"നര്‍മദാ ബച്ചാവോ മാനവ് ബച്ചാവോ" മദ്ധ്യപ്രദേശിലെ ബദ്വാനി ജില്ലയില്‍ നര്‍മദാ തീരത്തുള്ള 21 ഗ്രാമങ്ങളിലെ ജനസഹസ്രങ്ങളില്‍ നിന്ന് ആ മുദ്രാവാക്യം ഉയരുമ്പോള്‍ അതിന്‍റെ അനുരണനത്തില്‍ രാജ്യമൊട്ടാകെപ്രകമ്പനം കൊള്ളുന്നു--"നര്‍മദയെ രക്ഷിക്കൂ, മനുഷ്യരാശിയെ രക്ഷിക്കൂ".
മേധാ പട്കരുടെ നേതൃത്വത്തി.ല്‍ നര്‍മദാ ബചാവോ സമരം തുടങ്ങിയിട്ടു 32 വര്‍ഷങ്ങളായി. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന നര്‍മദാ നദിയില്‍ ഗുജറാത്തിലെ നവഗാമില്‍ കെട്ടിയ സര്‍ദാര്‍ സരോവര്‍ ഡാമിന്‍റെ ഉയരം 122 മീറ്ററില്‍ നിന്ന് 139 മീറ്ററായി ഉയര്‍ത്തുമ്പോള്‍ വെള്ളത്തിലാണ്ടു പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ജൂലൈ 31 നു ശേഷം ജനങ്ങളെ ബലമായി കുടിയിറക്കണമെന്നാ ണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഇതിനെതിരെ ബദ്വാനി രാജഘട്ടില്‍ അനിശ്ചിത കാല കൂട്ടനിരാഹാര സമരം ആരംഭിച്ചിരിക്കയാണ് 62 കാരിയായ മേധ. മേധയുടെ പ്രിയപ്പെട്ട ഭൂമികയായ കേരളത്തില്‍ അനുഭാവ ധര്‍ണകളും.
ജലനിരപ്പ് ഉയരുമ്പോള്‍ 'ജലസമാധി' അടയാന്‍ സാധ്യതയുള്ളവരെ പകരം ഭൂമിയും വീടും നല്‍കിയിട്ടേ കുടിയിരക്കാവൂ എന്ന കോടതിയുടെയും നിരവധി സമിതികളുടെയും നിര്‍ദേശം ഇനിയും പൂര്‍ണമായി നടപ്പിലായിട്ടില്ല. വെള്ളപ്പൊക്കം ഏറ്റം കൂടുതല്‍ ബാധിക്കുന്ന മദ്ധ്യപ്രദേശില്‍ അത്തരക്കാര്‍ക്കുവേണ്ടി ദ്രുതഗതിയില്‍ പടുത്തുയര്‍ത്തുന്ന കോളനികള്‍ കണ്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും.
"ബദ്വാനി ജില്ലയിലെ ഗ്രാമങ്ങളില്‍ പണിയുന്ന പുനരധി വാസ കേന്ദ്രങ്ങളില്‍ ചിലത്ഞങ്ങള്‍ കണ്ടു," ഈയിടെ അവിടം സന്ദര്‍ശിച്ച നാഷണല്‍ അലയന്‍സ് ഒഫ് പീപിള്‍സ് മൂവ്മെന്റ്സ് കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ് പറയുന്നു.
"ഇരുമ്പു കമ്പികള്‍ക്ക് മുകളില്‍ തകിടുകള്‍ നിരത്തി വശങ്ങളില്‍ തകിട് ഷീറ്റുകള്‍ പിടിപ്പിച്ച ചെറിയ രണ്ടു മുറികളാണ് (180 ച.അടി) ഓരോ കുടുംബത്തിനും ലഭിക്കുക. ഇത്തരം മുറികളുടെ നീണ്ട നിരകള്‍ ഒന്നിച്ചു നിര്‍മ്മിക്കുകയാണ്. പലയിടത്തും തറപോലും കെട്ടിയിട്ടില്ല. കറണ്ടില്ല, വെള്ളമില്ല, റോഡുകളും. ഇത്തരം ഷെഡകളിലേക്ക്ജൂലൈ 31നു മുമ്പ് ജനങ്ങള്‍ എത്തിക്കൊള്ളണമെന്നായിരുന്നു കല്പന".
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എന്‍.ഏ.പി. എം. ദേശിയ സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് കുസുമവും കൂട്ടരും 350 കി. മീ. തെക്കുള്ള ബദ്വാനി സന്ദര്‍ശിച്ചത്. അതിനു മുമ്പ് 1984ല്‍ നാലായിരത്തോളം പേരുടെ വിഷവാതകക്കുരുതിക്ക് വേദിയായ യുണിയന്‍ കാര്‍ബൈഡ പ്ലാന്റും അവര്‍ സന്ദര്‍ശിച്ചു. ചരിത്രം ആ ഭീമന്‍ പ്ലാന്റിന് മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.
ഏതാനും വര്‍ഷം മുമ്പ് ഈ ലേഖകന്‍ ഉള്‍പെടുന്ന പത്രപ്രവര്‍ത്തക സംഘം മേധയുടെ അതിഥി ആയി ബദ്വാനിയും നര്‍മദാ വാലിയും നദിക്കക്കരെ ആദിവാസി കുട്ടികള്‍ക്കായി അവര്‍ നടത്തുന്ന ജീവന്‍ ശാലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ചതു ഓര്‍യില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. 'കേരളീയം' മാസികയുടെ റോബിനും ശരത്തും ഒക്കെ ഒപ്പമുണ്ടായിരുന്നു.
ഈ വര്‍ഷം ഒടുവില്‍ തെരഞ്ഞെടുപ്പു
വരണ്ടുണങ്ങിയ സൌരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ എട്ടു ലക്ഷം ഹെക്ടരില്‍ ജലസേചനവും ഒരുകോടി പേര്‍ക്കു കുടിവെള്ളവും 1450 മെഗാവാട്ട് വൈദ്യുതിയും സര്‍ദാര്‍ സരോവര്‍ ഡാം വഴി സാധ്യമാകും എന്നതാണ് സര്‍ക്കാരിന്‍റെ മുദ്രാവാക്യം. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രത്തിലും വീടും കുടിയും നഷ്ടപ്പെടുന്നവരുടെ യാതന ആരും കാര്യമാക്കുന്നില്ലെന്നു ചുരുക്കം.
മേധാ പട്കരുടെ സമരത്തിന്‍റെ ഏറ്റവും വലിയ നേട്ടം അവര്‍ ഉയര്‍ത്തിയ പ്രക്ഷോഭത്തിന്‍റെ ചുവടു പിടിച്ചു ലോക ബാങ്ക് പ്രോജക്ട്ടിനുള്ള സഹായം റദ്ദാക്കി എന്നതാണ്. അത് ബാങ്കിന്‍റെ ചരിത്രത്തിലാദ്യം. സുപ്രീം കോടതിയില്‍ നിരവധി കേസുക.ള്‍ ഫയല്‍ ചെയ്യപ്പെട്ടു. നിരവധി തവണ മേധ ജയിലില്‍ കഴിഞ്ഞു.
"ആല്‍മത്യാഗത്തിന്‍റെ ജീവിക്കുന്ന പ്രതീകം" എന്നാണ് അവരുമായി പല ദശാബ്ദങ്ങളുടെ അടുപ്പമുള്ള കുസുമം പറയുന്നത്. നിരവധി തവണ അവര്‍ നര്‍മദാ വാലി സന്ദര്‍ശിച്ചിട്ടുണ്ട്. മാള കാര്‍മല്‍ കോളേജില്‍ അദ്ധ്യാപിക ആയിരുന്നു. കുസുമത്തിന്‍റെ ചാലക്കുടി പുഴയോരത്തുള്ള വീട്ടില്‍ ദീദി പലതവണ താമസിച്ചിട്ടു മുണ്ട്.
ത്രീ ഗോര്‍ജസ് പോലുള്ള വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കിയ ചൈന പോലുള്ള രാജ്യങ്ങളില്‍ ജനലക്ഷങ്ങളെ പൂര്‍ണമായി പുനരിധിപ്പിച്ച ശേഷമാണ് പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. ചൈന ഉള്‍പെടെയുള്ള രാജ്യങ്ങളിലെ വന്‍കിട ഡാമുകളുടെ കാര്യം പഠിച്ച സാര്‍വദേശീയ സമിതികളില്‍ അംഗമായിരുന്നു മേധാ പട്കര്‍.
"കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. പക്ഷേ നര്‍മദ പോലുള്ള സമരങ്ങളില്‍ കേരളം നല്‍കുന്ന പിന്തുണ ദീദി വളരെയധികം മാനിക്കുന്നു" പ്രൊഫ. കുസുമം ഓര്‍മിപ്പിക്കുന്നു. തൃശൂര്‍ കിരാലൂരിലെ സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ കുട്ടികള്‍ പോലും അവരുടെ ഇലക്ഷന്‍ പ്രചാരണത്തിനായി മുംബൈയില്‍ എത്തിയ കാര്യം ദീദി നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു.
ഇത്തവണ ഗ്രീന്‍ സ്കൂളിലെ നൂറു കുട്ടികള്‍ പ്രിന്‍സിപ്പല്‍ സൈനബയുമൊത്തു തൃശൂര്‍ കോര്‍പറേ ഷന്‍ ഓഫീസിനു മുമ്പാകെ അനുഭാവ ധര്‍ണ നടത്തി. പ്രൊഫ. കുസുമത്തിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കൂടുതല്‍ വിശാലമായ മറ്റൊരു ധര്‍ണയും.