'ആക്ഷന്‍ ഹീറോ ബിജു' എന്ന കിടിലന്‍ സിനിമയിലെ നായകന്‍ നിവിന്‍ പോളിയാണ്. എസ്.ഐ ആയ ഈ കഥാപാത്രത്തിന് മീശയുണ്ട്. പടം നന്നായി തീയേറ്ററില്‍ ഓടി. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ ഒരു ആക്ഷന്‍ ഹീറോ ഉണ്ട്. മീശയില്ലാത്ത യതീഷ് ചന്ദ്ര ഐ.പി.എസ്. പുള്ളിക്കാരനെ കണ്ട് പലരും ശബരിമലയില്‍ നിന്ന് ഓടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരാണ് ഈ യുവ പോലീസ് ഓഫീസര്‍..? ഒരേ സമയം പ്രസിദ്ധനും കുപ്രസിദ്ധനുമാണ് കക്ഷി. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നടന്നിട്ടുള്ള ഒട്ടനവധി ജനകീയ സമരങ്ങളുടെ ഭാഗമായി മിക്കപ്പോഴും കുപ്രസിദ്ധി നേടിയിട്ടുണ്ട് ഇദ്ദേഹം.
ശബരിമലയിലെ സ്ഥിതിവിശേഷം ഓരോ ദിനം ചെല്ലുംതോറും കൂടുതല്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കെ ഐ.ജിമാരായ മനോജ് എബ്രഹാമിനേയും എസ് ശ്രീജിത്തിനേയും ശബരിമലയിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥ പദവിയില്‍ നിന്നും നീക്കിയ ശേഷം എസ്.പിയായി ചുമതലയേല്‍പിക്കപ്പെട്ട യതീഷ് ചന്ദ്ര കാക്കിയുടെ കരുത്തറിയിച്ചുകൊണ്ടിരിക്കുന്നു. ഭക്തിയുടെ മറവില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവരുടെ പുതിയ ശത്രുവായിരിക്കുകയാണ് ശബരിമല സമരത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി താരമായിരിക്കുന്ന യതീഷ് ചന്ദ്ര. യതീഷ് ശബരിമലയാല്‍ കാലുകുത്തിയതിനുശേഷമാണ് സമരത്തിനെതിരെ ശക്തമായ രീതിയില്‍ പോലീസ് നിലപാട് വന്നുതുടങ്ങിയതെന്ന് 'ലൈവുകള്‍' കാണുമ്പോള്‍ മനസിലാകും.
ശബരിമലയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയേയും മറ്റ് 70ലേറെ ബി.ജെ.പി പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തതിലൂടെ യതീഷ് ശ്രദ്ധ നേടി. ഏറ്റവും അവസാനം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരേയും എ.എന്‍ രാധാകൃഷ്ണനെതിരേയുമുണ്ടായ സംഭവമാണ് ഇപ്പോള്‍ അദ്ദേഹത്തെനെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ വിവാദം. ശശികലയും കെ സുരേന്ദ്രനും അടക്കമുളള സംഘപരിവാര്‍ നേതാക്കളെ വിറപ്പിച്ചതും മലകയറാനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതുമെല്ലാമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി വലിയ പ്രതിഷേധവും ഉയര്‍ത്തുന്നു. ഇതിനിടെ ഹൈക്കോടതി ഈ ചൂടന്‍ പോലീസ് ഓഫീസറെ വിമര്‍ശിച്ചത് ബി.ജെ.പിക്ക് കരുത്തായി. അതേസമയം കൊച്ചുമക്കളുമായി മല കയറാനെത്തിയപ്പോള്‍ തടഞ്ഞ യതീഷിനെ പൂട്ടാന്‍ കെ.പി ശശികല തന്നെ രംഗത്തിറങ്ങുന്നുമുണ്ട്.
നവംബര്‍ 21-ാം തീയതി രാവിലെയോടെയാണ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തിയത്. നിലയ്ക്കലിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് മന്ത്രി എസ്.പിയോട് വിശദീകരണം തേടി. സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാതെ ഭക്തരെ ദ്രോഹിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാതി. പ്രളയം കാരണം മണ്ണിടിച്ചലുണ്ടാകാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും എസ്.പി മറുപടി നല്‍കി. മന്ത്രി ഉത്തരവിട്ടാല്‍ പാര്‍ക്കിംഗ് അനുവദിക്കാമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നും എസ്.പി ചോദിച്ചു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ യതീഷിനോട് തട്ടിക്കയറി. നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യാതെ ഞങ്ങളുടെ മന്ത്രിയോട് തട്ടിക്കയറുന്നോ എന്നായി രാധാകൃഷ്ണന്‍. നേതാവിന്റെ നേര്‍ക്ക് യതീഷ് കനപ്പിച്ച് നോക്കി. ഇതോടെ ''മുഖത്ത് നോക്കി പേടിപ്പിക്കുന്നോ...'' എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് രാധാകൃഷ്ണനെ ഗൗനിക്കാതെ മന്ത്രിയോട് സംസാരിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉത്തരവിടാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി മന്ത്രി മലകയറി. മന്ത്രിയും എസ്.പിയും തമ്മിലുളള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇനി യതീഷിന്റെ 'ക്രൂര'കൃത്യങ്ങളിലേയ്ക്ക്...ഒരുകാലത്ത് സി.പി.എമ്മിന്റെ 'വര്‍ഗശത്രു'വായിരുന്നു യതീഷ്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടികള്‍ യതീഷിന് കൈയ്യടി നേടികൊടുത്തിരിക്കുകയാണ്. നേരത്തെ കൊച്ചി പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിന് എതിരായ പ്രദേശവാസികളുടെ സമരത്തിനിടെയുള്ള ലാത്തിചാര്‍ജ്ജിനിടെയുണ്ടായ ക്രൂര മര്‍ദ്ദനത്തിനെതിരെ നിരവധി ആക്ഷേപം യതീഷ് ചന്ദ്രയ്ക്കതിരെ ഉയര്‍ന്നിരുന്നു. അതിനും മുമ്പ് അങ്കമാലിയില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകരുടെ റോഡ് ഉപരോധ സമരം അക്രമത്തിലേക്ക് വഴിമാറുമെന്ന ഘട്ടത്തില്‍ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശിയതും ഏറെ വിവാദമായിരുന്നു.
ഇതിനിടെ നിരവധി പേര്‍ക്ക്, വഴിയാത്രക്കാരായ ഒരു വയോധികനെപ്പോലും തലങ്ങും വിലങ്ങും യതീഷ് ചന്ദ്ര മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തെത്തിയിരുന്നു. ആ സംഭവത്തിനുശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ യതീഷ് ചന്ദ്രയെ 'ഭ്രാന്തന്‍ നായ' എന്നും അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 'തെരുവുഗുണ്ട' എന്നുവരെ വിളിക്കുകയുണ്ടായി. അതോടെ യതീഷ് സംഘികളുടെ പ്രിയപ്പെട്ടവനായി മാറി. എന്നാലിപ്പോള്‍ സംഘികളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് യതീഷ്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാറിനേയും ബി.ജെ.പിയേയും ശബരിമലയില്‍ വരിഞ്ഞ് മുറുക്കുന്ന ഈ 33 കാരന്‍ 2011ലെ കേരള കേഡര്‍ ഐ.പി.എസ് ബാച്ചുകാരനാണ്. കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐ.പി.എസുകാരനായത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.
ആദ്യം എസ്.പിയായും പിന്നീട് കൊച്ചി സിറ്റി ഡി.സി.പിയായും ആലുവ റൂറല്‍ എസ്.പിയായും സ്ഥാനകയറ്റങ്ങള്‍ ഒരുപാടുണ്ടായി. ആരുടേയും മുഖം നോക്കാതെ പ്രശ്‌നത്തിലേക്ക് ഇറങ്ങിചെന്ന് ഇടപെടുന്ന യുവ ഐ.പി.എസ് ഓഫീസര്‍ എന്ന നിലയില്‍ പെട്ടെന്ന് അദ്ദേഹം പേരെടുത്തു. വടകരയിലും പിന്നീട് കൊച്ചിയിലും ആലുവയിലും ഇപ്പോള്‍ ശബരിമലയിലും സര്‍വ്വീസ് കാലത്ത് ഏറെ വിവാദങ്ങളും ഒപ്പം പ്രശസ്തിയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. കൊച്ചിയില്‍ ട്രാഫിക് തെറ്റിച്ച് കാറില്‍ കുതിച്ച ഒരു സ്ത്രീയെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതും മദ്യപിച്ച് വാഹനമോടിച്ച ഒരു പോലീസുകാരനെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് പിഴയടപ്പിച്ചതും 'ഓപ്പറേഷന്‍ കുബേര' വഴി നിരവധി കള്ളപ്പണക്കാരെ അറസ്റ്റ് ചെയ്തതും ആലുവയില്‍ ആരംഭിച്ച സ്‌പൈഡര്‍ പോലീസ് പദ്ധതിയുമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
''ശബരിമലയില്‍ പോകാനാണ് ഉദ്ദേശമെങ്കില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിവരണം. അവിടെ പോയി തമ്പടിക്കാനോ സ്ത്രീകളുടെ തല തേങ്ങ വെച്ച് എറിയാനോ ഉള്ള ശ്രമങ്ങളൊന്നും നടത്തരുത്. എല്ലാ ഭക്തരും വരിക, ഭഗവാന് തൊഴുക, മടങ്ങുക, ബി.ജെ.പിക്കാര്‍ക്ക് മാത്രമല്ലല്ലോ ഭഗവാനെ തൊഴേണ്ടത്...'' യതീഷ് പറയുന്നു. പ്രക്ഷോഭകരുടെ പരാമര്‍ശങ്ങളില്‍ ഒന്നും കുലുങ്ങുന്ന മട്ടില്ല യതീഷ്. ശബരിമലയില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കുമെന്നാണ് യതീഷ് പറയുന്നത്.