Image

ഗര്‍ഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്‍കാന്‍ മാര്‍പ്പാപ്പാ അനുമതി നല്‍കി

ജോര്‍ജ് ജോണ്‍ Published on 22 November, 2016
ഗര്‍ഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്‍കാന്‍ മാര്‍പ്പാപ്പാ അനുമതി നല്‍കി
വത്തിക്കാന്‍ സിറ്റി: കുമ്പസാരത്തിലൂടെ പൊറുക്കപ്പെടുന്ന പാപങ്ങളുടെ പട്ടികയില്‍ ഇനി മുതല്‍ ഗര്‍ഭച്ഛിദ്രവും ഉള്‍പ്പെടുത്തി.  ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടുത്താനുള്ള താല്‍ക്കാലിക അനുമതി കഴിഞ്ഞ വര്‍ഷം സഭയിലെ എല്ലാ വൈദികര്‍ക്കും മാര്‍പ്പാപ്പ നല്‍കിയിരുന്നു. ഇത് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ കളങ്കമില്ലാത്ത ഒരു ജീവനെ അവസാനിപ്പിക്കുന്ന മഹാപാപത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മനസ്സുണ്ടായാല്‍ ഏത് പാപവും തുടച്ച് നീക്കാന്‍ ദൈവത്തിന്റെ കാരുണ്യത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം എട്ട് മുതല്‍ ഈ മാസം ഇരുപത് വരെ കരുണയുടെ വിശുദ്ധവര്‍ഷം ആചരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഗര്‍ഭച്ഛിദ്രം കുമ്പസാരത്തില്‍ ഉള്‍പ്പെടുത്താന്‍ പോപ്പ് തീരുമാനിച്ചത്. മുമ്പ് ഈ അധികാരം യുറോപ്പിലേയും അമേരിക്കയിലേയും ബിഷപ്പുമാര്‍ ഇടവക വികാരികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍ പഴയ രീതി തന്നെ തുടര്‍ന്ന് വരികയായിരുന്നു.

കരുണയുടെ വര്‍ഷം അവസാനിച്ചെങ്കിലും കരുണ അവസാനിക്കുന്നില്ലെന്നും അനുതാപം ആവശ്യമായവര്‍ക്ക് പുരോഹിതര്‍ ആശ്വാസവും തുണയും തുടര്‍ന്നും നല്‍കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. കരുണയുടെ വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.


ഗര്‍ഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്‍കാന്‍ മാര്‍പ്പാപ്പാ അനുമതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക