Image

പെരിയ ഇരട്ടക്കൊല: മൊഴിയെടുത്തെങ്കിലും സി.പി.എം നേതാക്കളെ പ്രതിചേര്‍ക്കില്ല

Published on 09 May, 2019
പെരിയ ഇരട്ടക്കൊല: മൊഴിയെടുത്തെങ്കിലും സി.പി.എം നേതാക്കളെ പ്രതിചേര്‍ക്കില്ല

കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാക്കളെ പ്രതിചേര്‍ക്കില്ല. എം.എല്‍.എയുടെയും ജില്ലയിലെ മുതിര്‍ന്ന ചില നേതാക്കളുടെയും മൊഴിയെടുത്തെങ്കിലും പ്രതിചേര്‍ക്കാന്‍ മാത്രമുള്ള കുറ്റങ്ങളൊന്നും ഇവര്‍ ചെയ്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിലയിരുത്തല്‍. സി.പി.എം ഉന്നത നേതാക്കള്‍ക്കെതിരെ തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍ പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായം ചെയ്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികള്‍ വെളുത്തോളിയിലെത്തിയപ്പോള്‍ ബാലകൃഷ്ണന്‍, ഗോപന്‍, ഏരിയാ സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മണികണ്ഠനെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ വസ്ത്രം മാറുകയും രക്തംപുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത വെളുത്തോളിയില്‍ താന്‍ അപ്രതീക്ഷിതമായി എത്തിയതാണെന്നായിരുന്നു മൊഴി.

ഗൃഹപ്രവേശന ചടങ്ങിലേക്ക് കൂടാനത്ത് ഒരു വീട്ടിലേക്ക് പോയി മടങ്ങുമ്ബോള്‍ ഏതാണ്ട് 8.30 മണിയായി. വെളുത്തോളിയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അവിടെ എത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ ഫോണില്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നുമുള്ള മണികണ്ഠന്റെ മൊഴികള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കൊലപാതകം നടന്ന പ്രദേശം തന്റെ ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന സ്ഥലമല്ലെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിരുന്നുവെന്ന് അറിയുന്നു.

വ്യക്തമായ തെളിവില്ലാതെ വെറും ആരോപണത്തിന്റെ പേരില്‍ മാത്രം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ തുടങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ കുറ്റം ചെയ്തവരെന്ന് കണ്ടെത്തിയ 12 പ്രതികളില്‍ കേസ് അവസാനിക്കുമെന്നാണ് സൂചന. ഇതില്‍ 11 പേരെയും ഇതിനകം അറസ്റ്റുചെയ്ത് കഴിഞ്ഞു. പെരിയയിലെ ചുമട്ടുതൊഴിലാളി സുബീഷിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ ഫെബ്രുവരി 17നാണ് കൊല്ലപ്പെടുന്നത്. കേസില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജ്, ഒമ്ബതാംപ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക