Image

ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍: മാധ്യമ പുരസ്‌കാരം സി.വി.മാത്യുവിന്

സജി മത്തായി കാതേട്ട് Published on 01 December, 2018
ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍: മാധ്യമ പുരസ്‌കാരം സി.വി.മാത്യുവിന്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2018 ലെ മാധ്യമ പുരസ്‌കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.വി മാത്യുവിന്.

 െ്രെകസ്തവ സാഹിത്യ മാധ്യമ രംഗങ്ങളിലും സഭാ പ്രവര്‍ത്തനങ്ങളിലും  സ്തുത്യര്‍ഹമായ സമഗ്ര സംഭാവനകളെ  മാനിച്ച് ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ഓരോ വര്‍ഷവും നല്കുന്ന വിശിഷ്ട മാധ്യമ പുരസ്‌കാരമാണിത്.

നവം.27 ന് തിരുവല്ലയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍, ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ എന്നിവര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട് അവാര്‍ഡ് ജേതാവിന്റെ  സംഭാവനകള്‍ വിവരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ട്രഷറാര്‍ ഫിന്നി പി മാത്യു, ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി ഡി ചെവൂക്കാരന്‍, പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പാസ്റ്റര്‍ സി.പി.മോനായി, കെ.ബി ഐസക് എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്രൈസ്തവ മാധ്യമ ലോകത്ത് ഏറെ സുപരിചിതനാണ് അവാര്‍ഡ് ജേതാവായ ഗുഡ് ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി.മാത്യു. മലയാളി പെന്തെക്കോസ്തു സമൂഹത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച  അദ്ദേഹം  ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വിവിധ മേഖലകളിലും നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
 
ഐ.പി.സി  സില്‍വല്‍ ജൂബിലി സുവനീര്‍, യുവജന കാഹളം തുടങ്ങിയ പ്രസിദ്ധീകരങ്ങളുടെ എഡിറ്റര്‍, പി. വൈ.പി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം, സഭാ കൗണ്‍സില്‍ അംഗം എന്നിങ്ങനെ വിവിധ പദവികളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പെന്തെക്കോസ്ത് പത്രപ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന സി.വി.മാത്യു ജേര്‍ണലിസം രംഗത്തു പ്രവര്‍ത്തിക്കുന്ന പെന്തെക്കോസ്തരായ എല്ലാവരുടെയും ജ്യേഷ്ഠ സഹോദരനാണ്. സെക്കുലര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അദ്ദേഹത്തിന്റെ സുഹൃത് വലയത്തിലുണ്ട്.

പരിമിതമായ വാക്കുകള്‍ കൊണ്ട് എഴുത്തില്‍ നൂതന ശൈലി സൃഷ്ടിച്ചെടുക്കുന്ന സി.വി.യുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താവിഷയങ്ങളും ശ്രദ്ധേയമാണ്.

തന്റെ പ്രവര്‍ത്തന മികവിലൂടെ പെന്തെക്കോസ്തിലെ ഒട്ടേറെ എഴുത്തുകാരെയും പത്രാധിപന്മാരെയും  സൃഷ്ടിച്ചെടുത്തിട്ടുണ്ട്. കാലാകാലങ്ങളില്‍ സഭയില്‍ കടന്നു കൂടിയ ജീര്‍ണതകള്‍ക്കെതിരെ തന്റെ ശക്തമായ എഡിറ്റോറിയലുകളിലൂടെ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നു. അനാത്മീകതയേയും ദുരാചാരങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകയും സഭാ നേതാക്കന്മാരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ തന്റെ എഴുത്തുകള്‍ ഉതകിയിട്ടുണ്ട്. 

കേരള പെന്തെക്കോസ്തു സഭകളുടെ ഐക്യതയ്ക്കും ഗുഡ് ന്യൂസ് ബാലലോകത്തിലൂടെയുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ മികച്ച സംഭാവനകള്‍ ചരിത്രത്തിലിടം തേടിയിട്ടുണ്ട്.

'വിശുദ്ധ നാട്ടിലേക്കൊരു യാത്ര' എന്ന തന്റെ പുസ്തകം സഞ്ചാര സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാണ്..

ക്രൈസ്തവ സാഹിത്യ അക്കാദമി,സര്‍ഗ്ഗ സമിതി, ലോഗോസ് ബൈബിള്‍ കോളേജ്, കുവൈറ്റ് ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍,  ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് തുടങ്ങിയ സമിതികളുടെ പുരസ്‌കാരങ്ങള്‍ക്കുടമയാണദ്ദേഹം.

സൗമ്യവും ലളിതവുമായ ജീവിത ശൈലിക്ക് ഉടമയായ സി.വി.മാത്യു തൃശൂര്‍ ആല്പാറ ഐ.പി.സി സഭാംഗം ആണ്.
ഭാര്യ അമ്മിണി മാത്യു.
മക്കള്‍: ആശിഷ്, ഉഷസ്
മരുമക്കള്‍: നിമ്മി, ബിജോയ്
കൊച്ചു മക്കള്‍: കാലേബ്, ലിവാന, എയ്ഡന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക