Image

അച്ഛന്റെ മൃതദേഹം പോലും കാണാന്‍ കഴിയാതെ നിയമക്കുരുക്കില്‍പ്പെട്ട മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി.

Published on 28 November, 2018
അച്ഛന്റെ മൃതദേഹം പോലും കാണാന്‍ കഴിയാതെ നിയമക്കുരുക്കില്‍പ്പെട്ട മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി.
ദമ്മാം: ആത്മാര്‍ത്ഥ സുഹൃത്തിന്റെ സാമ്പത്തികഇടപാടിന് ജാമ്യം നിന്നതിനാല്‍ നിയമക്കുരുക്കില്‍പ്പെട്ടു നാട്ടില്‍ പോകാനാകാതെ കുടുങ്ങിപ്പോയ മലയാളി യുവാവ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കോബാര്‍ തുഗ്‌ബെയില്‍ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നോക്കിയിരുന്ന, നിലമ്പൂര്‍ സ്വദേശിയായ ഷിജിത്ത് എന്ന യുവാവാണ് ഒരു സുഹൃത്ത് കാരണം നിയമക്കുരുക്കില്‍ കുടുങ്ങിയത്. ആറു മാസം മുന്‍പ്, ഒരു സാമ്പത്തികസ്ഥാപനത്തില്‍ നിന്നും സുഹൃത്ത് എടുത്ത ലോണിന് അറിയാതെ  ആള്‍ജാമ്യം നിന്നതാണ് ഷിജിത്തിന് വിനയായത്. പണം താന്‍ വാങ്ങുന്നതിന് സാക്ഷിയായി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു സുഹൃത്ത് ആവശ്യപ്പെട്ടത്. സുഹൃത്തിനെ വിശ്വസിച്ചു ഷിജിത്ത് ഒപ്പിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ കാശ് കടം വാങ്ങിയതിന് ജാമ്യക്കാരനായി ആണ് താന്‍ ഒപ്പിട്ടു നല്‍കിയതെന്ന് ഷിജിത്ത് മനസ്സിലാക്കിയിരുന്നില്ല.

 ഒരാഴ്ച മുന്‍പ് ഷിജിത്തിന്റെ പിതാവ് വാര്‍ദ്ധക്യസഹജമായ അസുഖം കാരണം മരണമടഞ്ഞു. നാട്ടില്‍ പോകാനായി ഷിജിത്തിന്റെ സ്‌പോണ്‍സര്‍ റീഎന്‍ട്രി വിസ അടിയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ്, ഷിജിത്തിന്റെ പേരില്‍ സാമ്പത്തികകുറ്റം ചാര്‍ത്തപ്പെട്ടതായി മനസ്സിലാക്കിയത്. സുഹൃത്ത് ലോണ്‍ പണം തിരികെ അടയ്ക്കാത്തതിനാല്‍ ജാമ്യക്കാരനായ ഷിജിത്തിന്റെ പേരില്‍ കേസ് വരികയായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഷിജിത്തിനെ ഉറൂബ് (തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട്) ചെയ്ത് സ്വന്തം തടി ഊരി. അച്ഛന്റെ മൃതദേഹം കാണാന്‍ പോലും നാട്ടിലേയ്ക്ക് പോകാനാകാതെ ഷിജിത്ത് കുഴപ്പത്തിലായി.

 ചില സുഹൃത്തുക്കള്‍ ഉപദേശിച്ചതനുസരിച്ച്, ഷിജിത്ത് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഷിബുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഷിജിത്തിന്റെ സുഹൃത്തിനെ ബന്ധപ്പെട്ട്, പണം തിരികെ അടയ്ക്കാനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍, സുഹൃത്ത് ലോണ്‍ പണം തിരികെ അടച്ചു. അതോടെ ഷിജിത്തിന്റെ പേരിലുള്ള കേസ് അവസാനിച്ചു.

എന്നാല്‍ കുരുക്കുകള്‍ അവിടെയും അവസാനിച്ചില്ല. എക്‌സിറ്റ് വിസ അടിയ്ക്കാന്‍  നോക്കിയപ്പോള്‍, ഷിജിത്തിന്റെ പേരില്‍ ഒരു കാര്‍ ഉള്ളതിനാല്‍, അതിനു കഴിയില്ല എന്ന് കണ്ടു. ഷിജിത്ത് മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ഒരു കാര്‍ ഷിജിത്തിന്റെ പേരില്‍ ഇപ്പോഴും കാണിച്ചിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് ഷിബുകുമാര്‍ ഷിജിത്തിന്റെ പഴയ കമ്പനി അധികാരികളെ ബന്ധപ്പെട്ട് സംസാരിച്ച്, ആ കാര്‍ ഷിജിത്തിന്റെ പേരില്‍ നിന്നും മാറ്റി.

ഷിജിത്ത് ഹുറൂബ് ആയതിനാല്‍, ഷിബുകുമാര്‍ തര്‍ഹീല്‍ വഴി സാമൂഹ്യപ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ എക്‌സിറ്റ് അടിച്ചു വാങ്ങി. 

നിലമ്പൂര്‍ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആയ ആരിഫ് നാലകത്തും  ഈ കേസില്‍ ഷിബുകുമാറിനെ സഹായിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഷിജിത്ത് നാട്ടിലേയ്ക്ക് മടങ്ങി.

 
അച്ഛന്റെ മൃതദേഹം പോലും കാണാന്‍ കഴിയാതെ നിയമക്കുരുക്കില്‍പ്പെട്ട മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി.
ഷിബുകുമാര്‍ (ഹലള)േ ഷിജിത്തിന് യാത്രരേഖകള്‍ കൈമാറുന്നു. നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, പ്രിജി, ഷാജി അടൂര്‍, ലാലു എന്നിവര്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക