ലൂസിയാനയിലെ ബാറ്റണ്‍ റൂഷിലെ ഒരു ചേരിയില്‍ ഒരു പഴയ വീട്ടില്‍ ഒരു
ഓക്‌സിജന്‍ സിലണ്ടറില്‍ നിന്നു ശ്വാസോച്ഛാസം നടത്തി ജീവിതം തള്ളി
നീക്കുകയാണ് 64 കാരി ഷീല ഗ്രിഗറി. പരിസരം മോശമാണ്, വീട് പഴകിയതാണ്. പക്ഷെ
മറ്റെങ്ങോട്ടും പോകാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ലോകം
മുഴുവന്‍ വിവാദ ഡീല്‍ നടത്തിയ മകള്‍ സ്റ്റോമി ഡാനിയേല്‍സ് സൃഷ്ടിച്ച
കൊടുങ്കാറ്റ് ചര്‍ച്ച ചെയ്യുന്നു. ഏതാനും ദിവസം മുന്‍പ് സ്റ്റോമി ഒരു
ചാനലില്‍ നീണ്ട 60 മിനിറ്റ് സംസാരിച്ചതും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.
തന്റെ മകളെ താന്‍ അറിയുന്നത് സ്റ്റെഫനി ഗ്രിഗറി ഡാനിയേല്‍സ് എന്നാണെന്നു
ഷീല പറയുന്നു. പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങളില്‍
നായികയായപ്പോഴാണ് സ്റ്റോമി ഡാനിയേല്‍സ് ആയത്. 2006 ഡോണള്‍ഡ് ട്രംപുമായി
നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു പുറത്ത് പറഞ്ഞു വിവാദം
സൃഷ്ടിക്കാതിരിക്കുവാനായി ട്രംപിനു വേണ്ടി ആരൊക്കെയോ സമീപിച്ച് 1,30,000
ഡോളര്‍ നല്‍കി എന്ന്‌സ്റ്റോമി വെളിപ്പെടുത്തിയതാണ് വലിയ വിവാദമായത്.
മകള്‍ ഇത്രയും വലിയ തുക കൈപ്പറ്റിയിട്ടും അമ്മ അനാഥയായി, ഏകയായി
ദുരിതത്തില്‍ കഴിയുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഡാലസിലെ ഒരു മാധ്യമ
പ്രവര്‍ത്തകയെ ഷീലയെ നേരിട്ട് കാണാന്‍ പ്രേരിപ്പിച്ചത്.
സ്റ്റെഫനിക്ക് കുട്ടിയായിരിക്കുമ്പോഴേ കുതിരകളോട് പ്രേമമായിരുന്നു.
ഇപ്പോള്‍ സുഹൃത്തുക്കള്‍ എന്നോട് പറയുന്നു അവര്‍ക്ക് വിശ്വസിക്കുവാന്‍
കഴിയുന്നില്ല നിന്റെ ഓമനയായ കുട്ടിയാണ് ഇതെന്ന്. നീ വളരെ കരുതലോടെയാണ് മകളെ
വളര്‍ത്തിയതെന്ന് ഞങ്ങള്‍ക്കറിയാം. അവരോട് എന്തു പറയാനാണ് ? എന്റെ ദുഃഖം
എനിക്കല്ലേ അറിയൂ. 12 വര്‍ഷമായി മകളോട് സംസാരിച്ചിട്ട്. ഏതാണ്ട് ഇതേ
സമയത്താണ് ട്രംപുമായുള്ള അവളുടെ കൂടിക്കാഴ്ച നടന്നത്. ഞങ്ങള്‍ ഇതുവരെ
അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇടയ്ക്കിടെ ഞാന്‍ അവളുമായി ഫോണില്‍
ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ കഴിഞ്ഞിട്ടില്ല. അവള്‍ എന്തു കൊണ്ട്
എന്നെ ഒഴിവാക്കുന്നു എന്നറിയില്ല.
ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കുട്ടിയായാണ് അവള്‍ വളര്‍ന്നത്. ഞാനും
ഭര്‍ത്താവും 10 വര്‍ഷം ഒന്നിച്ചായിരുന്നു കഴിഞ്ഞത് 1979 ലാണ് അവള്‍
ജനിച്ചത്. അവള്‍ക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ഞാനും ഭര്‍ത്താവും
വിവാഹമോചിതരായി. അതിനുശേഷം അയാള്‍, ബില്ലി ഗ്രിഗറി, സാന്‍ഡിയാഗോയിലേയ്ക്ക്
മാറി.
ഞാന്‍ ഒരു ട്രക്കിങ് കമ്പനിയില്‍ മാനേജരായി നീണ്ട മണിക്കൂറുകള്‍
പണിയെടുത്തു. ഒരു മണിക്കൂറിനു നാലു ഡോളറായിരുന്നു. പഠിക്കാന്‍ മിടുക്കിയും
നൃത്തത്തിലും കുതിര സവാരിയിലും താല്‍പര്യവുമുള്ള മകളെ കഷ്ടപ്പെട്ടു
വളര്‍ത്തി, അവള്‍ക്ക് അച്ഛനെ കാണണമെന്നു വലിയ ആഗ്രഹമായിരുന്നു. 10
വയസ്സുള്ളപ്പോള്‍ രണ്ടാനച്ഛന്‍ അവള്‍ക്ക് 500 ഡോളര്‍ ക്രിസ്മസ് സമ്മാനമായി
നല്‍കി. അവള്‍ അതു നല്‍കി പ്രായമുള്ള, രോഗമുള്ള ഒരു കുതിരയെ വാങ്ങി.
കുതിരയെ ചികിത്സിച്ച് സുഖപ്പെടുത്തി മകള്‍ കുതിര സവാരി നടത്താന്‍
ആരംഭിച്ചു. എല്ലാവരുമായും വളരെ വേഗം സൗഹൃദം സ്ഥാപിക്കുവാന്‍ അവള്‍ക്ക്
കഴിഞ്ഞിരുന്നു.
സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി,
മിസ്സിസിപ്പി സ്റ്റേറ്റ്, ഒക്കലഹോമ സ്‌കൂളുകള്‍ എന്നിവിടെ നിന്നൊക്കെ
അഡ്മിഷന്‍ ലഭിച്ചതായി കത്ത് വന്നതാണ്. പക്ഷെ അവള്‍ പോയില്ല. 18 വയസിലെത്തിയ
അവള്‍ ആകെ മാറിയിരുന്നു. അവള്‍ മദ്യപിക്കുകയോ മയക്കുമരുന്നുകള്‍
ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
അവള്‍ക്ക് അവളുടെ അച്ഛന്‍ ഒരു കാര്‍ വാങ്ങി നല്‍കി. അവള്‍ ആ കാറില്‍ ബോയ്
ഫ്രണ്ടുമായി അച്ഛനെ കാണാന്‍ ചെന്നു. അപ്പോള്‍ അയാള്‍ മനസ്സിലാക്കി അവള്‍
നിശാ ക്ലബുകളില്‍ നൃത്തം ചെയ്യുന്നുണ്ടെന്ന്. അത് ഒരു തുടക്കമായിരുന്നു
എന്ന് അയാളും ഷീലയും പിന്നീട് തിരിച്ചറിഞ്ഞു.
അവളുടെ കരിയര്‍ തിരഞ്ഞെടുപ്പില്‍ എനിക്ക് ദുഃഖമുണ്ട്. അവള്‍
പ്രായപൂര്‍ത്തിയായ ചിത്രങ്ങളിലെ അഭിനേതാവിനെ വിവാഹം കഴിച്ചു എന്നറിഞ്ഞു.
2014 ല്‍ ഇരുവരും ടെക്‌സസിലെ ഫോര്‍ണിയിലേക്ക് താമസം മാറ്റി. അന്ന് അവരുടെ
മകള്‍ക്ക് നാല് വയസായിരുന്നു പ്രായം. അവര്‍ വാങ്ങിയത് ഒരു നല്ല വീടാണ്.
ഒച്ചപ്പാടുകള്‍ ഒന്നും ഇല്ലാതെ ജീവിക്കുന്നു. ഒരു കാലത്ത് അവര്‍ക്ക് 7
കുതിരകള്‍ ഉണ്ടായിരുന്നു എന്നും അറിയുന്നു.
അവളും പ്രസിഡന്റ് ട്രംപും ഉള്‍പ്പെടുന്ന വിവാദം വളരെ വേഗം തീരാന്‍ ഞാന്‍
ആഗ്രഹിക്കുന്നു. ഞാന്‍ ട്രംപിനാണ് വോട്ട് ചെയ്തത്. ഇനിയും നാലു തവണ ട്രംപ്
മത്സരിച്ചാലും ഞാന്‍ അദ്ദേഹത്തിനു തന്നെ വോട്ട് ചെയ്യും. എനിക്ക് ട്രംപിനെ
ഇഷ്ടമാണ്. ഓരോ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്നു. അമേരിക്കയെ
അതര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക് എത്തിക്കേണ്ട സമയം അതിക്രമിച്ചു. അധികം
വൈകാതെ മകളുമായി ഒന്നിക്കണമെന്നും താന്‍ ഇനി അധിക നാള്‍
ഉണ്ടാവുകയില്ലെന്നും ഷീല പറഞ്ഞു.
നാവു വളർന്നൊരു കൊടുങ്കാറ്റ്