Image

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; പിന്നില്‍ രവിപൂജാരി തന്നെയെന്ന് നടി ലീനാ പോള്‍

Published on 17 December, 2018
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; പിന്നില്‍ രവിപൂജാരി തന്നെയെന്ന് നടി ലീനാ പോള്‍

കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് പിന്നില്‍ അധോലോക നായകന്‍ രവിപൂജാരി തന്നെയെന്ന് സീരിയല്‍ നടി ലിനാ മരിയാ പോളിന്‍റെ മൊഴി. ലീനയുടെ ബ്യൂട്ടിപാര്‍ലറിലേക്കാണ് പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം വെടിവെയ്പ്പ് നടത്തിയത്. സംഭവം നടക്കുമ്പോള്‍ ലീന സ്ഥലത്തുണ്ടായിരുന്നില്ല. സ്റ്റാഫുകള്‍ മാത്രമായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. 
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാരാജിയിട്ടാണ് ലീന മൊഴി നല്‍കിയത്. ഒപ്പം പോലീസ് സംരക്ഷണവും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ തന്നെ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും തന്നില്ലെങ്കില്‍ അക്രമിക്കുമെന്ന് ഭീഷിണിപ്പെടുത്തിയതായും ലീന പറയുന്നു. തന്നെക്കുറിച്ച് അറിയണമെങ്കില്‍ രവിപൂജാരിയെന്ന് വെറുതെ ഗൂഗുള്‍ ചെയ്ത് നോക്കിയാല്‍ മതിയെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ വലം കൈയ്യാണ് രവിപൂജാരി. 
എന്നാല്‍ ഇതിന് പിന്നില്‍ മുംബൈ അധോലോകം തന്നെയോ എന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. കേസില്‍ ഇതുവരെയും കാര്യമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല. രവി പൂജാരിയുടെ പേരില്‍ വെടിവെപ്പ് നടത്തിയ സംഘം ഒരു കടലാസ് ഉപേക്ഷിച്ചത് പോലീസിനെ വഴിതിരിച്ചു വിടാനാണോ എന്നും സംശയിക്കുന്നു. അക്രമിസംഘം വരുന്നതും പോകുന്നതും രണ്ടുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നടന്‍ ധര്‍മ്മജിന്‍റെ ധര്‍മ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്‍റെ ഉടമയായ ലീന മരിയാ പോള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. 2015ല്‍ തട്ടിപ്പ് കേസില്‍ ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തയാളാണ് ലീന. ലീനയുടെ മുന്‍ കുറ്റകൃത്യങ്ങളുമായി വെടിവെപ്പിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക