Image

ഫാ. റ്റോമി കളത്തൂരിനെ വിവിധ നേതാക്കള്‍ സന്ദര്‍ശിച്ചു

Published on 22 March, 2017
ഫാ. റ്റോമി കളത്തൂരിനെ വിവിധ നേതാക്കള്‍ സന്ദര്‍ശിച്ചു
    മെല്‍ബണ്‍: മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ മാര്‍ച്ച് 11ന് വിശുദ്ധ കുര്‍ബാനക്കെത്തിയ അക്രമിയുടെ കുത്തേറ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ഫാ. റ്റോമി കളത്തൂരിനെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി മെല്‍ബണിലെ ബന്ധുവിന്റെ വീട്ടില്‍ വിശ്രമിക്കുന്ന ഫാ. റ്റോമി കളത്തൂരിനെ മെല്‍ബണ്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ഡെന്നിസ് ഹാര്‍ട്ട്, മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, മറ്റ് പുരോഹിതര്‍ തുടങ്ങിയവര്‍ നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും ആശ്വാസവചനങ്ങള്‍ പകര്‍ന്നു. 

മെല്‍ബണില്‍ ഫാ. റ്റോമി കളത്തൂരിനുനേരെ നടന്ന ആകമണം മലയാളി കമ്യൂണിറ്റിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. ഒരു വൈദികന് നേരെ ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു അക്രമണം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ മലയാളി കമ്യൂണിറ്റിക്ക് ആകുലതയും ഉണ്ട്.

ഫാ. റ്റോമി കളത്തൂരിനുനേരെ നടന്ന ആക്രമണത്തില്‍ മെല്‍ബണിലേയും കേരളത്തിലേയും മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തിന് ഫാ. റ്റോമി കളത്തൂര്‍ നന്ദി പറഞ്ഞു. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സിലേറ്റിന്റെ പൂര്‍ണപിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ. മാണി എംപി. മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ ഫോണിലൂടെ ഫാ. റ്റോമി കളത്തൂരിനോട് ക്ഷേമാന്വേഷണം നടത്തി. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകനുമായ റെജി പാറയ്ക്കന്‍, കോട്ടയം മെട്രോ ക്ലബിന്റെ സ്ഥിരാംഗം ഫിലിപ്പ് കന്പക്കാലുങ്കല്‍, റ്റോമി നെടുംതുരുത്തി, വിവിധ മലയാളി അസോസിയേഷനുകളുടെ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ ഫാ. റ്റോമി കളത്തൂരിനെ സന്ദര്‍ശിച്ചു. ആക്രമണത്തെ തുടര്‍ന്ന് തനിക്കുവേണ്ടി പ്രാര്‍ഥിച്ച മുഴുവന്‍ വിശ്വാസികള്‍ക്കും വിക്ടോറിയ പോലീസിനും ഇടവകാംഗങ്ങള്‍ക്കും ഫാ. റ്റോമി കളത്തൂര്‍ നന്ദി അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക