ഇന്ത്യയിലെ മക്ക എന്നറിയപ്പെടുന്ന ആരാധനാലയമാണ് രാജസ്ഥാനിലെ അജ്‌മേര്‍.
ഇവിടത്തെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചാദര്‍ സമര്‍പ്പിക്കുക എന്ന നേര്‍ച്ച ചെയ്തപ്പോള്‍ അത് ചരിത്രത്തിന് വിസ്മയം പകര്‍ന്ന വഴി മാറി നടത്തമായി. സര്‍വമതസ്ഥര്‍ക്കും പങ്കെടുക്കാവുന്ന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രം എന്നതും അജ്‌മേറിനെ വ്യത്യസ്തമാക്കുന്നു.
ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ അജ്‌മേര്‍ . ഇന്ത്യയിലെ മക്ക എന്നറിയപ്പെടുന്ന ഇവിടെയാണ് ലോകം വിശ്വാസത്തോടെ നോക്കിക്കാണുന്ന സൂഫിവര്യന്‍ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ഖബറിടം. ആധുനികര്‍ക്കും പൗരാണികര്‍ക്കും എണ്ണമറ്റ ഭരണാധികാരികള്‍ക്കും ആതിഥ്യമരുളിയ മഹാനഗരത്തിനു കോട്ടപോലെ കാവല്‍ തീര്‍ത്തിരിക്കുകയാണ് താരാഘട്ട് പര്‍വ്വതനിര. ഏഴരനൂറ്റാണ്ടിനിപ്പുറവും ഇവിടേക്ക് ഭക്തജനപ്രവാഹം അണപൊട്ടി ഒഴുകുന്നു. കേട്ടതിലൊന്നും അതിശയോക്തിയില്ലെന്നത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു നേര്‍ക്കാഴ്ചകള്‍...
പ്രകൃതി സന്ധ്യയുടെ മടിത്തട്ടില്‍ വീണുറങ്ങാന്‍ വെമ്പുമ്പോള്‍ അജ്‌മേര്‍ നഗരം ഊര്‍ജ്ജസ്വലതയോടെ ഉണരുന്നു. ദര്‍ഗയിലേക്കുള്ള പാതയോരം ജനനിബിഡമാണ്. വിശുദ്ധമായ ഖബറിടം സന്ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ തേടിയുള്ള പ്രാര്‍ത്ഥനയ്ക്കും ദര്‍ഗാബസാര്‍ കടന്നുവേണം പോകാന്‍. ഖ്വാജയുടെ പക്കല്‍ സമര്‍പ്പിതമാകുന്നതോടെ ദിവ്യത്വം ലഭിക്കുന്ന അവിടത്തെ കച്ചവട സാമഗ്രികളില്‍ അജ്‌മേര്‍ മിഠായി മുതല്‍ വിലയേറിയ അത്തറും മുന്തിയ ഇനം കസവുതുണിയും പെടും. നിത്യേനയുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകരെ തിക്കും തിരക്കും അനുഭവപ്പെടാത്ത തരത്തില്‍ നിയന്ത്രിക്കുന്നത് രാജസ്ഥാന്‍ പോലീസ് സേനയുടെ മികവാണ്.
ദര്‍ഗയുടെ വടക്കുഭാഗത്തായുള്ള ഹൈദരാബാദി നൈസാം പണികഴിപ്പിച്ച മിനാരത്തോടുകൂടിയ 'നിസാം കവാട'ത്തിലൂടെ കടക്കുമ്പോള്‍ തന്നെ മനസ്സ് മറ്റൊരു ലോകത്തെത്തും. മെഹ്ഫിലില്‍ ഇരുന്ന് ഖ്വാജയെ പ്രകീര്‍ത്തിച്ചു പാടുന്ന ഖവാലി സംഗീതം ഒഴുകിയെത്തി കാതുകളെ കുളിരണിയിക്കും. മനസ്സില്‍ 'ഖ്വാജാ മേരീ ഖ്വാജാ' എന്ന മന്ത്രണം കയറിക്കൂടും. കുന്തിരിക്കവും ഊദും ബുഹൂറും സാമ്പ്രാണിയും ഒന്നിച്ചു കത്തുമ്പോഴുള്ള സുഗന്ധം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കും. കണ്ണീര്‍പ്പുഴ ഒഴുക്കി ഭക്തര്‍ അവരുടെ വേദനകള്‍ ഖ്വാജയില്‍ അര്‍പ്പിച്ച് അഭയം തേടുന്നു.
ചുവന്നുതുടുത്ത റോസാദളങ്ങള്‍ നിറച്ച ചൂരല്‍കുട്ടകള്‍ തലയിലേന്തി കവാടത്തിനകത്തേക്ക് ആളുകള്‍ പോകുന്നത് വര്‍ണ്ണനാതീതമായ കാഴ്ചയാണ്. ഇവിടെ ദേശമോ ഭാഷയോ ജാതിയോ മതമോ ആരുടേയും ചിന്തയില്‍ പോലുമില്ല. പ്രാര്‍ത്ഥനാവേളയില്‍ കത്തിച്ചുവയ്ക്കുന്ന കുന്തിരിക്കത്തില്‍നിന്നുയരുന്ന പുകപോലും തികഞ്ഞ ആദരവോടെ കൈക്കുമ്പിളിലെടുത്ത് തലയില്‍ തടവി ആത്മശുദ്ധി കൈവരിക്കുകയാണ് ഓരോരുത്തരും. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ ദര്‍ഗയിലേക്ക് കടത്തിവിടൂ. ക്യാമറ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും മൊബൈലില്‍ ഫോട്ടോ എടുക്കുന്നതിന് വിലക്കില്ലെന്നും പറഞ്ഞുതന്നത് ചിശ്തി സംഘടനയുടെ സ്റ്റാഫായ തവാങ് അലിയാണ്. വര്‍ത്തമാനത്തില്‍ നിന്ന് ഇഴപിരിക്കാന്‍ കഴിയാത്തവണ്ണം അലിഞ്ഞ ചരിത്രശേഷിപ്പുകളടക്കം എല്ലാം കൂടെ നടന്ന് വിശദീകരിച്ച് തരികയും ചെയ്തു.
ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ പ്രകാശഗോപുരം
ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ നിന്നുതുടങ്ങുന്ന ചരിത്രം , ലോകത്തില്‍ അനിഷേധ്യമായ അത്ഭുതസിദ്ധികള്‍ക്കുടമയെന്ന ഖ്യാതിക്കപ്പുറം എത്തിനില്‍ക്കുന്ന സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യയുടെ ചക്രവര്‍ത്തി) ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ പെരുമ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. നൂഹ് നബിയുടെ കപ്പല്‍ കരയ്ക്കടിഞ്ഞെത്തിയ ജൂദി പര്‍വതത്തില്‍വെച്ച് ഷെയ്ക്ക് മൊഹിദ്ദീനില്‍ നിന്നാണ് ഖ്വാജ ആത്മജ്ഞാനം സ്വന്തമാക്കിയത്. മുഹമ്മദ് നബിയാണ് സ്വപ്നദര്‍ശനത്തിലൂടെ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടാന്‍ നിര്‍ദ്ദേശിച്ചത്. പ്രിഥ്വിരാജ് ചൗഹാനും ശിഹാബുദ്ദീന്‍ ഗോറിയും തമ്മിലുള്ള മതവൈര്യത്താല്‍ , ഖ്വാജാ തങ്ങളും നാല്‍പത് ശിഷ്യരും ആദ്യമായി കാലുകുത്തുമ്പോള്‍ രണഭൂമിയായി മാറിയിരുന്നു ഇവിടം. മനുഷ്യമനസ്സുകളില്‍ അന്ന് നിലനിന്നിരുന്ന അന്ധകാരം അകറ്റി പ്രകാശം പകരുക എന്ന ആഗമനോദ്ദേശം നടപ്പാക്കുക €േശകരമായിരുന്നു. വാളുകളേന്തിയ സൈന്യം കൂട്ടക്കൊലകളിലൂടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തിപ്രഭാവം മാത്രം ആയുധമാക്കിയാണ് ഖ്വാജാ തങ്ങള്‍ പാവങ്ങളുടെ സുല്‍ത്താനായത്.
മരുഭൂമിയായ രാജസ്ഥാനില്‍ അനാസാഗര്‍ തടാകത്തെയാണ് മുഖ്യമായും ജനങ്ങള്‍ ജലസ്രോതസ്സെന്ന നിലയില്‍ അക്കാലത്ത് ആശ്രയിച്ചിരുന്നത്. മുസ്ലീങ്ങള്‍ ആ വെള്ളം തൊട്ട് അശുദ്ധമാക്കരുതെന്ന് രാജകല്പന ഉണ്ടായ സന്ദര്‍ഭത്തില്‍ ഖ്വാജ തന്റെ ശിഷ്യനോട് തടാകത്തില്‍ നിന്ന് ഒരുകുടം വെള്ളമെടുക്കാന്‍ ആവശ്യപ്പെട്ടു. കാവല്‍ക്കാര്‍ നോക്കി നില്‍ക്കെ അയാള്‍ കുടത്തില്‍ വെള്ളമെടുത്ത് മാറിനിന്നു. മറുത്തെന്തെങ്കിലും പറയും മുന്‍പ്, തടാകവും പരിസരപ്രദേശത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാലുവരെ വറ്റിവരണ്ടു പോയി. പരിഭ്രാന്തരായ ജനം രാജാവിനെ വിവരം അറിയിച്ചു. തെറ്റ് ബോധ്യപ്പെട്ട അദ്ദേഹം ഖ്വാജയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. പാത്രത്തില്‍ കരുതിയിരുന്ന ജലം വീണ്ടും അനാസാഗറിലേക്ക് ഖ്വാജയുടെ കൈകൊണ്ട് പകര്‍ന്നതും വരള്‍ച്ച മാറുകയും വെള്ളത്തിന്റെ പേരിലുള്ള വിലക്കുകള്‍ ഇല്ലാതാവുകയും ചെയ്തു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഖ്വാജയ്ക്ക് 'ഗരീബ് നവാസ്' എന്നും പേരുണ്ട്.
ദര്‍ഗ പോലെതന്നെ അത്ഭുതത്തോടെ നോക്കിക്കാണുന്ന 'ജാദു കാ പഥറി'ന് പിന്നിലൊരു കഥയുണ്ട്. ഖ്വാജയെ വധിക്കുന്നതിനായി ജയ്പാല്‍ എന്ന മാന്ത്രികനെ പൃഥ്വിരാജ് നിയോഗിച്ചു. താരാഘട്ട് പര്‍വ്വതനിരയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ഖ്വാജാ തങ്ങളെയും സംഘത്തെയും ഒരുമിച്ച് ഇല്ലായ്മ ചെയ്യുന്നതിനായി അവരെ ഉന്നംവെച്ച് ജയ്പാല്‍ ഒരു പാറ എറിഞ്ഞുവിട്ടു. ദൈവകല്‍പന കൊണ്ടാണെങ്കില്‍ മാത്രം തന്നെ വധിച്ചോളൂ എന്ന് ഖ്വാജാ പാറയില്‍ നോക്കി പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം കൊണ്ട് അതിന് നിലം പതിക്കാന്‍ കഴിഞ്ഞില്ല. ക്ഷമാപണം നടത്തിയ പാറയോട് പൊറുത്തുകൊടുത്തു
കടപ്പാട് മംഗളം