Image

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹെെക്കോടതി തടഞ്ഞു, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം

Published on 16 January, 2019
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹെെക്കോടതി തടഞ്ഞു, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം

 ഇന്ന് രാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ഹെെക്കോടതി തടഞ്ഞു. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ നാളെ മുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. നേരത്തെ, സമരം നീട്ടിവച്ചുകൂടെയെന്നും, നിയമപരമായ പരിഹാരങ്ങളുള്ളപ്പോള്‍ എന്തിനാണ് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതെന്നും ഹെെക്കോടതി ചോദിച്ചിരുന്നു. നിയമപരമായ അവസരം ലഭിക്കുമ്ബോള്‍, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറ‍ഞ്ഞു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

ഇന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടെന്ന് സര്‍ക്കാരും, കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എം.ഡിക്ക് ബാധ്യതയുണ്ടെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പ്രശ്‌നപരിഹാരത്തില്‍ എം.ഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്‌ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച്‌ പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്റാണെന്നും കോടതി വ്യക്തമാക്കി.

ടോമിന്‍ ജെ.തച്ചങ്കരി യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച്‌ ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം,ശമ്ബള പരിഷ്​കരണ റിപ്പോര്‍ട്ട്​ ഗതാഗത സെക്രട്ടറിയില്‍ നിന്ന്​ ലഭിച്ചിട്ടില്ലെന്നാണ്​ എം.ഡി ചര്‍ച്ചയില്‍ നിലപാട്​ സ്വീകരിച്ചത്​. എന്നാല്‍, റിപ്പോര്‍ട്ട്​ നല്‍കിയിട്ടുണ്ടെന്നാണ്​ സെക്രട്ടറി അറിയിച്ചത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.

ഇന്ന്​ അര്‍ദ്ധരാത്രി മുതല്‍ അനിശ്​ചിതകാല സമരം തുടങ്ങുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി.യിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച്‌ ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്ബള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക