Image

കന്നുകാലി കശാപ്പ്‌ നിരോധനം ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള ശ്രമമെന്ന്‌ ജി. സുധാകരന്‍

Published on 26 May, 2017
കന്നുകാലി കശാപ്പ്‌ നിരോധനം ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള  ശ്രമമെന്ന്‌ ജി. സുധാകരന്‍

തിരുവനന്തപുരം: രാജ്യത്ത്‌ അസാമാധാനവും വിഭജനവും ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ്‌ കന്നുകാലി കശാപ്പ്‌ നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന്‌ മന്ത്രി ജി. സുധാകരന്‍.
കന്നുകാലികളോടുള്ള സ്‌നേഹമല്ല ഇതെന്നും മറിച്ച്‌ വര്‍ഗീയമായും വിഭാഗീയമായുള്ള ആശയം രൂപപ്പെടുത്തി വിദ്വേഷരാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള അജണ്ടയാണ്‌ ഇതിന്‌ പിന്നിലെന്നും ജി. സുധാകരന്‍ പറഞ്ഞു.

കന്നുകാലികളെ മുഴുവന്‍ കൊടുക്കണമെന്നല്ല ഇതിലൂടെ താന്‍ പറയുന്നത്‌. പ്രായമായ കന്നുകാലികള്‍ ഉണ്ടായാല്‍ അവയെ കശാപ്പ്‌ ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. അത്‌ നാളുകളായി നിലനിന്ന്‌ പോന്ന സിസ്റ്റമാണ്‌. ആയിരത്തോളം വര്‍ഷമായി ജനങ്ങളുടെ അവകാശമാണ്‌ ഹനിക്കപ്പെട്ടിരിക്കുന്നത്‌.

ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നേ ഇതിനെ പറയാനുള്ളൂ. മനുഷ്യരെ യാതൊരു ദയയുമില്ലാതെ കൊല്ലുന്നവര്‍ പറയുകാണ്‌ പ്രായമായ മൃഗങ്ങളെ കൊല്ലരുതെന്ന്‌ എന്തൊരു വിരോധാഭാസമാണ്‌ ഇത്‌.

കേരള സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കാന്‍ പോകുന്നില്ല. മാത്രമല്ല ഇതുവരെ ഇതിനെ ആരും സ്വാഗതം ചെയ്യില്ല. ഇന്ത്യയിലെ 38 ശതമാനം വോട്ടേ മോദിക്ക്‌ ലഭിച്ചിട്ടുള്ളൂ എന്ന കാര്യം മറക്കരുത്‌. പാര്‍ലമെന്റില്‍ ഒറ്റയ്‌ക്ക ഭരിക്കാനുള്ള ഭൂരിപക്ഷം മോദിക്കുണ്ട്‌. നല്ല ഭരണം നടത്തുന്നതിന്‌ പകരം ഇത്തരത്തില്‍ ജനവിരുദ്ധമായ തീരുമാനമെടുക്കുന്നത്‌ ഒരു തരത്തിലും ശരിയല്ല.

മോദി എല്ലാ തലത്തിലും പരാജയമാണ്‌. അപകടത്തിലേക്കും അബദ്ധത്തിലേക്കും മോദിയുടെ ഭരണം പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്‌.
വിഭാഗീയതയേയും അന്ധവിശ്വാസങ്ങളേയും ഉപയോഗപ്പെടുത്തി ഫ്യൂഡല്‍ രീതിയിലേക്ക്‌ ഇന്ത്യ തിരിച്ചുപോവുകയാണെന്നും സുധാകരന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക