ഒരാള്‍ കൃത്രിമ ശ്വാസച്ഛോശ്വാസ ഉപകരണങ്ങളുമായി ജീവിതം
തള്ളിനീക്കുകയാണെങ്കില്‍ അയാള്‍ മരിച്ചതിനു തുല്യമാണ്
ജീവിച്ചിരിക്കുന്നത്. ഇതിനു പുറമേ, അങ്ങനെ തന്നെ ജീവിക്കുകയാണെന്നു
കരുതുക. താന്‍ ജീവിക്കുകയാണെന്നു മറ്റുള്ളവരെ
ബോധ്യപ്പെടുത്താത്തിടത്തോളം അത് മരിച്ചതിനു തുല്യമാണ്. അത്
ആരായാലും അങ്ങനെ തന്നെ. വാര്‍ത്തയില്‍ കത്തി നില്ക്കുന്ന ഈ വ്യക്തി
തത്ക്കാലം അമേരിക്കനല്ല, എന്നാല്‍ ഇവിടെയും വാര്‍ത്തകളില്‍
നിറയുന്നുമുണ്ട്. ഇന്ത്യയിലും അമേരിക്കയിലും മലയാളികള്‍
കൂടുന്നിടത്തും മറ്റും ചര്‍ച്ചാ വിഷയമായിരിക്കുന്നത് ഈയൊരു
കാര്യമാണ്. വെന്റിലേറ്ററിലുള്ളത്, വെറുമൊരു ആളല്ല. അത് തമിഴ്നാട്
മുഖ്യമന്ത്രി കുമാരി ജയലളിതയാണ്. ജയലളിത ഇത്തവണ
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തെങ്കിലും
അതിനൊന്നുമുള്ള ശാരീരിക ആരോഗ്യ സ്ഥിതിയിലായിരുന്നില്ല അവര്‍. അതു
കൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടു കൊണ്ടല്ല,
എക്കാലത്തും തന്നെ ജനങ്ങള്‍ ഓര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് അവര്‍
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ജനപ്രിയ പദ്ധതികള്‍
തമിഴ്നാട്ടില്‍ നടപ്പിലാക്കി തുടങ്ങിയത്. കുടിവെള്ളം, ക്യാന്റീന്,
മരുന്ന്, സിമന്റ്, ലാപ്പ്ടോപ്പ്, ലൈറ്റ്, എന്തിന് അടുക്കളയിലെ
മുഴുവന്‍ ഉപകരണങ്ങളും.... അവര്‍ സ്വന്തം ബ്രാന്‍ഡ് നെയ്മില്‍ തന്നെ
പുറത്തിറക്കി. അതിനു പുറമേ നൂറു കണക്കിന് ക്ഷേമപദ്ധതികള്‍ അമ്മ-
എന്ന പേരില്‍ തന്നെ അവര്‍ തമിഴ്ന്മാരുടെ മുന്നിലെത്തിച്ചു. അതിനുള്ള
പ്രത്യുപകാരവുമായി പെട്രോളും മണ്ണെണ്ണയും ക്യാനിലാക്കി ചെന്നൈയിലെ
അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ആഴ്ചകളോളം ഒരു പോള കണ്ണടയ്ക്കാതെ
കാത്തിരിക്കുകയാണ് ഒരു ജനത. വാസ്തവത്തില്‍ ഇതൊക്കെ കാണുമ്പോള്‍
കഷ്ടം തോന്നുന്നു. ന്യൂമോണിയ ബാധയുണ്ടെന്നും അതു കൊണ്ടു തന്നെ
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നും ഹിലരി
ക്ലിന്റനെതിരേ ഡൊണാള്‍ഡ് ട്രംപ് ഒളിയമ്പ് എയ്യുമ്പോള്‍
തമിഴ്നാട്ടിലായിരുന്നുവെങ്കില് ട്രംപിനെ കല്ല് പെറുക്കി എറിഞ്ഞ്
ജനങ്ങള്‍ ഓടിച്ചേനെ എന്നതാണ് സത്യം. അത് സാഹചര്യം വേറെയെന്നു
വേണമെങ്കില്‍ പറയാം. എന്നാലും രോഗം രോഗമാണല്ലോ... ജയലളിതയ്ക്ക്
എന്താണ് അസുഖം എന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യ ഭരിച്ച യുപിഎ
സര്‍ക്കാരിന്റെ പ്രമുഖ മേല്‍നോട്ടക്കാരി സാക്ഷാല്‍ സോണിയ ഗാന്ധിയ്ക്ക്
എന്തായിരുന്നു അസുഖമെന്നും അവരതിന് എവിടെയാണ് ചികിത്സിക്കാന്‍
പോയതെന്നും എല്ലാവര്‍ക്കുമറിയാം. പിന്നെ എന്താണ് ഒരു സംസ്ഥാനം
ഭരിക്കുന്ന മുഖ്യമന്ത്രിയുടെ രോഗവിവരം നാട്ടുകാര്‍ അറിഞ്ഞാല്‍? അത്
ചോദിച്ചു കോടതി വരെ കയറേണ്ടി വന്നു തമിഴ്നാട്ടുകാര്‍ക്ക്. അപ്പോള്‍
ജഡ്ജി പറഞ്ഞിരിക്കുന്നു, ഓരോരുത്തരുടെയും സ്വകാര്യകാര്യമാണത്.
അക്കാര്യത്തില്‍ കോടതിക്ക് അഭിപ്രായം പറയേണ്ടതില്ലത്രേ. എന്നാല്‍
പൊതുപ്രവര്‍ത്തകയാണ് സാക്ഷാല്‍ ജയലളിത എന്ന കാര്യം ഇനി എവിടെ
ചെന്നു പറയും. അവരെന്തിനാണ് ആശുപത്രി വെന്റിലേറ്ററില്‍
ഡോക്ടര്‍മാരുടെ കാരുണ്യത്തില്‍ കഴിയുന്നതെന്നും, അവര്‍ക്ക് ഇനി
ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമോയെന്നും സാധാരണ ജനത്തിന്
അറിയാന്‍ ഒരു അവകാശവുമില്ലേ... ഇതൊക്കെ ഇന്ത്യയില്‍ നടക്കും.
ഇതിന് തിണ്ണമിടുക്കെന്നാണ് പറയുന്നത്, അല്ലാതെ ബൗദ്ധികമായോ
നിയപരമായോ ഒരു വ്യക്തിക്ക് ഉള്ള
സംരക്ഷണമൊന്നുമല്ല.
ജയലളിതയുടെ കാര്യം അവിടെ നില്ക്കട്ടെ,
അമേരിക്കന്‍ പ്രസിഡന്റുമാരില്‍ അസുഖബാധിതരുടെ കാര്യമൊന്നു
നോക്കാം. ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പാണല്ലോ മുഖ്യവിഷയം, അതിലും
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യമാണല്ലോ കൂടുതല്‍
കരുത്താര്‍ജ്ജിച്ചിരിക്കുന്നത്. അമേരിക്ക ഭരിച്ച ഏഴാമത്തെ
പ്രസിഡന്റ് ആന്‍ഡ്രു ജാക്സണാണ് (1829-1837) ആരോഗ്യസ്ഥിതി മോശമായ ആദ്യ
അമേരിക്കന്‍ പ്രസിഡന്റ്. അദ്ദേഹത്തിനു പല്ലു വേദന മുതല്‍ മാനസിക
അസ്വസ്ഥതകള്‍ വരെയുണ്ടായിരുന്നു. ഗ്രോവര്‍ ക്ലിവ്ലന്ഡ് എന്ന
പ്രസിഡന്റിന് (1893-1897) കിഡ്നിയിലായിരുന്നു പ്രശ്നങ്ങള്‍. വില്യം
ടാഫ്റ്റിന് (1909-1913) പൊണ്ണത്തടിയായിരുന്നു പ്രശ്നം. അമിത
രക്തസമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും വില്ലനായി. 300 പൗണ്ടിലധികം
ഭാരമുണ്ടായിരുന്ന വില്യമാണ് അമേരിക്കന്‍ പ്രസിഡന്റ്
ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ പ്രസിഡന്റ്. പിന്നീട് 100 പൗണ്ടുകള്‍
കുറച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് അതൊന്നും ഗുണം
ചെയ്തില്ല. വുഡ്രോ വില്‍സണ്‍ (1913-1921) വിട്ടു മാറാത്ത തലവേദന,
ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയെ തുടര്‍ന്ന് നിരവധി തവണ സ്ട്രോക്കിനെ
നേരിടേണ്ടി വന്നു. തന്മൂലം വലതു കൈ കൊണ്ട് എഴുതാനുള്ള ശക്തി
നഷ്ടപ്പെട്ടു. ഇടതു കണ്ണിന്റെ കാഴ്ചയും പോയി. നടക്കാനുള്ള ശേഷി
നഷ്ടപ്പെട്ട് വലതു വശം തളര്‍ന്ന് വീല്‍ചെയറിലായിരുന്നു
ഏറെക്കാലും. പാരലൈസ് വന്ന വാര്‍ത്ത രഹസ്യമാക്കി വച്ചിരുന്നു
ഏറെക്കാലം. ഇതിനെത്തുടര്‍ന്നാണ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ
സംബന്ധിച്ച 25-ാം ഭേദഗതി കൊണ്ടു വന്നത്. ആരോഗ്യപരമായി ഫിറ്റ്
അല്ലെങ്കില്‍ വൈസ് പ്രസിഡന്റിന് അധികാരം നല്കുന്ന
വ്യവസ്ഥയാണിത്.
റൂസ്വെല്‍റ്റിനെ (1933-1945)
അമേരിക്കക്കാര്‍ക്ക് എല്ലാം ഇഷ്ടമായിരുന്നു. എന്നാല്‍ ക്ഷീണിച്ച്
മെലിഞ്ഞ് സെറിബറല്‍ പ്രശ്നത്തെത്തുടര്‍ന്ന് പ്രസിഡന്റ് പദം
ഫ്രാങ്കഌന്‍ റൂസ്വെല്‍റ്റിന് വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ജോണ്‍ എഫ്
കെന്നഡി (1961-1963)ക്ക് നടുവിന് വേദനയായിരുന്നു പ്രതിസന്ധിയായത്.
അഡ്രിനാല്‍ ഗ്ലാന്‍ഡുകള്‍ പ്രശ്നക്കാരാവുന്ന അഡിസന്‍ രോഗത്താല്‍
വലഞ്ഞ കെന്നഡി വേദനസംഹാരികളിലാണ് അഭയം കണ്ടിരുന്നത്. റൊണാള്‍ഡ്
റീഗന് (1981-1989) പ്രസിഡന്റായപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ
അനാരോഗ്യമായിരുന്നു ചര്‍ച്ച. യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന് മൂലം
പ്രോസ്റ്റേറ്റ് സ്റ്റോണ്‍സ് മാറ്റി വച്ച പ്രസിഡന്റിനെ സന്ധിവാതവും
മുട്ടുവേദനയും ബുദ്ധിമുട്ടിച്ചിരുന്നു. സ്കിന്‍ ക്യാന്‍സറിനു
ചികിത്സ തേടിയ പ്രസിഡന്റിനെ അള്‍ഷിമേഴ്സ് രോഗവും വലച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ബ്രസ്റ്റ് ക്യാന്സിനെത്തുടര്ന്നും മകള്‍
സ്കിന്‍ ക്യാന്സറിനെത്തുടര്ന്നുമാണ് മരിച്ചത്. സീനിയര്‍ ബുഷ്
(1989-1993) നേരിടാത്ത രോഗങ്ങളില്ലായിരുന്നു. ബ്ലീഡിങ് അള്‍സര്‍,
ശരീരത്തിനുള്ളിലെ നിരവധി മുഴകള്‍, രോഗപ്രതിരോധ ശേഷി
ദുര്‍ബലമാക്കുന്ന ഗ്രേവ്സ് അസുഖം എന്നിവയൊക്കെയായിരുന്നു ജോര്‍ജ്
ഡബ്ല്യു ബുഷിന്റെ രോഗങ്ങള്‍. എന്നാല്‍ പിന്നീട് വന്ന ബില്‍ ക്ലിന്റനോ,
ജോര്‍ജ് ബുഷിനോ, ബരാക്ക് ഒബായ്ക്കോ ഒന്നും ശാരീരിക അസ്വസ്ഥതകളാല്‍
വലഞ്ഞവരായിരുന്നില്ല. അതു കൊണ്ട് തന്നെ അവരുടെ ഹെല്‍ത്ത്
പ്രോബ്ലംസ് വാര്‍ത്തകളായില്ല. അവരെല്ലാം തന്നെ ബോഡി ഫിറ്റ്നെസില്
കാര്യമായി ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ മത്സര രംഗത്തുള്ള ഡൊണാള്‍ഡ്
ട്രംപും അങ്ങനെ തന്നെ. അതു കൊണ്ട് തന്നെ ന്യൂമോണിയ ബാധിച്ചതു വലിയ
പ്രശ്നമായി തന്നെ ഹിലരിക്കെതിരേ ട്രംപ് ഉയര്‍ത്തിക്കാട്ടുന്നു.
പാര്ക്കിന്സണ് രോഗത്തിന്റെ ലക്ഷണങ്ങളും ഹിലരിക്കുണ്ടത്രേ. പോരെ
പൂരം, ട്രംപിന് ആഘോഷിക്കാനുള്ള വകയുമായി ക്ലിന്റന്റെ സ്വകാര്യ
ഡോക്ടര്‍ ഡോ. ലിസ ബര്‍ഡാക്ക് (മൗണ്ട് കിസ്കോ എംഡി, ന്യൂയോര്‍ക്ക്) പറഞ്ഞ
കാര്യങ്ങള്‍ ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ നമ്മുടെ
ട്രംപ് ഈ ജയലളിതയുടെ കാര്യം അറിഞ്ഞാലത്തെ കാര്യം ഒന്നു ഊഹിച്ചു
നോക്കൂ... ഇതു കൂടി കൂട്ടിച്ചേര്‍ത്തായിരിക്കും പിന്നെ ഹിലരിയെ
ആക്രമിക്കുക. തത്ക്കാലം അതു കൊണ്ടു തന്നെ ജയലളിതയുടെ
ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ
അതീവരഹസ്യമായി തുടരുന്നതാവും നല്ലത്.