Image

സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത്‌ പ്രതിഷ്‌ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുല്‍ ഈ നിയോഗമേറ്റെടുത്തത്‌; കോടിയേരിക്ക്‌ മറുപടിയുമായി ബല്‍റാം

Published on 12 December, 2017
സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത്‌ പ്രതിഷ്‌ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുല്‍ ഈ നിയോഗമേറ്റെടുത്തത്‌; കോടിയേരിക്ക്‌ മറുപടിയുമായി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ഗാന്ധിയെ പരിഹസിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ.

സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക്‌ നേരിട്ട്‌ പ്രതിഷ്‌ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നതെന്നും ഫാഷിസം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്‌, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക്‌ ചുട്ടെരിക്കപ്പെടുന്ന കാലത്ത്‌, ഒരു നാടിന്റെ നിലനില്‍പ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നില്‍ നിന്ന്‌ നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ്‌ സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

നെഹ്‌റു കുടുംബത്തിലെ സ്‌ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്‌ അധ്യക്ഷനില്ലാതായിപ്പോകുമെന്നായിരുന്നു രാഹുലിനെ പരിഹസിച്ചുകൊണ്ട്‌ കോടിയേരി പറഞ്ഞത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന്‌ റിസര്‍വ്‌ ചെയ്‌തിരിക്കുയാണെന്നും കോണ്‍ഗ്രസ്‌ നോമിനേറ്റഡ്‌ പാര്‍ട്ടിയായി മാറിയെന്നും കോടിയേരി പരിഹസിച്ചിരുന്നു.

ഇതിന്‌ മറുപടി നല്‍കുകയായിരുന്നു ബല്‍റാം. 'നിങ്ങള്‍ കൂടെ നില്‍ക്കേണ്ട, പതിവ്‌ പോലെ കോണ്‍ഗ്രസ്‌ വിരുദ്ധത നൂറ്റൊന്ന്‌ തവണ ആവര്‍ത്തിച്ച്‌ ബി.ജെ.പിക്ക്‌ കരുത്ത്‌ പകര്‍ന്നോളൂ. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത്‌ ഫൂളിഷ്‌ ബ്യൂറോയുടെ അവകാശമാണല്ലോ. എന്നാല്‍ നിങ്ങളിപ്പോള്‍ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വര്‍ഷങ്ങളോളം അനുഭവിച്ച്‌ അതിനെ സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്നാണ്‌ ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന്‌ മറക്കണ്ട.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക്‌ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെ'ന്നും ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക