കേരളത്തിലെ ജനങ്ങളെയും,ഭരിക്കുന്നവരെയും
പ്രതിപക്ഷത്തെയും നോക്കുകുത്തികളാക്കി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ
അവഗണിച്ചു മുന്നോട്ടു പോകുന്ന ഒരു മന്ത്രി കേരളത്തില്‍ അല്ലാതെ ലോകത്തു ഒരു
നാട്ടിലും കാണില്ല. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടു
ഉയര്‍ന്നു വന്ന എല്ലാ പ്രശ്‌നങ്ങളും അന്വേഷിക്കുമ്പോള്‍ അദ്ദേഹം
മന്ത്രിക്കസേരയിലിരിക്കുകയാണ് .അപ്പോള്‍ അന്വേഷണം സത്യസന്ധമായി
നടക്കുമെന്ന് ഉറപ്പിക്കാനാവില്ല.
അദ്ദേഹത്തെ മാറ്റിനിര്‍ത്താതെയുള്ള ഏതുതരം അന്വേഷണവും പ്രഹസനമായായിരിക്കും
എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം. ഭരണാധികാരികള്‍
ഉള്‍പെടുന്ന ഇത്തരം ആരോപണങ്ങളിന്‍മേലുള്ള അന്വേഷണങ്ങളില്‍ ബഹുഭൂരിഭാഗവും
പാഴാകുന്ന പതിവ് ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു
പോകും എന്ന പതിവു ഭരണവര്‍ഗ ഭാഷ്യം കൊണ്ടു മാത്രം ഈ വിഷയത്തില്‍ നാട്ടുകാരെ
തൃപ്തിപ്പെടുത്താനാവില്ല. ഏതു നിയമത്തിലെ ഏതെല്ലാം വകുപ്പുകള്‍ ഏതെല്ലാം
വഴിക്കാണു പോകുന്നതെന്ന് വ്യക്തമായി അറിയാനുള്ള താല്‍പര്യം അവര്‍ക്കുണ്ട്.
അതവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകൂടത്തിനുമുണ്ട്.
തോമസ്ചാണ്ടി വലിയ തോതില്‍ കൈയേറ്റവും നിര്‍മാണപ്രവൃത്തികളും
നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് ഏതാനും ദിവസങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമോ ആവാനിടയില്ല എന്നത്
സത്യം.സാങ്കേതികമായി ഒരു മുന്നണിയുടെ മന്ത്രിയാണെങ്കിലും ബന്ധങ്ങളും
സ്വാധീനവും ഒരു വശത്തു മാത്രമല്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ
ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ജനരോഷത്തില്‍ കാര്യങ്ങള്‍
കൈവിടുമെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനു
പറഞ്ഞുനില്‍ക്കാന്‍ പാകത്തിലെങ്കിലുമുള്ള അന്വേഷണത്തിനു തുടക്കമായത്.
പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതി മറ്റൊരു
കാരണവുമായി. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍
ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. എന്ത്
ന്യായങ്ങള്‍ പറഞ്ഞാലും മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ
ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളുടെ കണ്ണില്‍
പ്രതിക്കൂട്ടില്‍ തന്നെയാണ്. മന്ത്രിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ചില
ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് തുടര്‍ച്ചയായി
പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍നിന്ന് മനസിലാക്കുവാന്‍
സാധിക്കുന്നത്.
വിവാദമുയര്‍ന്ന് മാസങ്ങളായിട്ടും അതിന്റെ സത്യാവസ്ഥ പുറത്തുവരുന്ന
തരത്തിലുള്ള അന്വേഷണമൊന്നും ഇതുവരെ നടന്നിട്ടില്ല. പ്രതിപക്ഷവും
മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തുന്ന ചോദ്യങ്ങളോട്
തീരുമാനിച്ചുറപ്പിച്ചതെന്നു തോന്നിക്കുന്ന തരത്തിലുള്ള മൗനമാണ് പിണറായി
ഭരണകൂടം പാലിക്കുന്നത്.
സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെയോ ഭരണമുന്നണിയിലെ
പ്രധാനികളിലൊരാളായ എ.കെ ശശീന്ദ്രന്റെയോ കാര്യത്തിലുണ്ടായ നീക്കങ്ങളൊന്നും ഈ
കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നുണ്ടായില്ല
എന്നത് വളരെ ശ്രദ്ദേയമാണ് .
ഇതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍
അവഗണിക്കുകയോ മൗനം കൊണ്ടു നേരിടുകയോ ആയിരുന്നു മുഖ്യമന്ത്രി. ഇതിനിടയില്‍
ബഹുജന സമ്മര്‍ദം മൂലം ചില പരിശോധനകള്‍ തുടങ്ങിയതോടെ വിവാദവുമായി
ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കാണാതാവുകയും
ചെയ്തു.ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ആരോപണത്തില്‍
കഴമ്പുണ്ടെന്നാണ്.എന്നാല്‍ അത് തെളിയിക്കുവാനുള്ള ബാധ്യത സര്‍ക്കാരിനും
തോമസ് ചാണ്ടിക്കുമുണ്ട് .