടത്. എന്നാല്‍, ട്രംപ് ആ
മാന്യമായ കീഴ് വഴക്കങ്ങളൊന്നും നടത്തിയില്ല. കവലയായാലും
വീട്ടിനകത്തായാലും താന്‍ ട്രംപ് തന്നെയാണെന്നു അദ്ദേഹം തെളിയിച്ചു.
അതു അമേരിക്കക്കാര്‍ മാത്രമല്ല, മാലോകര്‍ മുഴുവന്‍ കാണുകയും ചെയ്തു.
അതില്‍ തെല്ലും ട്രംപ് ലജ്ജിക്കുന്നുണ്ടാവില്ല, കാരണം, താന്‍ ചെയ്തത്
വീരശൂരപരാക്രമം തന്നെയായിരുന്നുവെന്നു തന്നെയാണ് ഇപ്പോഴും
അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്. രാജാവ് നഗ്നനാണെന്നു പറയാന്‍
ട്രംപിന്റെ കൂടെയുള്ളവര്‍ക്ക് ധൈര്യം പോരെന്നു വേണാന്
പറയാന്‍.
റഷ്യന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചോ, ചൈന മൂന്നാം
ലോക രാജ്യങ്ങളെ കൂട്ടുപിടിച്ചു വാണിജ്യതന്ത്രങ്ങളുടെ ഭാഗമായി
നടത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ട്രംപിനെ
ആവേശഭരിതമായ മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിലരി വളരെ
തന്മയത്വത്തോടെ കാര്യങ്ങളെ കാണുകയും ചെയ്തു.
മറുപടി
മുട്ടുമ്പോള്‍ ഉച്ച ഉയര്‍ത്തി സംസാരിച്ച് ജയിക്കാന്‍ ശ്രമിക്കുന്ന
നാട്ടിന്‍പുറത്തുകാരായ മദ്യപാനികളെയാണ് ട്രംപിന്റെ വാദങ്ങള്‍
അനുസ്മരിപ്പിച്ചത്. ഹിലരി തെറ്റുകള്‍ ഏറ്റുപറയാന്‍ സന്മനസ്സ്
കാണിച്ചപ്പോള്‍ ട്രംപ് അത് തെറ്റാണെന്നു പോലും സമ്മതിക്കാന്‍
തയ്യാറായില്ല. തന്നെയുമല്ല കടുത്ത സ്ത്രീവിദ്വേഷി, അരാജകവാദി,
കുടിയേറ്റക്കാര്‍ക്കെതിരേയുള്ള കാര്‍ക്കശ്യത, അമേരിക്കന്‍
സാമ്പത്തിക വിജയത്തിനു വേണ്ടി മറ്റു രാജ്യങ്ങളോടുള്ള നിലപാടുകള്‍
കടുപ്പിക്കുക തുടങ്ങി സ്വച്ഛന്ദമായതും മേധ്വാവിത്വരഹിതവുമായി ഒരു
അമേരിക്ക സ്വപ്നം കാണുന്നവര്‍ക്ക് ട്രംപ് താന്‍ ഒരിക്കലും ഒരു
മാന്യന്റെ മുഖപടമണിയാന് ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചന
നല്‍കിയാണ് സംവാദം അവസാനിപ്പിച്ചത്. ഉച്ചത്തില്‍ സംസാരിക്കാന്‍
കാരണം മൈക്രോഫോണിന്റെ കുറ്റം കൊണ്ടാണ് എന്നു പറയാനുള്ള ജാള്യത
പോലും ഇല്ലാത്ത ഈ ട്രംപ് ഇനിയെന്ന് കാര്യങ്ങള്‍ പഠിക്കുമെന്നാണ്
അദ്ദേഹത്തിന്റെ അനുയായികള്‍ പോലും സംശയിക്കുന്നത്.
ക്ഷോഭിക്കുന്ന മനുഷ്യനാണ് ട്രംപ് എന്നു വരുത്തി
തീര്‍ക്കാനുള്ള മാധ്യമപടയാളികളുടെ നീക്കമാണ് സംവാദത്തില്‍
പ്രകടമായതെന്നാണ് ഹിലരി വിരുദ്ധരുടെ വാദം. ട്രംപിനു ജനങ്ങളെ
കൂടെനിര്ത്താനറിയാം, എന്നാല്‍ ഹിലരിക്ക് അതിനുള്ള കഴിവില്ലെന്ന
ന്യായം ശരിയായിരിക്കാം. ഒബാമ കഴിഞ്ഞ തവണ ശക്തിയായി
ഉയര്‍ത്തിനിര്‍ത്തിയതും ഈ ജനകീയ പിന്തുണയായിരുന്നു. എന്നാല്‍
ഹിലരിയെ സംബന്ധിച്ചിടത്തോളം സ്വന്തം നിലയ്ക്ക് ആളെക്കൂട്ടാന്‍
പറ്റുന്നില്ലെന്ന പോരായ്മ കണ്ടില്ലെന്നു നടിക്കാനാവില്ല.
ട്രംപിനോടുള്ള വിരോധം മാത്രമാണ് ഹിലരിയുടെ പ്ലസ് പോയിന്റ്, അല്ലാതെ
മിസ്സസ്സ് ക്ലിന്റണ് എന്ന പരിഗണന പലേടത്തും ലഭിക്കുന്നില്ലെന്നതും
അമേരിക്കന്‍ പ്രസിഡന്റായി സ്വയം മാറാനുള്ള ആര്‍ജവത്വം ഒരു വനിത
എന്ന നിലയ്ക്ക് തനിക്കുണ്ടോയെന്നു
സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംവാദം സൂക്ഷ്മമായി
നിരീക്ഷിക്കുന്ന ഏതൊരു നിഷ്പക്ഷവാദിക്കും തോന്നിയാല്‍, തെറ്റ്
പറയാനാവില്ല. ട്രംപ് എന്ന വ്യക്തിയെ ഇടിച്ചു താഴ്ത്താന്‍ ഇതു ധാരാളം
മതി, എന്നാല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇതു മതിയോ
എന്നു ഹിലരി സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു.
ആണവായുധങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ നിരീക്ഷണം ആപേക്ഷികം
മാത്രമാണെന്നും അത് ഒരു ഉറച്ച നിലപാടായി കാണാനാവില്ലെന്നും ഹിലരി
പറയുമ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ശക്തമായ വാദം
ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നതും പോരായ്മയാണ്. പല കാര്യങ്ങളും
ബധിരനും മൂകനുമാണ് തന്റെ എതിരാളിയെന്നു സ്ഥാപിക്കാന്‍ ഹിലരിക്കു
കഴിയുന്നു, എന്നാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് തനിക്കുള്ള
നിലപാടുകള്‍ അമേരിക്കന്‍ ജനതയെ പറഞ്ഞു മനസ്സിലാകാത്തിടത്തോളം
സംവാദങ്ങളിലെ സത്യം ബോധ്യപ്പെടാതെ തന്നെ കിടക്കും. അതാണ് ഈ ഉള്ളവന്
ഉള്ളു തുറന്നു പറയാനുള്ളത്.