അബുദാബിയില്‍ ജോലിചെയ്യവേ 1989 ലാണ് സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിക്കുന്നതും അതിനുശേഷം മിഡില്‍ ഈസ്റ്റ് ആകെ അമ്പരപ്പിച്ചുകൊണ്ട് ഗള്‍ഫ് യുദ്ധം ആരംഭിക്കുന്നതും. അമേരിക്കയിലേക്കുള്ള വിസക്ക് കാത്തിരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ . കുവൈറ്റിലുള്ള ഇളയ പെങ്ങളും കുടുംബവും ജോര്‍ദാന്‍ വരെ എങ്ങനെയോ രക്ഷപെട്ടെന്നും അവരുടെ യാതൊരു വിവരവും അറിയാതെ നരകതുല്യമായ കുറെ നാളുകള്‍ . ഏറ്റവും ഒടുവില്‍ അവര്‍ എല്ലാം നഷ്ട്ടപ്പെട്ടു എങ്ങനെയോ നാട്ടില്‍ തിരിച്ചെത്തിയ കഥ ഓര്‍ത്താല്‍ ഇന്നും നടുങ്ങും. അപ്പോഴേക്കും അബുദാബിയില്‍ നിരത്തുകളിലൂടെ ഏറ്റവും ആളുകളെ കണ്ടിരുന്നത് അമേരിക്കന്‍ സൈനികരായിരുന്നു. അവരുടെ സാന്നിധ്യത്തില്‍ അല്‍പ്പം സുരക്ഷിതത്വം തോന്നിയിരുന്നെങ്കിലും, എപ്പോഴെങ്കിലും എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ ഓടേണ്ടിവരുമെന്ന ചിന്ത മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു.
അബുദാബിയില്‍ വിവിധ കമ്പനികള്‍ നടത്തുന്ന വാര്‍ഷീക ക്രിസ്മസ് പാര്‍ട്ടികള്‍ യൂറോപ്പുകാര്‍ കൂടുതല്‍ ഉള്ളതിനാല്‍ നന്നേ ആഘോഷിച്ചിരുന്നു. കമ്പനിയുടെ പ്രതിനിധിയായി ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാറായിരുന്നത് കൊണ്ട് ഡിസംമ്പര്‍ എന്നും മറക്കാനാവാത്ത ആഘോഷ തിമര്‍പ്പായിരുന്നു ഹോട്ടലുകളില്‍. എന്നാല്‍ 1989 ലെ സിറ്റിയിലെ ക്രിസ്മസ് പാര്‍ട്ടികള്‍ വെറും ചടങ്ങുകളായി മാറിയിരുന്നു. ഹോട്ടലുകളില്‍ കൂടുതലും അമേരിക്കന്‍ നാവികര്‍ നിറഞ്ഞിരുന്നു. ഏതായാലും അമേരിക്കന്‍ വിസ ലഭിച്ചു ഇനിം കമ്പനിയുടെ ഓഡിറ്റ് പീരീഡ് കൂടി സഹായിച്ചിട്ടു പോകാം എന്ന് കരുതി അബുദാബിയില്‍ തങ്ങാന്‍ തീരുമാനിച്ചു.
പെട്ടന്നാണ് ദുബൈയില്‍ നിന്നും സുഹൃത്ത് സിനിലാല്‍ വിളിക്കുന്നു, എയര്‍ പോര്‍ട്ടുകള്‍ മിക്കവാറും അടക്കാന്‍ തുടങ്ങുന്നു ; ഇവിടെ ചുറ്റി കറങ്ങാതെ സ്ഥലം വിട്ടോളൂ എന്ന് നിര്‍ബന്ധിച്ചു. ഏതാണ്ട് ഗള്‍ഫ് യുദ്ധം വ്യാപകമാകുന്നു എന്ന വാര്‍ത്ത എല്ലായിടവും പരന്നു കഴിഞ്ഞിരുന്നു. ദുബായ് നാഷണല്‍ ട്രാവെല്‍സില്‍ ജോലി ആയിരുന്നതിനാല്‍ സിനിലാല്‍ ഏറ്റവും ഒടുവിലത്തെ ഒരു ഫ്‌ലൈറ്റ് ടിക്കറ്റ് ഒപ്പിച്ചു തന്നു. 1991 ജനുവരി 14 നു; കിട്ടിയ സാധനങ്ങളുമായി ദുബായില്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അലിറ്റാലിയ വിമാനത്തില്‍ കയറി റോമിനെ ലക്ഷ്യമാക്കി തിരിച്ചു.
പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞപോലെ ; റോമില്‍ എത്തിയപ്പോഴാണ് അടുത്ത ദിവസമേ ന്യൂയോര്‍ക്കിനുള്ള ഫ്‌ലൈറ്റ് ഉള്ളൂ എന്ന് അറിയിച്ചത്. വെള്ളക്കാരെ എല്ലാം കൃത്യമായി പുറത്തിറങ്ങാനുള്ള വിസ കൊടുത്തു ഹോട്ടലുകളില്‍ കൊണ്ടുപോയി എന്ന് കൂടെയുള്ള ഒരു മലയാളി യാത്രക്കാരന്‍ പറഞ്ഞു. അദ്ദേഹം ചിക്കാഗോയില്‍ താമസിക്കുന്ന ആളാണ് അതുകൊണ്ടു കാര്യങ്ങള്‍ പെട്ടന്ന് പിടികിട്ടി. 18 പേരോളം വരുന്ന ഇന്ത്യാക്കാരുടെ പാസ്സ്‌പോര്‍ട്ടുകള്‍ ഇമ്മിഗ്രേഷനില്‍ ഉള്ളവര്‍ കഴിവതും കൈകൊണ്ടു പോലും തൊടാതെ പേനകൊണ്ടാണ് നീക്കി വച്ചിരുന്നത് എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടില്‍ അന്നുവരെ അത്ര അപകര്‍ഷത തോന്നിയിരുന്നില്ല. നിങ്ങള്‍ നാളെ ഈ കൗണ്ടറില്‍ വന്നാല്‍ മതി , അവിടെ എവിടെയികിലും വിശ്രമിച്ചുകൊള്ളൂ എന്ന് പറഞ്ഞു കൌണ്ടര്‍ പൂട്ടി അവര്‍ പോയി. അവരുടെ ഇന്ത്യക്കാരോടുള്ള സമീപനം വല്ലാതെ മനസ്സിനെ മുറിവേല്‍പ്പിച്ചു.
അപ്പോഴാണ് മലയാളിയുടെ സത്വബോധം രൂപപ്പെട്ടത്. ചിക്കാഗോക്കാരന്‍ മലയാളി കാര്യങ്ങള്‍ കൂടെയുള്ളവരെ അറിയാവുന്ന രീതിയില്‍ ബോധിപ്പിച്ചു , നമ്മള്‍ ഇതിനെ എതിര്‍ക്കണം , നാം ഒന്നിച്ചു നില്‍ക്കണം, നമ്മളെ അവര്‍ മനുഷ്യരായിട്ടല്ല കണക്കാക്കുന്നത്. നമ്മള്‍ക്കും താമസിക്കുവാനുള്ള സൗകര്യങ്ങള്‍ അവര്‍ തരേണ്ടതല്ലേ ? അങ്ങനെ സമരത്തിന്റെ നേതൃത്വം ഞാനും ചിക്കാഗോ മലയാളിയും ഏറ്റെടുത്തു. യൂറോപ്പില്‍ ആദ്യമായി വെല്ലുവിളി ഉയര്‍ത്തുന്ന മലയാളി എന്ന് ചിലപ്പോള്‍ ചരിത്രം രേഘപെടുത്തുമോ , ഒന്നും ആലോചിച്ചില്ല , പ്രശ്‌നം ഗുരുതരമാക്കി. അടുത്ത ഒരു കൗണ്ടര്‍ തുറന്നു യാത്രക്കാരുടെ രേഖകള്‍ നോക്കുവാനായി തുടങ്ങി. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചു 18 പേരെ നിരത്തി മനുഷ്യമതില്‍ പണിതു അവരുടെ ജോലി തടസ്സപ്പെടുത്തി. എന്താണ് ഞങ്ങളുടെ പാസ്സ്‌പോര്‍ട്ടിന് വിവേചനം ? യാത്രക്കരെ എല്ലാം ഒരുപോലെ എന്താണ് നിങ്ങള്‍ കരുതാത്തത് ? ഇത് നീതിയാണോ എന്നൊക്കെ ചിക്കാഗോ സുഹൃത്ത് വളരെ ഉച്ചത്തില്‍ അലറികൊണ്ടിരുന്നു. കൂട്ടത്തില്‍ എല്ലാവരും അവരവരുടെ ഭാഷയില്‍ ഒക്കെ ഉച്ചത്തില്‍ സംസാരിച്ചു രംഗം വഷളാക്കി.
എവിടുന്നോ തോക്കുധാരികളായ പോലീസുകാര്‍ പറന്നെത്തി. സമര നേതാക്കളായ ഞങ്ങളെ രണ്ടുപേരെയും എയര്‍പോര്‍ട്ടില്‍ തന്നെയുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ഭാഗ്യത്തിന് അവര്‍ക്കു ഒരു കഷണം ഇംഗ്ലീഷ് കൂടി അറിയാത്തതുകൊണ്ട് അവര്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഞങ്ങളെ ചോദ്യം ചെയ്തു. ഞങ്ങള്‍ അറിയാവുന്ന രീതില്‍ നാട്യവും കഥകളിയും ഒക്കെയായി കാര്യങ്ങള്‍ അവതരിപ്പിച്ചു. കൂടെയുള്ളവര്‍ കൈവിടാതെ ഒപ്പം ഉണ്ട് എന്ന ഒരു ധൈര്യമേ ആകെ ഉണ്ടായിരുന്നുള്ളൂ. അകത്തുള്ള ഏമാന്‍ പറഞ്ഞതനുസ്സരിച്ചു ഞങ്ങള്‍ രണ്ടുപേരെയും അദ്ദേഹത്തിന്റെ മുറിയില്‍ കൊണ്ടുപോയി. അനുനയനത്തിനുള്ള ശ്രമമാണ്, ഞങ്ങള്‍ രണ്ടുപേര്‍ക്കും സൗകര്യം ചെയ്തുതരാം എന്നാണ് പറഞ്ഞെതെന്നു ചിക്കാഗോക്കാരന്‍ മലയാളി പറഞ്ഞു. ഞങ്ങള്‍ ഉടന്‍ തന്നെ പൊട്ടിത്തെറിച്ചു. ഞങ്ങള്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുള്ള എല്ലാവര്ക്കും താമസ സൗകര്യം വേണം. ഇത് വര്‍ഗീയ വിഷയമാണ്. അവസാനം അവര്‍ സമ്മതിച്ചു , എല്ലാര്ക്കും ഒരുദിവസം താമസിക്കാനുള്ള വിസയും ഹോട്ടലും റെഡി ആയി.
ഒരു മിനി ബസിലായി ഞങ്ങളെ എങ്ങോട്ടോ കൊണ്ടുപോകയാണ്. വീതി വളരെ കുറഞ്ഞ ഹൈവേകള്‍, ചെറിയ കാറുകള്‍, കേരളത്തിലും ഇങ്ങനെ പരീക്ഷിക്കാമല്ലോ എന്നും വെറുതെ മനസ്സില്‍ തോന്നി. ഏതാണ്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു ഹോട്ടലില്‍ എത്തി. പിറ്റേ ദിവസം നാലു മണിക്ക് എത്താം എന്ന് പറഞ്ഞു ഡ്രൈവര്‍ യാത്ര പറഞ്ഞു പോയി. ആ പഴയ ഹോട്ടല്‍, ഇരുണ്ട തടികൊണ്ട് പാകിയ ഭിത്തിയും, വെളിച്ചക്കുറവും കൊണ്ട് ഏതാണ്ട് ഒരു ഭാര്‍ഗ്ഗവീനിലയത്തെ ഓര്‍മ്മിപ്പിച്ചു. പുറത്തു നല്ല തണുപ്പ്, കട്ടിയുള്ള കോട്ടുകള്‍ ഒന്നും ഇല്ല. എന്തായാലും പ്രതീക്ഷിക്കാതെ ഒരു ഇറ്റാലിയന്‍ സന്ദര്‍ശനം തരപ്പെട്ടു എന്ന ആഹ്ലാദത്തില്‍ കൂടെയുള്ള ചിലരെ കൂട്ടി പുറത്തു ഒന്ന് കറങ്ങാന്‍ പോകാം എന്ന് പ്ലാന്‍ ചെയ്തു.
പുറത്തു ഇറങ്ങിയപ്പോളാണ് തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. എന്തായാലും കുറച്ചു നടക്കാമെന്നു വിചാരിച്ചു മുന്നോട്ടു നീങ്ങി. ഏതാണ്ട് ഒന്ന് രണ്ടു ബ്ലോക്ക് നടന്നു കഴിഞ്ഞപ്പോള്‍ വളരെ പരിചയമുള്ള എന്തോ കണ്ടതുപോലെ പെട്ടന്ന് നിന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല; സാക്ഷാല്‍ കൊളോസിയം!. ചെറുപ്പത്തിലേ കാണണമെന്ന് കൊതിച്ച ലോകാത്ഭുതങ്ങളില്‍ ഒന്ന്, അതാ നേരെ മുന്നില്‍ നില്‍ക്കുന്നു കൈയ്യില്‍ ക്യാമറ കരുതിയിരുന്നതുകൊണ്ടു ചില ചിത്രങ്ങള്‍ ഒപ്പിച്ചു. അപ്പോഴേക്കും കൈ മരവിച്ചു തുടങ്ങിയിരുന്നു. കുറേക്കൂടി മുന്നോട്ടു നടന്നു ആള്‍ക്കൂട്ടമുള്ളടത്തു ഒക്കെ നോക്കി നിന്നു . എന്താണെന്നു വലിയ പിടി കിട്ടിയില്ലെങ്കിലും കുറെ കാഴ്ചകള്‍ കണ്ടു നടന്നു. ആള്‍ക്കൂട്ടത്തില്‍ ഒരു മലയാളി കത്തോലിക്കാ പുരോഹിതന്‍ അതുവഴി പോകുന്നതു കണ്ടു. അദ്ദേഹം തണുത്തു വിറച്ചു നടക്കുന്ന സഹ മലയാളികളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു കടന്നുപോയി. നല്ല സമരിയക്കാരന്റെ കഥ വെറുതേ ഓര്‍ത്തുപോയി.
ഹോട്ടലില്‍ തിരിച്ചെത്തി , അപ്പോഴേക്കും വിശപ്പ് ജീവന്‍ വച്ച് തുടങ്ങിയിരുന്നു. മരവിച്ച കൈകള്‍ ഉരസികൊണ്ടു മുറിയിലുണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ് തുറന്നു നോക്കി. അതിശയം! കുറെയധികം ചെറിയ മദ്യക്കുപ്പികള്‍ അതില്‍ നിരത്തി വച്ചിരിക്കുന്നു, ഒപ്പം സോഡയും ഉണ്ട്. പിന്നെ ഒന്നും താമസിച്ചില്ല ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് ആ കുപ്പികള്‍ ഒക്കെ പെട്ടന്ന് കാലിയാക്കി, കിട്ടിയിരുന്ന കൂപ്പണുമായി സന്തോഷമായി ഭക്ഷണശാലയിലേക്കു പോയി. ഫ്രിഡ്ജിലുള്ള മദ്യത്തിന്റെ വില ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ കൊടുക്കണമെന്നാണ് നിയമം എന്ന് അന്ന് അറിവില്ലായിരുന്നു. എന്തായാലും അലിറ്റാലിയക്കാരുടെ ചിലവില്‍ അങ്ങനെ ഒരു റോമന്‍ ബ്രേക്ക് അടിപൊളിയാക്കി.
റോമില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ഗള്‍ഫില്‍ ഉണ്ടാകാന്‍ പോകുന്ന അനിശ്ചിതത്തെക്കുറിച്ചു നല്ല ഭയം ഉണ്ടായിരുന്നു. ഞാന്‍ രക്ഷപെട്ടു എങ്കിലും അവിടെയുള്ള പ്രീയപ്പെട്ടവര്‍ ഏറെ ഭീതിയോടെ നാളുകള്‍ എണ്ണുക തന്നെയാണ് എന്ന് ബോധ്യം ഉണ്ടായിരുന്നു. ആദ്യമായി ന്യൂയോര്‍ക്കില്‍ വരുന്നതിന്റെ ഇമ്മിഗ്രേഷന്‍ പ്രശനങ്ങള്‍ ഒന്നും ഉണ്ടായില്ല, പുറത്തുകടന്നു, സ്വീകരിക്കാന്‍ വരുമെന്ന് പറഞ്ഞവരെ കാണാനില്ല. പുറത്തു അതികഠിനമായ തണുപ്പ്. എന്തായാലും അങ്കിള്‍ സോമുച്ചായന്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു ആശ്വാസമായി. വീട്ടില്‍ എത്തി,യാത്രാക്ഷീണത്തില്‍ അറിയാതെ സോഫയിലേക്ക് വീണുപോയി.
ആരോ ടീവി ഓണ്‍ ചെയ്തു . പീറ്റര്‍ ജെന്നിങ്സ് വേള്‍ഡ് ന്യൂസ് കവര്‍ ചെയ്യുകയാണ്. നമ്മള്‍ ഇറാക്കില്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്, ഏതാനും നിമിഷങ്ങള്‍ക്കകം പ്രസിഡന്റ് ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്യും. താമസിയാതെ പ്രസിഡന്റ് ജോര്‍ജ് ബുഷ് (അച്ഛന്‍ ബുഷ്) സര്‍വ്വസൈന്യാധിപന്‍ എന്ന നിലയില്‍ രാജ്യം യുദ്ധം ചെയ്യാന്‍ തീരുമാനിച്ച കാര്യം വിശദമാക്കുകയാണ്. സമീപത്തുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും വിമാനത്താവളങ്ങള്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യ സേനകള്‍ക്കായി തുറന്നു കൊടുത്തു. ഗള്‍ഫില്‍ നിന്നും പുറത്തേക്കുള്ള വിമാന സര്‍വിസുകള്‍ നിലച്ചു.
പിന്നീട് ഗോള്‍ഫ് കളിച്ചുകൊണ്ടേയിരിക്കുന്ന ബുഷ് ഇടക്ക് കളി നിര്‍ത്തി പത്രക്കാരോട് യുദ്ധകാര്യങ്ങള്‍ പ്രതികരിക്കുന്നത് കണ്ടു അത്ഭുതപ്പെടാതിരിന്നില്ല. ആയിരക്കണക്കിന് സൈനികര്‍ ജീവന്‍ മുന്നില്‍ വച്ച് മറ്റൊരു രാജ്യത്തിന്റെ മോചനത്തിനായി പോരാടുമ്പോള്‍ സൈന്യതലവനായ പ്രസിഡന്റ് ഗോള്‍ഫ് കളിച്ചുകൊണ്ടിരുന്ന പടമെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നു തോന്നിയിരുന്നിട്ടുണ്ട്. എന്തായാലും അദ്ദേഹം ഗോള്‍ഫ് കളിച്ചതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ യുദ്ധം വിജകരമായി. ഒന്നാം ഗള്‍ഫ് യുദ്ധം വലിയ പരുക്കുകള്‍ ഇല്ലാതെ, കുവൈറ്റ് വിമോചനം എന്ന ലക്ഷ്യം നേടി.
പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒരു നിസ്സംഗമായ ഇടപെടല്‍ ശ്രദ്ധിക്കുകയുണ്ടായി. തന്നോട് എതിരുടുന്ന വളരെ പ്രായം കുറഞ്ഞ ആര്‍ക്കാന്‍സാസ് ഗവര്‍ണര്‍ ബില്‍ ക്ലിന്റണ്‍നെ ഒരു എതിരാളി എന്നുപോലും അംഗീകരിച്ചുകൊടുക്കാനുള്ള മനസ്സ് ബുഷിന് ഇല്ലായിരുന്നു എന്ന് തോന്നിയിരുന്നു. ഡിബേറ്റിന്റെ സമയത്തു രണ്ടു കൈകളും പോക്കറ്റില്‍ തിരുകി വളരെ മികച്ചവനായി തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, കയ്യില്‍ കുറെ പേപ്പറുകള്‍ നിറച്ച ഫയലുമായി 'ചില സംഗതികള്‍ ഒക്കെ കൈവശമുള്ള' എന്ന ഭാവത്തോടെ വേദിയില്‍ എത്തിയ ചെറുപ്പക്കാരനും മനുഷ്യ സ്‌നേഹി എന്ന് തോന്നുമായിരുന്ന ഒരു സ്ഥാനാര്‍ഥിയായിട്ടാണ് ബില്‍ ക്ലിന്റണ്‍ അവതരിക്കപ്പെട്ടത് . ഡിബേറ്റിന്റെ ഇടയില്‍ ബുഷ് വാച്ചില്‍ നോക്കി വിരസത പ്രകടിപ്പിച്ചതോടെ, ജനം അപ്പോള്‍ തന്നെ വിധിയെഴുതു തുടങ്ങുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. നികുതി ഉയര്‍ത്തി എന്ന ആരോപണം നേരിടാതെ പരിഹാസം കൊണ്ട് മൂടുവാന്‍ ശ്രമിച്ചതും വിനയായി.
നീണ്ട വര്‍ഷങ്ങള്‍ വിവിധ തലങ്ങളില്‍ രാജ്യസേവനം നിര്‍വഹിച്ച, യുദ്ധം വിജയിച്ച ഒരു അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടേണ്ടിവന്നു. അമേരിക്കന്‍ രാഷ്ട്രീയം എന്നും അങ്ങനെത്തന്നെയായിരുന്നു. പക്ഷെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് എന്നും വളരെ ആദരണീയനായ വ്യക്തിത്വമായി അമേരിക്കക്കാര്‍ അഭിമാനം കൊള്ളും എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു..പ്രണാമം ..പ്രണാമം...