തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്നെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്‌ത ഡിവൈഎസ്‌പി ഹരികുമാറിന്റെ ജ്യേഷ്‌ഠന്റെ മകളുടെ വൈകാരിക കുറിപ്പ് .
തന്റെ ചിറ്റപ്പനെ മാധ്യമ വിചാരണ ചെയ്‌തു കൊന്നതാണെന്നു ഗാഥാ മാധവന്‍ പറയുന്നു. അവസാനം ഹരികുമാര്‍ എഴുതിയതെന്നു കരുതപ്പെടുന്ന കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജ്യേഷ്‌ഠനെ അഭിസംബോധന ചെയ്‌താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. `എന്റെ മകനെ നോക്കണം, സോറി, സോറി' ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഗാഥാ തന്റെ ഫേസ്‌ബുക്കിലാണ് തന്‍റെ വിഷമം പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :നിങ്ങള്‍ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്‌ത്, നുണ പറഞ്ഞ്.മനപൂര്‍വവം അല്ലാത്ത നരഹത്യയില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു.
സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്‌പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..
ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 ഏക്കറിന്, അയാള്‍ക്കെതിരെ ഉള്ള ശിലേഹഹശഴലിരല റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ? മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്.
നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.
ചൊവ്വാഴ്‌ച രാവിലെ ഒമ്പതു മണിയോടെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്.
വളര്‍ത്തുനായയ്‌ക്ക് ഭക്ഷണം നല്‍കാനെത്തിയ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.
ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍ പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബ വീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.