Image

വാളയാര്‍ പീഡനം: രണ്ടു പേരുടെ അറസ്റ്റ്‌ പോലീസ്‌ രേഖപ്പെടുത്തി

Published on 09 March, 2017
വാളയാര്‍ പീഡനം: രണ്ടു പേരുടെ അറസ്റ്റ്‌ പോലീസ്‌ രേഖപ്പെടുത്തി
പാലക്കാട്‌: സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ്‌ പോലീസ്‌ രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ്‌ പോലീസ്‌. 

 മരിച്ച കുട്ടികളുടെ അമ്മയുടെ സഹോദര പുത്രനായ കല്ലങ്കാട്ട്‌ മധുവാണ്‌ (32) അറസ്റ്റിലായ ഒരാള്‍. ഇടുക്കി രാജാക്കാട്‌ സ്വദേശിയാണ്‌ ഇയാള്‍. 
 മധു നേരത്തേ പെണ്‍കുട്ടികള്‍ താമസിച്ച വീട്ടില്‍ കുറച്ചു കാലം ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. മധു മകളെ പീഡിപ്പിക്കുന്നത്‌ കണ്ടിരുന്നെന്നും തുടര്‍ന്ന്‌ ഇയാളെ വിലക്കിയിരുന്നെന്നും അമ്മ പോലീസിനു മൊഴി നല്‍കിയിരുന്നു. 

അറസ്റ്റിലായ രണ്ടാമത്തെയാള്‍ പെണ്‍കുട്ടികളുടെ അച്ഛന്റെ സുഹൃത്താണ്‌. 43 കാരനായ ഷിബുവിനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മധുവിനെയും ഷിബുവിനെയും സംഭവുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അറസ്റ്റ്‌ രേഖപ്പെടുത്തുന്നത്‌ ഇപ്പോഴാണ്‌. 

എസ്‌ഐയ്‌ക്ക്‌ സസ്‌പെന്‍ഷന്‍ നേരത്തേ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വാളയാര്‍ എസ്‌ഐ പിസി ചാക്കോയെ സസ്‌പെന്റ്‌ ചെയ്‌തിരുന്നു. മലപ്പുറം എസ്‌പി ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. 

 അന്വേഷണത്തില്‍ ഗുരുതരമായ അനാസ്ഥയാണ്‌ പോലീസ്‌ വരുത്തിയത്‌. മൂത്ത പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന്‌ വരുത്തിതീര്‍ക്കാനാണ്‌ പോലീസ്‌ ശ്രമിച്ചത്‌. മനോവിഷമം മൂലമാണ്‌ പെണ്‍കുട്ടി മരിച്ചതെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെയാണ്‌ പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായതായി തെളിഞ്ഞത്‌. പ്രകൃതിവിരുദ്ധ പീഡനത്തിനും പെണ്‍കുട്ടികള്‍ ഇരയായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക