കുഞ്ഞിക്ക (പുനത്തിൽ കുഞ്ഞബ്‌ദുള്ള ) ഒരു വ്യക്തി ആയിരുന്നില്ല . പ്രത്യുതാ ഒരു പ്രിതിഭാസമായിരുന്നു
.ഇരുപത്തെട്ടു വര്‍ഷങ്ങളിലേക്കു നീളുന്ന സൗഹൃദം അത് പറയിക്കുന്നു
. ഒന്നിച്ചുള്ള ഒരുപാട് യാത്രകള്‍ ,വിരുന്നുകള്‍ , സൗഹൃദങ്ങള്‍ ,
വിശകലനങ്ങള്‍ , തര്‍ക്കങ്ങള്‍ , വഴക്കുകള്‍ , ഏതെല്ലാം അതിനെ
ഓര്‍മിപ്പിക്കുന്നു .
ജീവിതത്തിന്റെ ഓരോ തുള്ളിയും കുടിച്ചു തീര്‍ക്കണം എന്ന മനസ്സ് ; അതിനുള്ള അഭിനിവേശം !
മാധവികുട്ടി എറണാകുളത്തു അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന കാലം .ചേച്ചിയെ
കാണാന്‍ തീരുമാനിച്ചു . വി .കെ . മാധവന്‍കുട്ടി , മണര്‍കാട് മാത്യു ,എം
.മുകുന്ദന്‍ ,പിന്നെ കുഞ്ഞിക്കയുമുണ്ട് .
സ്വികരിച്ചിരുത്തി ,കാപ്പി വന്നു ,ചേച്ചി വിഷയങ്ങളിലേക്ക് കടന്നു .നിമിഷങ്ങള്‍ തൊങ്ങലും കിങ്ങിണിയും ചാര്‍ത്തി കടന്നുപോകുന്നു .
ഇടക്ക് കുഞ്ഞിക്കയോട് ഒരു ചോദ്യം :-
'ഞാന്‍ മുസ്ലിം സമുദായത്തില്‍ ചേര്‍ന്നതിനെപ്പറ്റി നിന്റെ അഭിപ്രായമെന്താണ് കുഞ്ഞബ്ദുള്ള ? '
കുഞ്ഞിക്ക ഒന്നും മിണ്ടിയില്ല .ചിരിച്ചങ്ങിനെ ഇരുന്നു .ചേച്ചി വീണ്ടും
വിഷയങ്ങളില്‍ നിന്ന് വിഷയങ്ങളിലേക്ക് പാറി നടന്നു .എന്തോ
ഓര്‍ത്തിട്ടെന്നപോലെ ചേച്ചി കുഞ്ഞിക്കയെ നോക്കി .
'അതെന്താടാ മേത്തചെറുക്കാ നിന്നോട് ഞാനൊരു ചോദ്യം ചോദിച്ചിട്ട് മിണ്ടാതിരിക്കുന്നത് ?'
ഒരു നിമിഷാര്‍ദ്ധം! കുഞ്ഞിക്കയുടെ മറുപടി ചിതറി വീണു .
'ചേച്ചി ബോധമില്ലാതെ മഹാ സമുദ്രത്തില്‍ നിന്ന് പള്ളിക്കുളത്തിലേക്ക് എടുത്തു ചാടിയതിനു ഞാനെന്തു പറയാനാ ? '
ഞങ്ങളാകെ വിളറി .പക്ഷെ മാധവിക്കുട്ടി എന്ന മഹാ കഥാകാരി പൊട്ടി ചിരിച്ചു .
ജീവിതത്തെ പ്രണയിക്കുക .അവിടെ കാണുന്ന ഓരോ കണികകളെയും ഒരഭിനിവേശത്തോടെ
നോക്കിക്കാണാന്‍ കഴിയുക ; അത് ഈ ഭൂമിയില്‍ ചിലര്‍ക്ക് മാത്രമേ
കഴിയുകയുള്ളു . മദ്യമായാലും
ഭക്ഷണമായാലും , രതിയായാലും , പുതിയ മേച്ചില്‍ പുറങ്ങളായാലും ,
പരിചയങ്ങളായാലും , അറിവുകളായാലും --അതിനോടെല്ലാം പ്രണയാതുരമായ
ഒരഭിനിവേശത്തോടെ സമീപിക്കുക .
അവസാനം രോഗാതുരനായി കോഴിക്കോട്ടെ അപ്പാര്‍ട്മെന്റിലേക്ക് ഒതുങ്ങുന്നതുവരെ
ജീവിതത്തിന്റെ ഓരോ തുള്ളിയും ഊറ്റി കുടിച്ച പച്ചയായ മനുഷ്യന്‍ ! '
എല്ലാ കുതിപ്പിനും ഒടുവില്‍ ഒരു കിതപ്പുണ്ടെന്ന് '
പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞ പഴയ കൂട്ടുകാരന്‍
വടകരയിലെ നാട്ടു വഴികളിലൂടെ നടന്നു പോകുമ്പോള്‍ , കണ്ടു
മുട്ടുന്നവരെയെല്ലാം കഥാപാത്രങ്ങളായി പരിചയപ്പെടുത്തുന്നു . ഓരോ വ്യക്തിയെ
കാണുമ്പോഴും അയാളുടെ പുറകില്‍ ഒളിമങ്ങികിടക്കുന്ന കഥക്കാണ് പ്രാധന്യം . '
സ്മാരകശിലകളുടെ ' രണ്ടാം ഭാഗം എഴുതാന്‍ സമയമായി .പുതിയ കാലത്തില്‍ നിന്ന്
,നാടിനു വന്ന മാറ്റങ്ങളുടെ പട്ടികയിലുടെ ഒരു പുതിയ സൃഷ്ടി .അതിന്
സമയമായില്ലേ ?
എന്ന ചോദ്യത്തിന് ഒരുറിയ ചിരിയായിരുന്നു മറുപടി .
ആരെയെല്ലാം വേദനിപ്പിച്ചാലും , പിണക്കിയാലും തനിക്ക് ഇഷ്ടപ്പെട്ടത് മാത്രമേ
ചെയ്യൂ എന്ന് വാശി പിടിക്കുന്ന താന്തോന്നി .അത് രാഷ്ട്രീയമോ , മതമോ
,തൊഴിലോ, കുടുംബമോ ആയാലും ഒരു വ്യത്യാസവുമില്ല .സ്‌നേഹമുള്ളവര്‍
വിമര്‍ശിച്ചാല്‍ ഒന്ന് ചിരിക്കും , അല്ലെങ്കില്‍ ചീറും .
'കന്യാവനങ്ങള്‍ ' കട്ടതാണെന്നു സുഹൃത്തായിരുന്ന വടകരക്കാരന്‍ തന്നെ പരസ്യപ്പെടുത്തി .
ആളുകള്‍ വീടിനു കല്ലെറിഞ്ഞു .ഒരു വര്ഷം എങ്ങും പോകാതെ വീട്ടിന് അകത്തു
പെട്ടു .മക്കള്‍ക്ക് സ്‌കൂളില്‍ പോലും പോകാനാകാത്ത അവസ്ഥ വന്നു
.ഒരെഴുത്തുകാരന്‍ എന്ന നിലക്ക് തനിക്കനുഭവിക്കാന്‍
ഇടവന്ന വലിയ അത്യാഹിതം അതുതന്നെയായിരുന്നു എന്ന് ഓര്‍മിപ്പിച്ചു .
കുറച്ചൊക്കെ യാത്രകളും , അനുഭവങ്ങളുടെ കണികകളും , ഓര്‍മകളുടെ തിരത്തള്ളലും
ഒക്കെ ആകുമ്പോള്‍ കുറെ നാളത്തേക്ക് ആളെ കാണില്ല . ഫോണില്ല ,കത്തില്ല ,
ഒരനക്കവുമില്ല !
'എഴുത്തുകാരന് ' ഒരിടം ' വേണം . ഞാനൊന്നു മുങ്ങി '
പുതിയൊരു സൃഷ്ഠിയുമായി കുഞ്ഞിക്ക പൊങ്ങുന്നു .
വാഷിങ്ങ്ടണില്‍ Dr . പാലിന്റെ തടാക തീരത്തെ വീട്ടിലെ ഏകാന്തവാസം . അഞ്ചേക്കറില്‍ ഒറ്റ വീട് .
ഒരു പ്രേത മാളിക എന്ന് പറയുന്നതാകും ശരി .
കുഞ്ഞിക്ക ഈ വീട്ടില്‍ ഒറ്റയ്ക്ക് '
'രാത്രിയില്‍ തടാകത്തില്‍ യക്ഷികളുടെ കുളി . മരപ്പലകയില്‍ ബുട്ടിട്ടു
നടക്കുന്ന ശബ്ദം . ഞാനുണ്ടാക്കുന്ന ഭക്ഷണം പകുതിയും കാണില്ല . ഞാന്‍
ആരുടെയൊക്കെയോ കൂടെയാണ് താമസിക്കുന്നത് എന്നൊരു തോന്നല്‍ .'
അതായിരുന്നു കുഞ്ഞിക്ക !
പ്രിയപ്പെട്ട കൂട്ടുകാരാ യാത്രാമൊഴി !
'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം '