ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയുടെ മാത്രമല്ല യൂറോപ്യന്‍ യൂണിയന്റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അനിതരസാധാരണ ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള മെര്‍ക്കലിന് പകരം വയ്ക്കാനായി മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല എന്നതും മെര്‍ക്കലിന്റെ വിശേഷണത്തിന് ഏറെ അനുയോജ്യമാണ്.
നാലാമൂഴവും ജര്‍മന്‍ ചാന്‍സലറായി തെരത്തെടുപ്പു ഗോദയില്‍ കരുക്കള്‍ നീക്കുന്ന മെര്‍ക്കലും പാര്‍ട്ടി സിഡിയുവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബര്‍ 24 നാണ് പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്‌പോള്‍ ഏറെ പിന്നിലായിരുന്ന മെര്‍ക്കലിന്റെ ജനസമ്മതി ഇപ്പോള്‍ 43 ശതമാനത്തിനും മുകളിലാണ്. അനാവശ്യ കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവും മെര്‍ക്കലിന്റെ കണക്കുകൂട്ടലുകളെ ഏറെ തെറ്റിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം ഇപ്പോള്‍ കരകയറുക മാത്രമല്ല ജര്‍മനിയുടെ പ്രിയപ്പെട്ട ചാന്‍സലറായി തീരുകയും ചെയ്തു. മെര്‍ലക്കിന്റെ എതിര്‍സ്ഥാനാര്‍ഥി എസ്പിഡിയിലെ മാര്‍ട്ടിന്‍ ഷുള്‍സ് തുടക്കത്തില്‍ മുന്നിലായിരുന്നുവെങ്കിലും പാര്‍ട്ടിയുടെ ജനസമ്മതി ഇടിഞ്ഞ് ഇപ്പോള്‍ ഏറെ പിന്നിലാണ്.
1954 ജൂലൈ 17 ന് ഹാംബുര്‍ഗില്‍ ജനിച്ച മെര്‍ക്കല്‍ 2005 നവംബര്‍ 22 മുതല്‍ ജര്‍മനിയുടെ ചാന്‍സലറാണ്. പ്രഫ. ജോവാഹിം സൗവറാണ് ഭര്‍ത്താവ്. നാലാമൂഴത്തില്‍ ബഹുഭൂരിപക്ഷത്തോടെ മെര്‍ക്കല്‍ തെഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍