Image

നമ്മുടെ യുവജനങ്ങള്‍, നമ്മുടെ അഭിമാനം മാത്രമല്ല, ഭാവി കൂടിയാണ്.

മുരളി തുമ്മാരുകുടി Published on 24 August, 2018
നമ്മുടെ യുവജനങ്ങള്‍, നമ്മുടെ അഭിമാനം മാത്രമല്ല, ഭാവി കൂടിയാണ്.
ചൈനയില്‍ ഒരു കുടുംബത്തില്‍ ഒരു കുട്ടി മാത്രം എന്ന സര്‍ക്കാര്‍ നിയമം വന്നതിന് ശേഷം അവിടെ ഉണ്ടായ തലമുറയെ 'കൊച്ചു ചക്രവര്‍ത്തിമാര്‍' (little emperors) എന്നാണ് വിളിച്ചിരുന്നത്. ഒറ്റ കുട്ടി ആയിരുന്നതിനാല്‍ അച്ഛനും അമ്മയും ഗ്രാന്‍ഡ് പേരന്റസും ലാളിച്ചു വഷളാക്കുന്നു, സമൂഹത്തില്‍ താല്പര്യമില്ല, ആരുമായും ഒന്നും ഷെയര്‍ ചെയ്തു പഠിച്ചിട്ടില്ല, കമ്പ്യൂട്ടര്‍ ഗെയിം കളിച്ചു നടക്കുകയാണ്... എന്നൊക്കെയായിരുന്നു ആ തലമുറ നേരിട്ടിരുന്ന ആരോപണങ്ങള്‍.

2008 -ലെ ഭൂമികുലുക്കം ആ ചിന്തകള്‍ മാറ്റിമറിച്ചു. ചൈന സമീപകാലത്തൊന്നും കാണാത്ത  തരത്തില്‍ ഭൂമി കുലുങ്ങി, ഒരു ലക്ഷത്തോളം പേര്‍ മരിക്കുകയും പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തപ്പോള്‍ പഴയ തലമുറ സ്തബ്ധരായിപ്പോയി. ആ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിട്ടിറങ്ങിയത് സ്വാര്‍ത്ഥന്മാരാണെന്ന് സമൂഹം വിലയിരുത്തുകയും എഴുതിത്തള്ളുകയും ചെയ്തിരുന്ന കൊച്ചു തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും ആയിരുന്നു. ഇത് ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിട്ടുണ്ട്.

കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്നതില്‍ നമ്മുടെ പുതിയ തലമുറ കാണിച്ച താല്പര്യം, ഇടപെടല്‍, മനോധൈര്യം, ഇതെല്ലാം ലോകോത്തരമാണ്. ഞാന്‍ എപ്പോഴും പറയുന്നത് പോലെ ലോകത്തെ തൊണ്ണൂറു ശതമാനം രക്ഷാപ്രവര്‍ത്തനവും നടത്തുന്നത് ഔദ്യോഗിക സംവിധാനങ്ങളോ സേനയോ ഐക്യരാഷ്ട്ര സഭയോ അല്ല. നമ്മുടെ ചുറ്റുവട്ടത്തുള്ളവരാണ്. അത് തന്നെയാണ് കേരളത്തിലും സംഭവിച്ചത്. മുന്‍പ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു മഹാപ്രളയം മുന്നിലെത്തിയിട്ടും നമ്മുടെ കുട്ടികള്‍ പേടിച്ചില്ല എന്ന് മാത്രമല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും, ദുരന്തം ബാധിച്ച പ്രദേശത്ത് ഉള്ളവരും, ദുരന്തം കേട്ടറിഞ്ഞവരും, പകലും രാത്രിയും ദുരിത ബാധിതര്‍ക്കായി മുന്നിട്ടിറങ്ങി.

ചുറ്റുമുള്ളവര്‍ ആളുകളെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ അമേരിക്ക, സിംഗപ്പൂര്‍, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ ഉറക്കം കളഞ്ഞും നമ്മുടെ പുതിയ തലമുറ രക്ഷാപ്രവര്‍ത്തനത്തിനുള്ള വെബ്‌സൈറ്റ് ഉണ്ടാക്കുന്നതിലും, ആവശ്യമായ പണം സംഘടിപ്പിക്കുന്നതിലും ഇടപെട്ടു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള നഗരങ്ങളില്‍ - രാത്രികളിലും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും സംഭരിക്കാനുള്ള ഇടങ്ങളില്‍, സാധാരണഗതിയില്‍ വൈകിട്ട് ഏഴു കഴിഞ്ഞാല്‍ പുറത്തിറങ്ങാത്ത നമ്മുടെ പെണ്‍കുട്ടികള്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.

വലിയ ദുരന്തങ്ങള്‍ വരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ പകച്ചു നില്‍ക്കുന്ന സമയത്ത് ആരും വിളിക്കാതെ, സമചിത്തതയോടെ നമ്മുടെ കുട്ടികള്‍ മുന്നിട്ടിറങ്ങി എന്നതും, ജാതിയും മതവും പാര്‍ട്ടിയും ഒന്നും അവരെ വിഭജിച്ചില്ല എന്നതും നമ്മുടെ സമൂഹത്തിന്റെ ഭാവിയില്‍ വലിയ പ്രത്യാശ തരുന്ന ഒന്നാണ്.

ദുരന്തകാലത്ത് ഉണ്ടായ ഈ അറിവും ഉണര്‍വ്വും രണ്ടാഴ്ച കഴിയുന്നതോടെ നഷ്ടപ്പെടരുത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴയ കേരളം അല്ല നമ്മള്‍ പുനര്‍നിര്‍മ്മിക്കേണ്ടത്. നാളത്തെ കേരളം നമ്മുടെ യുവാക്കളുടേതാണ്. അപ്പോള്‍ അതെന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് തിരുവനന്തപുരത്തിരിക്കുന്ന എന്റെ  തലമുറയിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരും എന്റെ തലമുറയിലെ ബ്യൂറോക്രാറ്റുകളും മാത്രമല്ല. ലോകത്തെമ്പാടുമുള്ള നമ്മുടെ പുതിയ തലമുറയുടെ അറിവും ചിന്തകളും ഉള്‍പ്പെടുത്താനുള്ള ഒരു സംവിധാനം നമുക്ക് വേണം. പുനര്‍ നിര്‍മ്മാണത്തില്‍ നമ്മുടെ പുതിയ തലമുറക്ക് ഒരു സ്ഥാനം കൊടുത്തു വേണം പദ്ധതികള്‍ രൂപീകരിക്കാന്‍.

ഇതിലും വലിയ മറ്റൊരു കാര്യം കൂടിയുണ്ട്. ബന്ദും ഹര്‍ത്താലും നടത്താന്‍ റോഡിലിറങ്ങിയില്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ പുതിയ തലമുറക്കും വേണ്ടത്ര താല്പര്യമുണ്ടെന്ന് മനസ്സിലായ സ്ഥിതിക്ക്, നമ്മുടെ രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും  അധികാര സ്ഥാനങ്ങളിലും യുവാക്കള്‍ക്കും യുവതികള്‍ക്കും അര്‍ഹമായ സ്ഥാനം തീര്‍ച്ചയായും നല്‍കണം. ഇല്ലെങ്കില്‍ കുട്ടികള്‍ അത് ചോദിച്ചു വാങ്ങണം. അതായിരിക്കണം ഈ ദുരന്തത്തിന്റെ മുഖ്യ ബാക്കിപത്രം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക