Image

കാസര്‍കോടുനിന്നും വേളാങ്കണ്ണിക്കുപോയ കുടുംബം അപകടത്തില്‍പെട്ട്‌ എട്ട്‌ പേര്‍ മരിച്ചു

Published on 13 May, 2017
കാസര്‍കോടുനിന്നും വേളാങ്കണ്ണിക്കുപോയ കുടുംബം അപകടത്തില്‍പെട്ട്‌ എട്ട്‌ പേര്‍ മരിച്ചു
ചെന്നൈ:തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട്‌ സ്വദേശികളായ എട്ട്‌ പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്‌. 

കാസര്‍കോട്ടുനിന്നും വേളാങ്കണ്ണിയിലേക്ക്‌ തീര്‍ത്ഥാടനത്തിന്‌ പോയ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ്‌ അപകടം. ശനിയാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മണിയോടെ വേളാങ്കണ്ണിക്ക്‌ സമീപം കരൂര്‍ ജില്ലയിലാണ്‌ സംഭവം.

ബന്തിയോട്‌ മണ്ടേക്കാപ്പിലെ ഹെറാള്‍ഡ്‌ മണ്‍തേരോ (50), ഭാര്യ പ്രസില്ല മണ്‍തേരോ (40), ഹെറാള്‍ഡിന്റെ സഹോദരന്‍ ഖാദതറിന്‍ മണ്‍തേരോ (40), ഭാര്യ ജസ്‌മ (30), മക്കളായ സന്‍വി (ഒരു വയസ്‌), ഷരോണ്‍ (അഞ്ച്‌), മറ്റു കുടുംബാംഗങ്ങളായ ആല്‍വിന്‍ മണ്‍തേരോ (29), ഭാര്യ പ്രീമ മണ്‍തേരോ (22) എന്നിവരാണ്‌ മരിച്ചത്‌ .

വേളാങ്കണ്ണിയില്‍ പോയി തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ക്വാളിസ്‌ കാറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. 

അപകടവിവരമറിഞ്ഞ്‌ പോലീസും നാട്ടുകാരും എത്തിയെങ്കിലും എട്ട്‌ പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോലീസ്‌ ഇന്‍ക്വസ്റ്റിന്‌ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

11 പേരാണ്‌ മണ്ടേക്കാപ്പില്‍ നിന്നും വേളാങ്കണ്ണിയിലേക്ക്‌ തീര്‍ത്ഥാടനത്തിന്‌ പോയതെന്നാണ്‌ വിവരം. മറ്റു മൂന്ന്‌ പേര്‍ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. 

മഹാരാഷ്ട്ര സ്വദേശികളായ ഹെറാള്‍ഡും കുടുംബവും പത്ത്‌ വര്‍ഷത്തോളമായി ബന്തിയോട്‌ മണ്ടേക്കാപ്പില്‍ താമസിച്ചുവരികയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന്‌ പോലീസ്‌ വ്യക്തമാക്കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക