Image

വോഡാഫോണ്‍ നികുതി കേസ്: റിവ്യൂ ഹര്‍ജി തള്ളി

Published on 02 March, 2012
വോഡാഫോണ്‍ നികുതി കേസ്: റിവ്യൂ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡാഫോണുമായി ബന്ധപ്പെട്ട നികുതി കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി സുപ്രീം കോടതി തള്ളി. ഹച്ചിസണ്‍ എസ്സാറിന്റെ 67% ഓഹരികള്‍ വാങ്ങി ഇന്ത്യയില്‍ മൊബൈല്‍ സര്‍വീസ് ആരംഭിച്ചതിന് വോഡാഫോണ്‍ 220 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) നികുതി അടയ്ക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

2007ല്‍ ഹച്ചിസണെ ഏറ്റെടുത്തപ്പോള്‍ വോഡാഫോണില്‍ നിന്ന് നികുതിയായി ഈടാക്കിയ 2500 കോടി രൂപ തിരിച്ചുനല്‍കാന്‍ ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആദായനികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് മാസത്തിനകം നാല് ശതമാനം പലിശയോടെ കൂടി തുക തിരിച്ചു നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. വോഡാഫോണില്‍ നിന്ന് ആദായ നികുതിയായി 2,500 കോടി രൂപ ഈടാക്കിയ നടപടി 2010ല്‍ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വോഡാഫോണ്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.


ഇന്ത്യയ്ക്ക് പുറത്തുവെച്ച് നടന്ന ഈ ഇടപാടിനുമേല്‍ നികുതി ചുമത്താന്‍ ആദായ നികുതി വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനെതിരായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയത്. ഹോങ്കോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹച്ചിസണ്‍ എസാര്‍ ഗ്രൂപ്പിന്റെ 67 ശതമാനം ഓഹരികള്‍ 2007ലാണ് വോഡാഫോണ്‍ ഏറ്റെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക