Image

നിര്‍ണായക നീക്കവുമായി സോണിയ, പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമം തുടങ്ങി

Published on 16 May, 2019
നിര്‍ണായക നീക്കവുമായി   സോണിയ, പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമം തുടങ്ങി


പഴുതടച്ച നീക്കങ്ങളുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഫലപ്രഖ്യാപനം നടക്കുന്ന മെയ്‌ 23 നു തന്നെ യോഗം ചേരണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ക്ക്‌ സോണിയ കത്തയച്ചു. എന്ത്‌ വിട്ട്‌ വീഴ്‌ച ചെയ്യേണ്ടി വന്നാലും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കോണ്‍ഗ്രസ്‌ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സ്റ്റാലിന്‍റെ ഡി എം കെ , ആന്ധ്ര മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, ജനതാദള്‍ സെക്കുലര്‍, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ നിലവില്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങുന്നവരാണ്‌.

ബിജെപിക്ക്‌ 200ല്‍ കൂടുതല്‍ സീറ്റ്‌ ലഭിച്ചാല്‍ ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക്ക്‌, വൈ എസ്‌ ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗ്മോഹന്‍ റെഡ്‌ഡി, ടി ആര്‍ എസ്‌ നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖരറാവു തുടങ്ങിയവര്‍ എന്‍ ഡി എ പാളയത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്‌.

ഇവരെ അനുനയിപ്പിച്ച്‌ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും സോണിയ തുടങ്ങിക്കഴിഞ്ഞു. ടി.ആര്‍.എസിനെയും, വൈ എസ്‌ ആര്‍ കോണ്‍ഗ്രസിനെയും കൂടെ നിര്‍ത്താന്‍ ഡിഎംകെ നേതാവ്‌ സ്റ്റാലിന്റെ സഹായം തേടും.

മായാവതി, മമത തുടങ്ങിയവരോട്‌ സോണിയ തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്‌ നൂറോടടുത്ത്‌ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു എങ്കില്‍ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ആ മുന്നണിയെ പുറത്ത്‌ നിന്നും പിന്തുണയ്‌ക്കാനും കോണ്‍ഗ്രസ്സ്‌ തയ്യാറാകും. പ്രധാന മന്ത്രി പദമല്ല പ്രധാനമെന്ന്‌ ഇതിനോടകം അവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌


തെരഞ്ഞെടുപ്പ്‌ ഫലം അടിസ്ഥാനപ്പെടുത്തി ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള നിര്‍ണായക കരുനീക്കങ്ങളാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

ബി.ജെ.പി ഒറ്റയ്‌ക്ക്‌ 200സീറ്റിന്‌ മുകളിലെത്തിയാല്‍ ബി.ജെ.പിയിലേക്ക്‌ കൂറുമാറാന്‍ സാധ്യതയുള്ള ബി.ജെ.ഡി, വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌, ടി.ആര്‍.എസ്‌ എന്നിവരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ്‌ കോണ്‍ഗ്രസ്‌ ആരംഭിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക