Image

രാജ്യദ്രോഹകുറ്റം; ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനെസ്റ്റി റിപ്പോര്‍ട്ട്‌

Published on 22 February, 2017
 രാജ്യദ്രോഹകുറ്റം; ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനെസ്റ്റി റിപ്പോര്‍ട്ട്‌


ലണ്ടന്‍: ഇന്ത്യയില്‍ നിലനില്‍ക്കുന്ന കിരാത നിയമമാണ്‌ രാജ്യദ്രോഹകുറ്റമെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യന്‍ നിയമത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. 

ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്ന രീതിയാണ്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ ഒരു വര്‍ഷകാലയാളവില്‍ ലോക രാഷ്ട്രങ്ങളിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ആംനെസ്റ്റി രേഖപ്പെടുത്തുന്നത്‌. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത്‌ നടന്ന അക്രമങ്ങളും അതിര്‍ത്തിയിലെ ക്രമസമാധാന പ്രശ്‌നങ്ങളുമെല്ലാം ഉള്‍പ്പെടുന്നുതാണ്‌ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട്‌.

ഗോസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

 ഗുജറാത്ത്‌, ഹരിയാന, മധ്യപ്രദേശ്‌, കര്‍ണാടക എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. ജാതിയുടെയും മതത്തിന്റെയും പേരിലും ഇന്ത്യയില്‍ അക്രമ സംഭവങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.


ജമ്മുകാശ്‌മീരിലെ സംഘര്‍ഷാവസ്ഥ ലോകത്തിനു മുഴുവന്‍ ഭീതിയുളവാക്കുന്നതാണെന്ന്‌ പറയുന്ന റിപ്പോര്‍ട്ടില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

 കേന്ദ്രസര്‍ക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ നിയമം രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ഇത്‌ ആഗോള വിപണിയില്‍ പ്രതിഫലിച്ചതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക