Image

അതിജീവിക്കുന്നവരുടെ ശബ്‌ദമാകാന്‍ ഇടതിന്‌ മാത്രമേ കഴിയൂ - സംവിധായകര്‍

ആഷ എസ് പണിക്കര്‍ Published on 13 December, 2016
അതിജീവിക്കുന്നവരുടെ ശബ്‌ദമാകാന്‍ ഇടതിന്‌ മാത്രമേ കഴിയൂ - സംവിധായകര്‍
അടിച്ചമര്‍ത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ ശബ്‌ദമാകാന്‍ ഇടതുചിന്താഗതികള്‍ക്ക്‌ ഇനിയും കഴിയുമെന്ന്‌ മീറ്റ്‌ ദ പ്രസില്‍ സംവിധായകര്‍. 

 ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്‍പാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷമെന്നും സംവിധായകരായ വിധു വിന്‍സെന്റ്‌, സജി പലമേല്‍ ശ്രീധരന്‍, ഷെറി ഗോവിന്ദന്‍, ഷാനവാസ്‌ ബാവക്കുട്ടി, എന്നിവര്‍ അഭിപ്രായപ്പെട്ടു. 

പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ ജീവിതമാണ്‌ താന്‍ പ്രമേയമാക്കിയതെന്ന്‌ മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റ്‌ പറഞ്ഞു.

 പ്രതിസന്ധികളിലെ പ്രതീക്ഷയാണ്‌ ഇടതുചിന്ത. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ സാധാരണക്കാരുടെ വികാരമാണെന്നും അവരുടെ ഭാഷയിലെ ഇടതുചിന്ത പ്രതീക്ഷയാണെന്നും അവര്‍ പറഞ്ഞു. 

സഹകരണ ബാങ്കില്‍ നിന്ന്‌ വായ്‌പയുള്ളതു കൊണ്ടാണ്‌ തന്റെ ചിത്രം തിയേറ്ററിലെത്തിയതെന്ന്‌ `ആറടി' യുടെ സംവിധായകന്‍ സജി പലമേല്‍ ശ്രീധരന്‍ പറഞ്ഞു. 

 സഹകരണ ബാങ്കുകളില്‍ തിരിമറി നടക്കുകയാണെന്നും മറ്റുമുള്ള ആരോപണങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോകസിനിമയിലെ ന്യു വേവ്‌ തരംഗം മലയാള സിനിമയിലും എത്തിയെന്നതിന്റെ തെളിവുകളാണ്‌ മേളയ്‌ക്കെത്തിയ ചിത്രങ്ങളെന്ന്‌ ഷെറി ഗോവിന്ദന്‍ പറഞ്ഞു. ജാതിമത വര്‍ണ വര്‍ഗ ചിന്തകളില്‍ കേരളത്തിന്റെ പൊതുബോധത്തോടുള്ള ചോദ്യമാണ്‌ `കിസ്‌മത്ത്‌' എന്ന്‌ ഷാനവാസ്‌ ബാവക്കുട്ടി പറഞ്ഞു. 

ആറടി മണ്ണിനുപോലും അവകാശമില്ലാത്തവര്‍ കേരളത്തിലുണ്ട്‌. അവര്‍ക്കുവേണ്ടിയാണ്‌ തന്റെ ചിത്രമെന്നും ഐ.എഫ്‌.എഫ്‌.കെയില്‍ ചിത്രത്തിന്‌ നല്ല പ്രതികരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സജി പലമേല്‍ പറഞ്ഞു. ക്ലെയര്‍ ഒബ്‌സ്‌ക്യൂറിന്റെ സംവിധായിക യെസിം ഓസ്‌തോഗ്ലൂ (തുര്‍ക്കി) പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക