Image

ചരിത്ര നിമിഷം; ലണ്ടന്‍ ഓഹരി വിപണി തുറന്ന്‌ മുഖ്യമന്ത്രി പിണറായി

Published on 17 May, 2019
ചരിത്ര നിമിഷം; ലണ്ടന്‍ ഓഹരി വിപണി തുറന്ന്‌ മുഖ്യമന്ത്രി പിണറായി


ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍. വിപണിയില്‍ ഓഹരി ലിസ്റ്റ്‌ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്‌ബി വരുന്നതിന്റെ ഭാഗമായിട്ടാണ്‌ മുഖ്യമന്ത്രിക്ക്‌ ഈ ക്ഷണം ലഭിച്ചത്‌.

ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ച്‌ ക്ഷണിക്കുന്നത്‌ ഇതാദ്യമായാണ്‌. വിപണി തുറക്കല്‍ ചടങ്ങില്‍ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, കിഫ്‌ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.

നേരത്തെ ദേശീയപാതാ അതോറിറ്റിയും എന്‍.റ്റി.പി.സി.യും ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്‌ഗരി, പീയൂഷ്‌ ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്‌. കിഫ്‌ബിക്കു മാത്രമല്ല സംസ്ഥാനത്തിനു തന്നെ നാഴികക്കല്ലാകുന്ന ഒരു വിനിമയമാണിത്‌. ഓഹരി വില്‍പനയ്‌ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികള്‍ക്ക്‌ വലിയൊരു വിഭാഗത്തിലേക്ക്‌ എത്തിച്ചേരാനുള്ള വേദിയാണ്‌ ലണ്ടന്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ച്‌.



ആഗോളനിക്ഷേപക സമൂഹവുമായും ധനവിപണിയുമായും കൂടുതല്‍ സജീവമായി ഇടപെടാന്‍ കേരളം സന്നദ്ധമാണ് എന്നതിന്റെ പ്രതീകാത്മകവിളംബരം കൂടിയായതിനാല്‍ ഇന്നത്തെ വിപണിതുറക്കല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അതീവപ്രധാനമാണ്.

ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിനു രൂപം നല്കുന്നതില്‍ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാന്‍ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.

സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ടുപരിപാലനത്തിലെയും ലോകോത്തരസമ്പ്രദയങ്ങള്‍ പകര്‍ത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുന്ന തരം പരിഷ്‌ക്കാരങ്ങളുടെ മുന്നണിയില്‍ പ്രതിഷ്ഠിക്കപ്പെടാനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ വിളംബരംകൂടിയാണിത്.

കിഫ്ബിയും സംസ്ഥാനസര്‍ക്കാരും ഒരുകൊല്ലമായി നടത്തുന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചിലെ ഈ വിപണിതുറക്കല്‍ ചടങ്ങ്. രാജ്യാന്തരനിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടര്‍ച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേയിത്.

നിക്ഷേപകരുടെ വിപുലമായ ശ്രേണിയില്‍നിന്ന് കിഫ്ബിയുടെ ഓഹരിക്കു ലഭിച്ച സബ്സ്‌ക്രിപ്ഷന്‍ കിഫ്ബി മാതൃകയ്ക്ക് ആഗോള നിക്ഷേപകസമൂഹത്തില്‍ ഉണ്ടായിട്ടുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന വളര്‍ച്ചാലക്ഷ്യം നേടാനുള്ള പാതയില്‍ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും.

ഓഹരി വാങ്ങുന്നവര്‍ക്കു റിട്ടേണ്‍ സുസ്ഥിരമായി ഉറപ്പാക്കുന്ന യീല്‍ഡ് കര്‍വ് വിദേശവിപണിയില്‍ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇതു രാജ്യത്തെ കീഴ്ത്തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും.

മൂലധനം വാങ്ങി അടിസ്ഥാനസൗകര്യ-ആസ്തിവികസനത്തില്‍ നിക്ഷേപിച്ചു നിയന്ത്രിതമായി നേട്ടമുണ്ടാക്കുന്ന തരത്തില്‍ കിഫ്ബിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ച ധനശേഖരണമാതൃകയ്ക്കു രാജ്യാന്തരനിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത ഈ ഓഹരിവില്പന വ്യക്തമാക്കിയിരിക്കുകയാണ്. ഉയര്‍ന്നുവരുന്ന വിപണികളിലെല്ലാം പകര്‍ത്താവുന്ന പ്രായോഗികമാതൃക എന്ന അംഗീകാരവും ഇതിനു കൈവന്നിരിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക