Image

പള്ളിസ്വത്ത് തര്‍ക്കം: തമിഴ്‌നാട്ടില്‍ ബിഷപ്പിനെ വിശ്വാസികള്‍ കൈകാര്യം ചെയ്തു; ബിഷപ്പും സുരക്ഷാ ജീവനക്കാരനും ആശുപത്രിയില്‍

Published on 13 March, 2019
പള്ളിസ്വത്ത് തര്‍ക്കം: തമിഴ്‌നാട്ടില്‍ ബിഷപ്പിനെ വിശ്വാസികള്‍ കൈകാര്യം ചെയ്തു; ബിഷപ്പും സുരക്ഷാ ജീവനക്കാരനും ആശുപത്രിയില്‍
മാര്‍ത്താണ്ഡം: പള്ളിസ്വത്ത് തര്‍ക്കത്തിനിടെ ബിഷപ്പിന് വിശ്വാസികളുടെ മര്‍ദ്ദനമേറ്റു. റോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വരുന്ന തമിഴ്‌നാട് കുഴിത്തുറൈ രൂപതാ ബിഷപ്പ് ജെറോം ദാസ് വരുവേലിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സ്ത്രീകളടക്കം കണ്ടാലറിയാവുന്ന 58 പേര്‍ക്കെതിരെ മാര്‍ത്താണ്ഡം പോലീസ് കേസെടുത്തു. ഒരു തമിഴ് ദിനപത്രത്തെ ഉദ്ധരിച്ച് ക്രിസ്ത്യന്‍ പ്രസിദ്ധീകരണമായ 'മാറ്റേഴ്‌സ് ഇന്ത്യ' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

തിരുവനന്തപുരത്തുനിന്നും 45 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതിചെയ്യുന്ന രൂപതയില്‍ രണ്ട് ദിവസം മുന്‍പാണ് സംഭവം. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ബിഷപ്പ് ജെറോമിന്റെ ഉന്നമലായ്കഡായിലുള്ള വസതിയില്‍ ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു വിശ്വാസികള്‍. കുഴിത്തുറൈ രൂപതയില്‍ സെന്റ് ജോസഫ്‌സ്, സെന്റ് ആന്റണീസ് ഇടവകകള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനായിരുന്നു വിശ്വാസികള്‍ എത്തിയത്. 2014 ഡിസംബര്‍ 22 മുതല്‍ നിലവിലുള്ള തര്‍ക്കമാണിത്. 

ഈ മാസം എട്ടിന് സെന്റ് ആന്റീസ് ഇടവകയില്‍ നിന്നൂം ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ഏതാനും വൈദികരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണ് സെന്റ് ജോസഫ് ഇടവകയിലെ ഒരുപറ്റം വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ തമ്പടിച്ച് പ്രതിഷേധിച്ചത്. ഇതിനിടെ ബിഷപ്പ് ഒരു കാറില്‍ സ്ഥലത്തുവന്നിറങ്ങി. ഇതോടെ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ അദ്ദേഹത്തെ ഉപരോധിച്ചു. തര്‍ക്കം രൂക്ഷമായതോടെ വിശ്വസികികളില്‍ ചിലര്‍ ബിഷപ്പിനെ ളോഹയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരന്‍ മനോഹരനും മര്‍ദ്ദനമേറ്റു. 

സംഘര്‍ഷവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ വിശ്വാസികള്‍ ഓടിരക്ഷപ്പെട്ടു. പോലീസാണ് ബിഷപ്പിനെയും സുരക്ഷാജീവനക്കാരനെയും മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക