Image

ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു

Published on 09 December, 2016
ഫൈസലിന്റെ മാതാവ്  ഇസ്ലാം മതം സ്വീകരിച്ചു
തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഔദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്. മകന്‍ മുസ്ലിമായത് തന്റെ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും തീരാദു:ഖത്തിലാഴ്ത്തിയിരുന്നു.
 
ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ എട്ട് പേരുടെ റിമാന്‍ഡ് ഡിസംബര്‍ 14വരെ നീട്ടി. 14ന് വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പരപ്പനങ്ങാടി ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സുരക്ഷ പരിഗണിച്ച് ആറ് പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഹരിദാസന്‍, പ്രദീപ് എന്ന കുട്ടന്‍ എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജയിലിലേക്കയച്ചു.

കേസിലെ മുഖ്യസൂത്രധാരകനായ ഹരിദാസ് ഗൂഢാലോചനക്ക് ഉപയോഗിച്ച് മറ്റൊരു വീട്ടില്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ പൊലീസ് കണ്ടെടുത്തു. കൊലനടത്തിയ മുഖ്യപ്രതികളായ ബാബു, അപ്പു, കുട്ടാപ്പു എന്നിവരുമായി ഹരിദാസന് ബന്ധമുണ്ടെന്നും സൂചന ലഭിച്ചിരുന്നു. മേലേപ്പുറത്തെ സ്‌കൂളില്‍ യോഗം ചേര്‍ന്ന ശേഷം തിരൂരിലെ മഠത്തില്‍ നാരായണനുള്‍പ്പെടെയുള്ളവര്‍ കൊടിഞ്ഞിയില്‍ വന്നതും പരിസര നിരീക്ഷണം നടത്തി മടങ്ങിയതും ഹരിദാസിന്റെ സഹായത്തോടെയാണെന്നും അറിവായിട്ടുണ്ട്.

മുഖ്യപ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. യാസിര്‍ വധക്കേസിലെ പ്രതിയായ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ സംസ്ഥാനം വിട്ടതായും സൂചന ലഭിച്ചു. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞ നാരായണന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കേരളം വിട്ടതായാണ് വിവരം. മുഖ്യപ്രതികളില്‍ ഒരാളായ മംഗലം പുല്ലൂണി സ്വദേശിയെക്കൂടി പിടികൂടാനുണ്ട്.

നവംബര്‍ 19ന് പുലര്‍ച്ചെയാണ് ഫൈസലിനെ ബൈക്കിലത്തെിയ നാല്‍വര്‍സംഘം വധിച്ചത്. 20ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെ ഭാര്യയും മൂന്ന് മക്കളും മതം മാറിയതാണ് സംഘ്പരിവാര്‍ സംഘത്തെ കൊലയിലേക്ക് നയിച്ചത്. സഹോദരീ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് സംഘ്പരിവാര്‍ യോഗം ചേര്‍ന്നത്. യോഗം തീരുമാനപ്രകാരം തിരൂരിലെ നാരായണനെയാണ് മുഖ്യസൂത്രധാരന്‍ ഹരിദാസന്‍ ദൗത്യം ഏല്‍പ്പിച്ചത്. ഈ കേസില്‍ 11 പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.   (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക