ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ
ചിത്രത്തിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ഉറക്കച്ചടവുള്ള
.കണ്ണുകളും വശ്യത നിറഞ്ഞ ചിരിയുമായി നില്ക്കുന്ന ആ സ്ത്രീരൂപത്തെ ഞാന്‍
കുറേ സമയം നോക്കിയിരുന്നു. എന്ത് പ്രത്യേകതയാണ് ഇവര്‍ക്കുള്ളതെന്ന്
കൗതുകത്തോടെ ചിന്തിച്ചു. ഞാനന്ന് ഡിഗ്രിക്കാണ് പഠിക്കുന്നത്. കോളേജില്‍
ആണ്‍സുഹൃത്തുക്കളുടെ നാവിന്തുമ്പില് നിന്നും 'ഷക്കീല ' എന്ന പേര്
ഇടക്കിടെ കേള്‍ക്കാമായിരുന്നു. അല്‍പ്പം തടിച്ച പെണ്‍കുട്ടികളെ അവര്‍
ഷക്കീലാന്നു വിളിച്ച് കളിയാക്കി .ആ പേര് കേള്‍ക്കുമ്പോഴേക്കും
പെണ്‍കുട്ടികള്‍ അടക്കിച്ചിരിക്കുമായിരുന്നു. ചിലര്‍ ആ പേര്
ജീവിതത്തിലൊരിക്കലും കേട്ടിട്ടേയില്ലെന്ന കപടനിഷ്കളങ്കതയില്‍ അഭയം തേടി
ശ്രദ്ധിക്കാത്ത മട്ടിലിരിക്കും.
ഫിലോസഫി ക്ലാസ്സില്‍ ഷക്കീല എന്നു പേരായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ
പെണ്‍കുട്ടി മുമ്പിലൂടെ കടന്നുപോകുമ്പോള്‍ ആണ്‍കുട്ടികള്‍ ഒരു പ്രത്യേക
ഈണത്തില്‍ 'ഷക്കീലേ'ന്ന് നീട്ടി വിളിക്കും. അതുകേട്ട് പെണ്‍കുട്ടി
അപമാനഭാരത്തോടെ തല താഴ്ത്തും. ഞാനടക്കമുള്ളവര്‍ ആ വിചിത്രമായ തമാശയില്‍
ആര്‍ത്ത് ചിരിക്കുമായിരുന്നു. തൃശ്ശൂര്‍ ടൗണില്‍ അക്കാലത്ത് ഷക്കീലയുടെ
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് രണ്ടു തിയേറ്ററുകളില്‍
മാത്രമായിരുന്നു. ബിന്ദു തിയേറ്ററിലും ഗിരിജ തിയേറ്ററിലും. 'ബിന്ദൂലേതാ പടം
?' എന്നും ' ഗിരിജേലേതാ പടം ?'' എന്നുമുള്ള അന്വേഷണങ്ങള്‍
ആണ്കുട്ടികള്ക്കിടയില് പതിവായിരുന്നു.
ബിന്ദുതിയേറ്ററിനു മുന്പിലൂടെയാണ് കോളേജ് വിട്ട് ഞങ്ങള്‍
മടങ്ങിപ്പോകാറുള്ളത്. അവിടെയുള്ള പോസ്റ്ററുകളിലൂടെയാണ് ഷക്കീലയും
ഷക്കീലച്ചിത്രങ്ങളും ഞങ്ങള്‍ക്ക് സുപരിചിതമായത്. സദാചാരത്തിന്റെ മഹാകാശം
ഇടിഞ്ഞു താഴെ വീണെങ്കിലോ എന്ന ഭയം നിമിത്തം നേരിട്ട് നോക്കാതെ,
ഒളികണ്ണിട്ടാണ് ആ പോസ്റ്ററുകളിലേക്ക് ഞങ്ങള്‍ നോക്കിയിരുന്നത്. ഞങ്ങള്‍
പെണ്‍കുട്ടികള്‍ക്ക് അത്തരം സിനിമകള്‍ പോസ്റ്ററുകള്‍ കണ്ടുള്ള
ഭാവനാകാശങ്ങള്‍ മാത്രമായിരുന്നു. ആയിടയ്ക്കാണ് സൂര്യാ ടി.വിയില്‍ ശനിയാഴ്ച
രാത്രി ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നത്. ശരിക്കും
അതൊരു വിപ്ലവം തന്നെയായിരുന്നു. രാത്രി 12 മണിക്കാണ് സിനിമ. അതിന്റെ പരസ്യം
പത്രങ്ങളിലെ ചാനല്‍ പേജിലുണ്ടാകുമായിരുന്നു. ഞാനാദ്യം നോക്കുക അതാണ്.
ഒരു ദിവസം ചാനല്‍ പേജില്‍ ചെറിയൊരു ബോക്സില്‍ ഷക്കീലയുടെ ചിത്രം. താഴെ '
ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ സൂര്യാ ടിവിയില്‍ കിന്നാരത്തുമ്പികള്‍ '
എന്ന് എഴുതിയിരിക്കുന്നു. ഞാനൊന്ന് ഞെട്ടിത്തരിച്ചു. ആ പ്രലോഭനത്തെ
മറികടക്കാന്‍ എനിക്കാവുമായിരുന്നില്ല. കാണണം!കണ്ടേ പറ്റൂ... ആ
ചിത്രത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പ്രീതേച്ചിയന്ന്
വീട്ടിലുണ്ട്.പ്രസവത്തിന് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. ' ഇന്ന് രാത്രി
ഒരു സിനിമിണ്ട്...' വരുന്നത് വരട്ടെ എന്ന മട്ടില്‍ ഞാന്‍ പ്രീതേച്ചിയോട്
പറഞ്ഞു. ' ആ ! കണ്ടു!' അലക്ഷ്യമായി പ്രീതേച്ചിയങ്ങനെ പറഞ്ഞപ്പോള്‍
ഞാനമ്പരന്നു. ഏതു സിനിമയെപ്പറ്റിയാണ് പറയുന്നത്? ' ഷക്കീലേടെ
പടല്ലേ?'പ്രീതേച്ചി ചോദിച്ചപ്പോള്‍ പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍
പരുങ്ങി. ' ആ... ' ദുര്‍ബലമായ ഒരു മൂളല്‍. 'രാത്രിയല്ലേ... എങ്ങനെ
കാണാനാ?' അതു കേട്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി. അതു ശരി! അപ്പോ
കാണാനാഗ്രഹമുണ്ട്.. ഞാന്‍ ആവേശഭരിതയായി. ' കാണാനൊക്കെ പറ്റും.എന്താ കണ്ടാല്‍
?'' 'വെറുതെ വേണ്ടാത്തേന് നിക്കണ്ട. അമ്മയറിഞ്ഞാ കൊല്ലും... '
പ്രീതേച്ചീടെ ഉള്ളിലെ കടുത്ത സദാചാരവാദി ഉണര്‍ന്നു.പക്ഷേ എന്റെയുള്ളിലെ
നിയമലംഘകയെ അടക്കിയിരുത്താന്‍ എനിക്കാകുമായിരുന്നില്ല. 'ഞാനെന്തായാലും
കാണാന്‍ പോവാ. എന്താന്നറിയാലോ? വേറെവിടന്നും കാണാന്‍ പറ്റില്ലാ.... ഞാന്‍
കാണും... ' അനാവശ്യമായി ഞാനതിനെ ന്യായീകരിക്കാനും വ്യാഖ്യാനിക്കാനും
ശ്രമിച്ചു കൊണ്ടേയിരുന്നു. എത്രത്തോളം വിശദീകരിക്കാന്‍ ശ്രമിക്കുന്നുവോ
അത്രത്തോളം ഉള്ളിലെ കള്ളത്തരം വെളിവാക്കപ്പെട്ടു കൊണ്ടേയിരുന്നു.
പ്രീതേച്ചി മറുപടിയൊന്നും പറയാതെ ഇതിലൊന്നും കാര്യമില്ലെന്ന മട്ടില്‍
നിറവയറുമായി അകത്തേക്ക് നടന്നു. അച്ഛനന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.
ഞങ്ങള്‍ നേരത്തെ കിടന്നു. എല്ലാവരും കൂടി ഒന്നിച്ച് ഹാളിലാണ്
കിടന്നിരുന്നത്.പ്രദീപേട്ടന് നാട്ടിലില്ല. ഞാനും അമ്മയും പ്രീതേച്ചിയും
നാലുവയസ്സുകാരിമോള്‍ ചിപ്പുവും അച്ഛമ്മയും മാത്രമേ വീട്ടിലുള്ളൂ.അച്ഛമ്മ
മുറിയിലെ കട്ടിലിലാണ് കിടക്കുക. ആ ഹാളില്‍ത്തന്നെയാണ് ടി.വി.
വെച്ചിരുന്നത്. പന്ത്രണ്ടു മണിക്കായി കാതോര്‍ത്ത് ഞാനുറങ്ങാതെ കിടന്നു.അമ്മ
കൂര്‍ക്കംവലിക്കുമ്പോള്‍ അസ്വസ്ഥതയോടെ തിരിഞ്ഞു കിടക്കുകയും അമ്മയെ
പിടിച്ച് കുലുക്കുകയും ചെയ്യുമായിരുന്ന ഞാന്‍ അന്ന് ആ കൂര്‍ക്കംവലിക്കായി
അക്ഷമയോടെ കാതോര്‍ത്ത് കിടന്നു. ഒടുവിലതാ കാതിനിമ്പമായി ആ ശബ്ദം! ഞാന്‍
പതുക്കെ എഴുന്നേറ്റിരുന്നു. പ്രീതേച്ചി നെറ്റിക്കു മീതെ കൈ വെച്ച്
കിടക്കുന്നു. ഉറങ്ങിക്കാണണം! കുറേനേരം കഴിഞ്ഞപ്പോള്‍ അമ്മയുടെ തലയണക്കരികെ
വെച്ചിരുന്ന ടോര്‍ച്ചെടുത്ത് ഞാന്‍ ക്ലോക്കിലേക്കടിച്ചു നോക്കി.
പന്ത്രണ്ടാകാറായിരിക്കുന്നു! ഞാന്‍ ശബ്ദമുണ്ടാക്കാതെ
എഴുന്നേറ്റു.റിമോട്ടെടുത്തു.ടി.വി. ഓണാക്കിയ പാടേ മ്യൂട്ട് ബട്ടനമര്‍ത്തി
ശബ്ദത്തെ ഇല്ലാതാക്കി.ആ ഇരുട്ടില്‍ കണ്ണിലേക്കടിച്ചു കയറുന്ന പ്രകാശത്തെ
പരമാവധി കുറച്ചു വെച്ചു. ഞാന്‍ തിരികെ വന്ന് പായില്‍ കിടന്നു. റിമോട്ട്
കയ്യില്‍ത്തന്നെ വെച്ചു.അമ്മയെങ്ങാനും പെട്ടെന്നുണര്‍ന്നാ ഒറ്റയടിക്ക്
ചാനല്‍ മാറ്റണം. ഉറക്കത്തില്‍ നിന്ന് ബോധത്തിലേക്ക് വീഴുന്ന ആ
ഒറ്റനിമിഷത്തില്‍ കാര്യം കഴിയണം.. ' തുടങ്ങ്യാ?'തൊട്ടടുത്ത് ഒരു പതിഞ്ഞ
സ്വരം കേട്ട് ഞാന്‍ ഞെട്ടിവിറച്ചു. പ്രീതേച്ചി! ഇതുറങ്ങീട്ടില്ലേ? '
ഇല്യാ...' ഞാന്‍ പതുക്കെ പറഞ്ഞു. പടം തുടങ്ങി.. പൂര്‍ണ്ണമായും അതിലേക്ക്
ശ്രദ്ധിക്കാനൊന്നും ഭയം മൂലം കഴിഞ്ഞില്ല. ശബ്ദമില്ലാതെ സ്ക്രീനില്‍
മാറിമറിയുന്ന രൂപങ്ങളെ കണ്ടു. നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു. ചില
രംഗങ്ങള്‍ വന്നപ്പോള്‍ എനിക്ക് പ്രീതേച്ചിയെ നോക്കാന്‍ ലജ്ജ തോന്നി.
പ്രീതേച്ചി പറഞ്ഞു. ' നിര്‍ത്തിക്കോ.... ' മറുത്തൊന്നും പറയാതെ ഞാന്‍
ടി.വി.ഓഫാക്കി.പ്രീതേച്ചിയോട് ചേര്‍ന്നു കിടന്ന് ഉറങ്ങി.
എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ചിന്തിക്കുന്നത് ഷക്കീലയുടെ
തടിച്ച ശരീരത്തെക്കുറിച്ചായിരിക്കുമെന്ന്... സിനിമയിലെ
രംഗങ്ങളെക്കുറിച്ചായിരിക്കുമെന്ന്.. പിറ്റേന്ന് പകല്‍, സദാചാരനിരതരായ രണ്ടു
പേര് കിന്നാരത്തുമ്പികളെപ്പറ്റി താത്വികാവലോകനം നടത്തി.'എന്ത് സാധനാലേ
?', 'ഇങ്ങനെ അഭിനയിക്കാന്‍ നാണല്യേ ?'', എന്ന മട്ടിലുള്ള പ്രസ്താവനകള്‍
നടത്തി തങ്ങള്‍ മാന്യതയുടെ ആള്‍രൂപങ്ങളാണെന്ന് പരസ്പരം സ്ഥാപിക്കാന്‍
ശ്രമിച്ചു. ലോകത്തിന്റെ സദാചാരനില ഭദ്രമാക്കേണ്ടത് മാന്യരുടെ ചുമതലയാണല്ലോ!
'ഇതൊക്കെ കാണാന്‍ നാണമില്ലേ?' എന്ന ചോദ്യം രണ്ടാളും ചോദിച്ചില്ല. ആ
ചിത്രത്തിലെ പുരുഷന്മാരാരും ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നു വന്നതുമില്ല.
ഷക്കീല വീണ്ടും മനസ്സിലേക്ക് വരുന്നത് മൂന്നു വര്‍ഷം മുന്‍പാണ്. ഒരു
പുസ്തകമേളയില്‍ പച്ചച്ചട്ടയുള്ള ഒരു പുസ്തകത്തിലൂടെ. ഷക്കീലയുടെ ആത്മകഥ
കയ്യിലെടുത്തത് വാങ്ങാനായിരുന്നില്ല. വെറുതെ മറിച്ചു നോക്കാനാണ്. അതിലെ ചില
വരികള്‍ വായിച്ചപ്പോള്‍ വാങ്ങാന്‍ തോന്നി. വാങ്ങി.
ഭൂതകാലം അടിച്ചേല്‍പ്പിച്ച പൊള്ളലുകളെ ഒരുവള്‍ തുറന്നിടുകയാണ് ആ
പുസ്തകത്തില്‍... തകര്‍ക്കപ്പെട്ട കണ്ണാടിക്കു മുന്നില്‍ ചെന്നു നിന്ന്
ചിതറിയ കണ്ണാടിക്കഷ്ണങ്ങളില്‍ പ്രതിബിംബിക്കുന്ന സ്വന്തം ജീവിതം
നിര്‍മ്മമതയോടെ ഓര്‍ത്തെടുക്കുകയാണ്.. ആത്മദേശങ്ങളിലൂടെയുള്ള തിരിഞ്ഞു
നടത്തത്തിനിടയില്‍ സോഫ്റ്റ്പോണ്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്
വരാനിടയായ സാഹചര്യങ്ങളെ ഷക്കീല വരച്ചിടുന്നതിങ്ങനെ: 'എന്റെ പതിനാറാമത്തെ
വയസ്സ് എന്റെ ജീവിതത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് .എത്രയോ
രാത്രികളില്‍ ഞാന്‍ ഉറക്കത്തില്‍ നിന്നും ഭയപ്പെട്ട് ഞെട്ടിയുണര്‍ന്ന
വയസ്സാണത്. എന്റെ ഓര്‍മ്മയില്‍ നിന്ന് ആ ദിനത്തെ മറക്കാന്‍ കാലത്തിനു പോലും
കഴിയുന്നില്ല. ആ പതിനാറാം വയസ്സ് പൊള്ളിക്കിടക്കുന്ന ഇരുമ്പുദണ്ഡ്
കൊണ്ടെന്ന പോലെ എന്നെ കുത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു ദിവസം രാവിലെ അമ്മ എന്നോട് നേരത്തെ കുളിക്കാന്‍ പറഞ്ഞു. കുളിച്ചു
വന്നപ്പോള്‍ കൂട്ടത്തിലുള്ള ഏറ്റവും നല്ല ഡ്രസ് അമ്മ തന്നെ കൊണ്ടു തന്നു.
എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഓര്‍മ്മയില്‍ ആദ്യമായാണ് അങ്ങനെ
സംഭവിക്കുന്നത് .അമ്മയെനിക്ക് കണ്മഷി എഴുതിത്തരികയും പൗഡറിടുകയും ചെയ്തു.
എന്റെയുള്ളില്‍ അതിരു കടന്ന സന്തോഷമുണ്ടായി. ചേച്ചിയേയും എനിക്ക്
താഴെയുള്ളവരേയും അമ്മ എപ്പോഴും മനോഹരമായാണ് ഒരുക്കിക്കൊടുക്കുക.
എന്നെയങ്ങനൊന്നും ശ്രദ്ധിക്കാറേയില്ല. പക്ഷേ ഇപ്പോള്‍, എല്ലാം
മാറിയിരിക്കുന്നു. അമ്മ എന്റെ മുവത്ത് അമിതമായി കിടക്കുന്ന പൗഡര്‍
തുടച്ചെടുത്ത ശേഷം എന്റെ താടിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. ' നീ
എന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്. '
എന്റെ ഉള്ളില്‍ നിന്നും ആഹ്ലാദത്തിന്റെ ഒരായിരം പൂമ്പാറ്റകള്‍ പുറത്തേക്ക്
ചിറകടിച്ചു വന്നു. എനിക്കപ്പോള്‍ അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും
കൊതിവന്നു.അമ്മ എന്നെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു.
' ഷക്കീ... നമ്മുടെ വീട്ടിലെ കഷ്ടപ്പാട് നിനക്കറിയാമല്ലോ... ഇത് നോക്ക്..
എനിക്ക് ഉടുക്കാന്‍ പോലും ഒരു സാരിയില്ല... നാളെ മുഴുവന്‍
മുഴുപ്പട്ടിണിയായിരിക്കും നമുക്ക്.. ' ഞാന്‍ ഒന്നും മിണ്ടാതെ അമ്മയുടെ
മുഖത്തേക്ക് നോക്കി. അമ്മ ശബ്ദം കുറച്ച് പറഞ്ഞു. ' ഇപ്പോളിവിടെ ഒരാള്‍
വരും. അയാളുടെ കൂടെ നീ ഒരിടം വരെ ചെല്ലണം. അവിടെ നല്ലൊരു മനുഷ്യന് നിന്നെ
കാത്തിരിക്കുന്നുണ്ട്. നീ എതിരൊന്നും പറയരുത്.അയാള്‍ പറയുന്ന പോലൊക്കെ നീ
ചെയ്യണം.. അയാള്‍ വളരെ നല്ല ആളാണ്.. ' അമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍
തരിച്ചുനിന്നു. എന്തുകൊണ്ടാണ് അമ്മ എന്നോട് ഇതു പറഞ്ഞതെന്ന് എത്ര
ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്റെയുള്ളില്‍ ദേഷ്യവും സങ്കടവും
ഒരുപോലെ ഉരുണ്ടു മറിഞ്ഞു. ഒന്നു പൊട്ടിത്തെറിക്കാനും പൊട്ടിക്കരയാനും ഞാന്‍
ആഗ്രഹിച്ചു. മനസ്സുരുകി ഉള്ളിലെ വേദന കണ്ണുകളില്‍ നിറഞ്ഞു.അമ്മ എന്റെ
കണ്ണുനീര് തുടച്ച് വീണ്ടും പറഞ്ഞു.
' നിനക്കേ ഈ വീടിനെ രക്ഷിക്കാനാവൂ. എന്തെങ്കിലും ചെയ്ത് എല്ലാവരേയും
രക്ഷിക്ക് .അല്ലെങ്കില്‍ എല്ലാവര്ക്കും വിഷം കഴിച്ച് മരിക്കാം.
എനിക്കാവില്ല കടം വാങ്ങി ജീവിക്കാന്‍..' അമ്മ പൊട്ടിക്കരഞ്ഞു. പിന്നെ
ദേഷ്യത്തോടെ ഏറുകൊണ്ട് പൂച്ചയെപ്പോലെ ഓടി നടന്നു കൊണ്ട് ഉച്ചത്തില്‍
വിളിച്ചു പറഞ്ഞു. ' ആരെക്കൊണ്ടും ഒരുപകാരവുമില്ല... ഞാന്‍ ചത്തു കളയും..
എനിക്കിനി കഷ്ടപ്പെടാന്‍ വയ്യ! നിന്നെയൊക്കെ എന്തിനാടീ ഞാന്‍ പ്രസവിച്ചത്?
ഇത്രയും നാള് പോറ്റിയത്?' അമ്മ കരഞ്ഞുകൊണ്ട് കലി തുള്ളാന്‍ തുടങ്ങി. കുറേ
നേരത്തേക്ക് ഞാനൊന്നും പറഞ്ഞില്ല. അമ്മയുടെ ദേഷ്യം കത്തിക്കയറുകയായിരുന്നു.
ഒടുക്കം ഞാന്‍ തേങ്ങിക്കൊണ്ട് പറഞ്ഞു: ' ഞാന്‍ പോകാം.. നിങ്ങളിനി
കരയണ്ട..'
ഉച്ചയോടെ അന്നോളം കാണാത്ത, യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ വീട്ടിലേക്ക്
കയറി വന്നു. അയാളെന്നെ അടിമുടിയൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് നോക്കാന്‍
തന്നെ എനിക്ക് ഭയം... അയാള്‍ എന്നെ നോക്കി ചിരിച്ചു. പല്ലുകളില്‍ പാതിയും
ദ്രവിച്ചു പോയിരുന്നു. അറപ്പുളവാക്കുന്ന ആ മുഖത്തു നിന്നും ഞാന്‍
പെട്ടെന്നു തന്നെ മുഖമെടുത്തു. അയാള്‍ കുലുങ്ങിച്ചിരിച്ചു കൊണ്ട്
എന്തൊക്കെയോ പറഞ്ഞു. ഞാന്‍ തലകുനിച്ച് നിന്നു.പിന്നെ അയാളോടൊപ്പം
ചുട്ടുപൊള്ളുന്ന വെയിലും കൊണ്ട് നഗരത്തിലേക്കിറങ്ങി. അന്നോളം ഞാന്‍ നടന്ന
ചെന്നൈയിലെ കോടമ്പാക്കമായിരുന്നില്ല ഞാന്‍ ചലിക്കുന്ന കോടമ്പാക്കം........
...... ജീവിതം വഴിമുട്ടി നില്ക്കുന്ന ഒരു കൂട്ടത്തെ രക്ഷിക്കാന്‍ എന്റെ
ശരീരത്തിനു കഴിയുമെന്ന് എനിക്ക് മനസ്സിലായി.അങ്ങനെ അവരുടെയൊക്കെ സ്നേഹം
കിട്ടുമെന്നും ഞാന്‍ വിശ്വസിച്ചു.. പിന്നീട് ഞാന്‍ പലരുടേയും
കിടപ്പുമുറിയിലേക്ക് എത്തിക്കപ്പെട്ടു. പലരുടേയും മുഖങ്ങള്‍ എനിക്കോര്‍മ്മ
പോലുമില്ല. കുടുംബത്തിന്റെ എല്ലാ ബാധ്യതകളും ഞാനേറ്റെടുത്തു. അവരാരും
പിന്നീട് പട്ടിണി കിടന്നില്ല.. അവരെല്ലാം വിശപ്പു മാറ്റി സുഖമായി
രാത്രികളില്‍ ഉറങ്ങാന്‍ തുടങ്ങി. എന്നെക്കുറിച്ച് അവരൊന്നും
ചിന്തിച്ചില്ല.പണം മാത്രം ആവശ്യ പ്പെട്ടുകൊണ്ടിരുന്നു. എവിടെയാണ് എന്നിലെ
സ്ത്രീ ഇങ്ങനെയൊക്കെയായതെന്നും എവിടെ വെച്ചാണ് എന്റെ കന്യകാത്വം
നഷ്ടപ്പെട്ടതെന്നും എനിക്ക് ഇപ്പോഴും ഓര്‍മ്മയില്ല. ശരീരത്തിലെ വിരലുകളോ
കൈകളോ കാലുകളോ നഷ്ടമായാല്‍ അത് തിരിച്ചറിയാന്‍ കഴിയും. കന്യകാത്വം എവിടെ
വെച്ച് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. എന്റെ
അമ്മയാണ് ഇതിനായി എന്നെ നിര്‍ബന്ധിച്ചത്. മറ്റു മക്കളെയൊന്നും അമ്മ ഇതിനായി
നിര്ബന്ധിച്ചില്ലല്ലോ. എന്നെത്തന്നെ നേര്‍ച്ചക്കോഴിയായി
തിരഞ്ഞെടുത്തല്ലോ... സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടാത്ത കന്യകാത്വവും
ജീവിതവും എനിക്കെന്തിനാണെന്ന് പകയോടെ ഞാന്‍ സ്വയം ചോദിച്ചു. മനസ്സിനേയും
ശരീരത്തേയും ഒരുത്സവമാക്കാന്‍ മനസ്സ് വെമ്പി.
ഇങ്ങനെയൊക്കെ ആയ സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍
ഇങ്ങനെ ഒരുപാട് ന്യായങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം.ഞാനും നിങ്ങള്‍ക്കു
മുന്നില്‍ അത്തരം ന്യായങ്ങളാണ് പറഞ്ഞത്. പക്ഷേ ഒരു കാര്യമുണ്ട്. അന്നും
കത്തുന്ന വേദനയോടെ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .അമ്മ
എന്തിനാണ് എന്നെ മാത്രം ഇതിനായി തിരഞ്ഞെടുത്തതെന്ന്.. ഇന്നും ചില
രാത്രികളില്‍, ചില പകലില്‍ ആ തീച്ചൂടുള്ള ചോദ്യം ഞാന്‍ ഉരുവിടാറുണ്ട്...
എന്തിനായിരുന്നു അമ്മ എന്നെ മാത്രം അന്ന് അങ്ങനെയൊരു വഴിയിലേക്ക്
ഇറക്കിവിട്ടത്? ' ധആത്മകഥ ഷക്കീല, ഒലീവ് ബുക്സ് പ
ഷക്കീലയുടെ ആത്മകഥ വായിച്ചു മടക്കിയപ്പോള്‍ എഡ്വേര്‍ഡ് ആല്‍ബിയുടെ വരികളാണ്
എനിക്കോര്‍മ്മ വന്നത്... ' ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും!
മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ! ' എന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട്
ചാനലിലെ കോമഡി പരിപാടിക്കിടയില്‍ അതിഥിയായി ഷക്കീലയെ കണ്ടു.
മനുഷ്യവിരുദ്ധമായ തമാശകള്‍ക്ക് ഒത്താശ പാടി പലരും ചിരിച്ചപ്പോഴും
ചിരിക്കാന്‍ കഴിഞ്ഞില്ല. ' ഷക്കീലയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കൊരു
പാട്ടാണ് ഓര്‍മ്മ വരുന്നത് ' എന്ന് പറഞ്ഞ് 'ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന പാട്ട് അശ്ലീലം നിറഞ്ഞ ചേഷ്ടകളോടെ ഒരു '
തമാശക്കാരന്‍' പാടിയപ്പോള്‍ പ്രേക്ഷകരെല്ലാം ആര്‍ത്താര്‍ത്ത്
ചിരിക്കുന്നുണ്ടായിരുന്നു. ആര്‍ക്കും ഒരു പരാതിയുമില്ല!
എത്രമാത്രം ജീര്‍ണ്ണിച്ച തമാശകള്‍ക്കാണ് നാം ചിലപ്പോള്‍ കയ്യടിക്കുന്നത്?
എത്രമാത്രം നിന്ദ്യമാണ് നമ്മുടെ ചില ചിരികള്‍! ശരീരത്തെ പ്രതിയാണ് ഷക്കീല
വാഴ്ത്തപ്പെട്ടത്.അവര്‍ വിമര്‍ശിക്കപ്പെട്ടതും അതേ ശരീരത്തിന്റെ
പേരിലായിരുന്നു. സ്വന്തം ശരീരത്തിലെ പ്രലോഭനീയാംശങ്ങളെല്ലാം
ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ വിട്ടു കൊടുത്ത് അവര്‍ നമ്മുടെ
രാത്രികളെ നിദ്രാവിഹീനമാക്കി. സ്വകാര്യനിമിഷങ്ങളില്‍ അവരുടെ ശരീരത്താല്‍
പുളകിതരായവര്‍, പകല്‍ വെളിച്ചത്തില്‍ അവരെ ശകാരിച്ചു.ഒപ്പമഭിനയിച്ച
പുരുഷശരീരങ്ങളെയൊക്കെ വെറുതെ വിട്ട്, ഷക്കീലയെ മാത്രം' കൊള്ളരുതാത്ത പെണ്ണാ
'യി ചീത്ത വിളിച്ചു. ലൈംഗികതയെ സമീപിക്കുമ്പോഴുള്ള നമ്മുടെ ഇരട്ട മുഖത്തെ
വീണ്ടും വീണ്ടും വെളിപ്പെടുത്തി.'കുടുംബം' എന്ന ഷെല്‍ട്ടറിന്റെ മറവില്‍
ലഭിക്കുന്ന വ്യാജ സുരക്ഷിതത്വബോധത്തിന്റെ അഹങ്കാരത്തില്‍ നാമെന്നും
ഷക്കീലയെ 'കുടുംബവൃത്ത'ത്തിനു പുറത്താക്കി.' നിങ്ങളെന്തിനാണ് ഇങ്ങനെ
ചെറുക്കന്മാരെ വഴിതെറ്റിക്കുന്നതെന്ന് ' ചാനല്‍ ഷോയ്ക്കിടെ ഒരു സ്ത്രീക്ക്
ഷക്കീലയ്ക്കു നേരെ ചോദ്യമുയര്‍ത്താനാവുന്നത് മലയാളി കൊണ്ടു നടക്കുന്ന
മധ്യവര്‍ഗ്ഗ സദാചാര നാട്യത്തിന്റെ പിന്‍ബലം കൊണ്ടു മാത്രമാണ്.
എന്തറിഞ്ഞിട്ടാണ് നാമവരെ കുറ്റപ്പെടുത്തുന്നത്?
എല്‍.ജി.ബി.ടി.യെന്ന് ലോകം മുഴുവന്‍ ആവേശത്തോടെ പറയുമ്പോള്‍, സോഷ്യല്‍
മീഡിയയിലെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ മഴവില്ലഴകു വിടര്‍ത്തി നമ്മളെല്ലാം
നമ്മുടെ കടമ നിര്‍വഹിച്ച് 'കാശു ചെലവില്ലാതെ ' പുരോഗമനക്കുപ്പായം
എടുത്തണിഞ്ഞപ്പോള്‍, ഷക്കീലയാണ് സിനിമാലോകത്തു നിന്ന് അവര്‍ക്കു വേണ്ടി
ശബ്ദമുയര്‍ത്തിയത്. ട്രാന്സ്ജെന്ഡറുകള് അനുഭവിക്കുന്ന ചൂഷണങ്ങളെപ്പറ്റി
അവരാണ് ഉറക്കെയുറക്കെ പറഞ്ഞത് .പറച്ചിലിനപ്പുറം ഒരു ട്രാന്‍സ്ജെന്‍ഡറിനെ
മകളായി ദത്തെടുത്ത് കൂടെ കൂട്ടാന്‍ ധൈര്യം കാണിച്ച ഏക വ്യക്തിയും ഷക്കീല
തന്നെ.
ഷക്കീല നമ്മെ ഇക്കിളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൊള്ളത്തരങ്ങള്‍ക്ക്
നേരെ ആഞ്ഞടിക്കുക കൂടി ചെയ്യുന്നുണ്ട്. ' എന്റെ അമ്മയെപ്പോലൊരമ്മയെ
നിങ്ങള്‍ക്കും കിട്ടട്ടെ ' എന്ന് ഷക്കീല ദത്തെടുത്ത, ട്രാന്‍സ്ജെന്‍ഡര്‍
പെണ്‍കുട്ടി ചാനലില്‍ ആശംസിക്കുമ്പോള്‍, കുറ്റപ്പെടുത്തിയവരുടെയെല്ലാം തല
കുനിയുക തന്നെ വേണം. സാര്‍ത്ഥകമായ സാമൂഹ്യജീവിതം നയിക്കാന്‍ കഴിയുക എന്നത്
അത്ര നിസ്സാരമായ സംഗതിയൊന്നുമല്ല. ആണ് പെണ്‍സ്വത്വ
സംഘര്‍ഷങ്ങളില്‍പ്പെട്ട് പരിഹാസത്തിന്റെ കല്ലേറുകളാല്‍, നിരന്തരം
പരുക്കേല്‍ക്കപ്പെട്ട കുറേപ്പേരെ ഒപ്പം നിര്‍ത്താന്‍ അവര്‍ കാട്ടുന്ന
ആര്‍ജവമുണ്ടല്ലോ... അതൊന്നുമാത്രം മതി അവരെ ബഹുമാനിക്കാന്‍. ആ ബഹുമാനം
കൊണ്ടു തന്നെയാണ് ഈയിടെ ഞാനവരെ വിളിച്ചത്.ലിജീഷാണ് നമ്പര്‍ തന്നത്.
വിളിക്കുമ്പോള്‍ ആശങ്കയായിരുന്നു. തമ്മില്‍ സംസാരിക്കാന്‍ ഏതു ഭാഷയാണ്
തിരഞ്ഞെടുക്കുക? അവര്‍ സംസാരിക്കാന്‍ താത്പര്യം കാട്ടിയില്ലെങ്കിലോ? സംസാരം
പരസ്പരമുള്ള ഒരു പാലമാണ്. ഒരറ്റം തകര്‍ന്നാല്‍പ്പിന്നെ ഒരടി
നടക്കാനാവില്ല. ഷക്കീല ഫോണെടുത്തു. 'ഹലോ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
'യാരമ്മാ ' എന്ന് സ്നേഹത്തോടെ അന്വേഷിച്ചു. അധികമൊന്നും സംസാരിക്കാതെ
ഞാനന്ന് ഫോണ്‍ വെച്ചു. പിന്നീട് വീണ്ടും വിളിച്ചു. തമിഴും മലയാളവും
കൂട്ടിക്കലര്‍ത്തി അവര്‍ സംസാരിച്ചു. ഉള്ളില്‍ നീര്‍ക്കണങ്ങള്‍ നിറഞ്ഞു
വിങ്ങിയ ഒരു മേഘത്തെപ്പോലെ ഇടയ്ക്ക് പെയ്തു.
ആത്മകഥയില്‍ എഴുതിയതിനേക്കാള്‍ എത്രയോ മടങ്ങ് കയ്പ് അവര്‍
കുടിച്ചിരിക്കുന്നു. സംസാരത്തിനിടയിലെപ്പോഴോ അവര്‍ പറഞ്ഞു,
'എന്നെപ്പോലുള്ളവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനേയുള്ളൂ.. ഒന്നുകില്‍
രാജ്ഞിയെപ്പോലെ ജീവിച്ച്, ഒടുവില്‍ അവഗണിക്കപ്പെട്ടും ഒറ്റപ്പെട്ടും
മരിക്കുക... അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക .ഞാനത് ചെയ്യില്ല.. ഒരിക്കലും
ആത്മഹത്യ ചെയ്യില്ല.. '
അവര്‍ ജീവിക്കട്ടെ.നിര്‍ഭയമായ മനസ്സോടെ ഉന്നതമായ ശിരസ്സോടെ കോടമ്പാക്കത്തെ ആ
ചെറിയ ഫ്ലാറ്റില്‍ അവര്‍ സ്വസ്ഥമായിരിക്കട്ടെ... ഓരോ മുറിവിനേയും
അവരോര്‍ത്തുവെക്കുന്നുണ്ട്. 'മുറിവിനോടുള്ള സ്നേഹം കൊണ്ടല്ല, അതില്‍
നിന്ന് മുക്തി പ്രാപിക്കാനുള്ള അതിജീവനത്വര കൊണ്ടാണ് ഓരോരുത്തരും മുറിവുകളെ
ശുശ്രൂഷിക്കുന്നത്' എന്ന് എവിടെയാണ് വായിച്ചത്? ഓര്‍മ്മയില്ല..
കാഴ്ചക്കാരുടെ സുരക്ഷിത താവളങ്ങളിലിരുന്ന് നമുക്കാ മുറിവുകളെ നോക്കി
ചിരിക്കാം... സഹതപിക്കാം... അവരെ വിധിക്കാം... നമുക്കറിയാവുന്നത്
അതൊക്കെത്തന്നെയാണല്ലോ?