Image

തെറ്റിദ്ധരിപ്പിച്ചാണ്‌ ചടങ്ങിന്‌ വിളിച്ചത്‌; ബി.ജെ.പിയുടേത്‌ തരംതാണ പരിപാടി: തരൂരിന്റെ ബന്ധു

Published on 15 March, 2019
തെറ്റിദ്ധരിപ്പിച്ചാണ്‌ ചടങ്ങിന്‌ വിളിച്ചത്‌; ബി.ജെ.പിയുടേത്‌ തരംതാണ പരിപാടി: തരൂരിന്റെ ബന്ധു
കൊച്ചി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ബന്ധു ശോഭനയുടെ മകന്‍ ശരത്തും രംഗത്ത്‌. 

യോഗത്തിനെന്ന്‌ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ അമ്മയെ ചടങ്ങിന്‌ വിളിച്ചത്‌. സംഭവത്തില്‍ തന്റെ അമ്മ നിരാശയാണ്‌. ബി.ജെ.പിയുടേത്‌ തരം താണ പ്രവൃത്തിയാണെന്നും ശരത്‌ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ പണ്ടേ ബി.ജെ.പി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ്‌ എന്തിനാണെന്ന്‌ അറിയില്ലെന്നുമായിരുന്നു ചടങ്ങില്‍ പങ്കെടുത്ത ശശി തരൂറിന്റെ ചെറിയമ്മ ശോഭന ശശി കുമാര്‍ പറഞ്ഞത്‌. 

അതിന്‌ പിന്നാലെയാണ്‌ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മകന്‍ ശരത്തും രംഗത്തെത്തിയത്‌.

ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ്‌ ശശികുമാര്‍ എന്നിവരുള്‍പ്പടെ 10 പേര്‍ക്കാണ്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അംഗത്വം നല്‍കിയത്‌. 

എന്നാല്‍ എന്തിനാണ്‌ ഇങ്ങനെയൊരു ചടങ്ങെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അതേപറ്റി സംഘാടകരോട്‌ തന്നെ ചോദിക്കണമെന്നായിരുന്നു ശോഭനാ ശശി കുമാറിന്റെ മറുപടി. 

കര്‍മ്മസമിതി അംഗമായ പദ്‌മജയാണ്‌ തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട്‌ പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടന്ന്‌ തന്നെ വേദി വിടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്‌ നടന്നത്‌.

തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത്‌ പേര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക