Image

മൂന്നാറില്‍ നടക്കുന്നത്‌ തെമ്മാടിത്തരമെന്ന്‌ സിപിഎം; യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും എസ്‌. രാജേന്ദ്രന്‍

Published on 20 April, 2017
മൂന്നാറില്‍ നടക്കുന്നത്‌ തെമ്മാടിത്തരമെന്ന്‌ സിപിഎം; യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും എസ്‌. രാജേന്ദ്രന്‍


മൂന്നാറില്‍ ഇന്നുരാവിലെ മുതല്‍ ആരംഭിച്ച കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഎം. മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നതിനെ തെമ്മാടിത്തരമാണെന്നാണ്‌ സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ വിശേഷിപ്പിച്ചത്‌.

 100 പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത്‌ ശരിയല്ല. സബ്‌കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന്‌ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ്‌ പൊളിച്ചതിനെതിരെ സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്‌. രാജേന്ദ്രനും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്‌.

പൊലീസും സബ്‌കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. കൈയേറ്റമുണ്ടെങ്കില്‍ അത്‌ ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ്‌ പൊളിക്കാന്‍ തയ്യാറാകുന്നത്‌ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

 സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്‌ മറ്റുളളവര്‍ പ്രവേശിക്കുന്നത്‌ വിലക്കിയാല്‍ മതി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും കടുത്ത വിമര്‍ശനമാണ്‌ എസ്‌. രാജേന്ദ്രനില്‍ നിന്നുമുണ്ടായത്‌. കൈയേറ്റം ഒഴിപ്പിക്കുന്നത്‌ സിപിഐഎം നിലപാടാണ്‌. അതേസമയം അതെല്ലാം നീതിബോധത്തിന്റെ അടിസ്ഥാനത്തിലാകണം. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. അതില്‍ ഒരു പുകമറയും സ്വീകരിക്കേണ്ടതില്ല. സിനിമ പോലുളള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന്‌ മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുളള സമീപനം സ്വീകരിച്ചതിനോട്‌ യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ പോകുന്നത്‌ നിരോധിച്ചാല്‍ മതിയായിരുന്നു, പകരം കുരിശ്‌ പൊളിച്ചത്‌ ലോകമെങ്ങുമുളള ക്രിസ്‌ത്യന്‍ മതവിശ്വാസികള്‍ക്ക്‌ വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗമായുളളവര്‍ ഇതിന്‌ പോകാന്‍ പാടില്ല. വിശ്വാസമാണ്‌ മുന്നിലുളളത്‌. അതിനെ ഇല്ലാതാക്കാന്‍ പാടില്ല. കുരിശ്‌ തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക്‌ തിന്നിട്ട്‌ ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ്‌ വേണ്ടത്‌. 

അല്ലാതെ മറ്റുളളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ്‌ ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക