ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം. സാധാരണക്കാരുടെ 'മണിയാശാന്‍' ആയി അര നൂറ്റാണ്ടോളം ഇടുക്കി ജില്ലയില്‍ നിറഞ്ഞാടിയ മുണ്ടയ്ക്കല്‍ മാധവന്‍ മകന്‍ മണി തിങ്കളാഴ്ച സായാഹ്‌നത്തില്‍ കേരളത്തിന്റെ പുതിയ വൈദ്യുതിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തിന് ഏറ്റം കൂടുതല്‍ വൈദ്യുതി നല്‍കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഡാമുകളില്‍ വെള്ളം തീരെ താഴ്ന്നുകിടക്കുന്നു. മഴ കുറവായതിനാല്‍ കേരളം ദാഹജലത്തിനുതന്നെ നെട്ടോട്ടമോടുകയാണ്. പുതിയ മന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും അദ്ദേഹത്തിനു ലഭിച്ച വകുപ്പ്.
സി.പി.എമ്മിനുള്ളില്‍ പടലപിണക്കങ്ങള്‍ക്കിടയില്‍ ആദ്യം അച്യുതാനന്ദന്റെ കൂടെ നിന്ന മണി, മൂന്നാറില്‍ അച്യുതാനന്ദന്‍ ഒഴിപ്പിക്കല്‍ നടപടികളെടുത്തപ്പോള്‍ തെന്നിമാറി പിണറായി പിന്നില്‍ അണിചേരുകയായിരുന്നു. കേരളം കണ്ട ഏറ്റം മികച്ച വൈദ്യുതിമന്ത്രി എന്നു പേരെടുത്ത പിണറായി നേരിട്ട് തെരഞ്ഞെടുത്തുവെന്നതാണ് മണിയുടെ പ്രത്യേകത.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍നിന്ന് ഇടുക്കിയിലേക്കു കുടിയേറിയ മാധവന്‍-ജാനകി ദമ്പതികളുടെ പത്തു മക്കളില്‍ മൂത്തയാളാണ് മണി. അടുത്ത 12നു 72 തികയും. അഞ്ചാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അതദ്ദേഹം ഒരിക്കലും മറച്ചുവച്ചിട്ടില്ല. അച്ഛന്‍ ചെത്തുതൊഴിലാളിയും സമുദായത്തിലെ ശാന്തിക്കാരനുമായിരുന്നു. കുഞ്ചിത്തണ്ണിയില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കായാണ് ആദ്യം എത്തിയത്.
അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ആദ്യകാല കുടിയേറ്റക്കാരുടെ ചെറുകിട ഏലത്തോട്ടങ്ങളില്‍ കൂലിപ്പണിക്കാരനായാണ് തുടക്കം. ഇരുപതാം വയസില്‍ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെണ്‍മക്കള്‍. അവരില്‍ എം.എം. സതി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റാണ്. സുമ സുരേന്ദ്രന്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു, ഇപ്പോള്‍ മെംബര്‍.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ മന്ത്രിയായി എന്ന ഭാഗ്യമുണ്ടു മണിക്ക്. പാര്‍ട്ടിയില്‍ അംഗമായിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടോളം ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടരിയും സംസ്ഥാന കമ്മിറ്റിയംഗവുമായി സേവനം ചെയ്തു. പാര്‍ട്ടിയുടെ കഴിഞ്ഞ സമ്മേളനത്തില്‍വച്ച് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
പഠിത്തം കുറവ്, സാധാരണക്കാരില്‍ സാധാരണക്കാരന്‍. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം. പാര്‍ട്ടി ശത്രുക്കളെ ''വണ്‍, ടു, ത്രീ, ഫോര്‍.... ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ മുക്കിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു....'' എന്നിങ്ങനെ മണക്കാട്ട്‌പൊതുസമ്മേളനത്തില്‍ തട്ടിവിട്ടതിന്റെ പേരില്‍ അറസ്റ്റിലായി ഒന്നര മാസക്കാലം ജയിലില്‍ പോയി. ഒടുവില്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയപ്പോള്‍ ശത്രുക്കള്‍ തന്നെ പ്രശസ്തനാക്കി എന്നായിരുന്നു മണിയുടെ പ്രതികരണം.
മന്ത്രിയായാലും ശൈലി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആദ്യത്തെ പ്രതികരണംതന്നെ സൂക്ഷിച്ചായിരുന്നുവെന്നതു വേറെ കാര്യം. മുമ്പു സി.പി.ഐ മന്ത്രിമാരെ നിശിതമായി വിമര്‍ശിച്ച മണി, അക്കാര്യം ഓര്‍മിക്കുന്നതേയില്ല എന്നായിരുന്നു ഞായറാഴ്ച പ്രതികരിച്ചത്.
ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ എന്ന ഒന്നാം വാര്‍ഡില്‍ ഒരു സാധാരണ വീട്. കുഞ്ചിത്തണ്ണിയില്‍ നിന്നു രണ്ടര കിലോമീറ്റര്‍. ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാം. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മുന്നില്‍ നില്‍ക്കും. ഇരുപതേക്കറില്‍ മാത്രമല്ല, കുഞ്ചിത്തണ്ണിയിലും രാജാക്കാട്ടും രാജകുമാരിയിലും ഉടുമ്പന്‍ചോലയിലും മൂന്നാറിലുമെല്ലാം മണി നിറഞ്ഞുനില്‍ക്കുന്നു.
''ഞാന്‍ ഏലത്തോട്ടത്തില്‍ പണി തുടങ്ങുമ്പോള്‍ പതിനെട്ടു രൂപയായിരുന്നു കൂലി. ഇന്നത് 336 രൂപയായി. രാവിലെ എട്ടിനു കയറിയാല്‍ നാലുമണിക്ക് ഇറങ്ങാം'' -തോട്ടം തൊഴിലാളി മേരി ആന്റണി പറയുന്നു. തോട്ടം തൊഴിലാളികളുടെ സ്ഥിതി ഇവിടെവരെയെത്തിക്കാന്‍ മണിയെപ്പോലുള്ള തൊഴിലാളി നേതാക്കള്‍ നടത്തിയ സമരങ്ങള്‍ക്ക് ഭംഗന്ത്യരേണ നന്ദി പറയുകയായിരുന്നു അവര്‍.
കൗമാരകാലത്തുതന്നെ തൊഴിലാളിരാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കു ചാടിയിറങ്ങിയ മണി നിരവധി തവണ പോലീസ് ലാത്തിച്ചാര്‍ജിനും ജയില്‍വാസത്തിനും ഇരയായിട്ടുണ്ട്. സഹോദരീഭര്‍ത്താവ് കെ.എന്‍.രാഘവനെ രാഷ്ട്രീയ പ്രതിയോഗികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുപതേക്കറിലെ എല്‍.പി.സ്‌കൂളിനു മുമ്പില്‍ രാഘവന്റെ രക്തസാക്ഷി മണ്ഡപം ചെങ്കൊടിയേന്തി നില്‍ക്കുന്നു.