Image

വിഷു ബംബറിന്റെ അഞ്ച്‌ കോടി ലോട്ടറി വില്‍പ്പനക്കാരന്‌

Published on 25 May, 2019
വിഷു ബംബറിന്റെ അഞ്ച്‌ കോടി ലോട്ടറി വില്‍പ്പനക്കാരന്‌


കൊച്ചി: വിഷു ബംബറിന്റെ അഞ്ച്‌ കോടി അടിച്ചത്‌ ലോട്ടറി വില്‍പ്പനക്കാരന്‌. തമിഴ്‌നാട്‌ തിരുനെല്‍വേലി കോട്ടൈ കരികുളം സ്വദേശി വടുവമ്മന്‍ പെട്ടി ചെല്ലപ്പ (39) യാണ്‌ ആ ഭാഗ്യവാന്‍. 12 വര്‍ഷമായി വാഴക്കുളത്ത്‌ സ്ഥിര താമസമായിട്ട്‌. ഹോട്ടല്‍ ജോലിയായിരുന്നു. ഒരു വര്‍ഷമേ ആയുള്ളൂ ലോട്ടറിവില്‍പ്പന തുടങ്ങിയിട്ട്‌.

സ്വന്തമായി ഭൂമിയൊന്നുമില്ലാത്ത ചെല്ലപ്പ വാഴക്കുളം കല്ലൂര്‍ക്കാട്‌ കവലയിലുള്ള കൊളമ്പേല്‍ കെട്ടിടത്തില്‍ വാടകക്കാണ്‌ താമസം. ഭാര്യ സുമതിയും മക്കള്‍ സഞ്‌ജീവ്‌, ശെല്‍വനമിത എന്നിവരും ഒപ്പമുണ്ട്‌. ഇരുവരും വാഴക്കുളം സെയ്‌ന്റ്‌ ലിറ്റില്‍ തെരേസാസ്‌ സ്‌കൂളില്‍ പഠിക്കുന്നു. ചെല്ലപ്പയുടെ അമ്മ സുബ്ബമ്മാള്‍ തമിഴ്‌നാട്ടിലാണ്‌.

മക്കള്‍ അവരുടെ സമ്പാദ്യത്തില്‍നിന്നു സ്വരുക്കൂട്ടിയ 200 രൂപ ഭാഗ്യക്കുറിക്കായി അച്ഛന്‌ നല്‍കിയിരുന്നു. അവര്‍ക്കു നല്‍കാനായി മാറ്റിവച്ച ടിക്കറ്റിനാണ്‌ ബംബര്‍ പ്രൈസ്‌ അടിച്ചതെന്ന്‌ ചെല്ലപ്പ പറഞ്ഞു.

വാഴക്കുളത്തെ ലോട്ടറി മൊത്തക്കച്ചവട ഏജന്‍സിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പ്രതീക്ഷാ ലോട്ടറി ഏജന്‍സിയില്‍നിന്നാണ്‌ ലോട്ടറിയെടുത്തത്‌. സ്വന്തമായി കുറച്ച്‌ സ്ഥലം വാങ്ങി ഒരു വീട്‌ വയ്‌ക്കണമെന്നും മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കണമെന്നുമാണ്‌ ചെല്ലപ്പയുടെയും ഭാര്യയുടെയും ആഗ്രഹം.

കുട്ടികള്‍ നല്‍കിയ രൂപ കൊണ്ട്‌ എടുത്ത ടിക്കറ്റാണ്‌. അവരുടെ പേരില്‍ കുറേ പണം നിക്ഷേപിക്കണമെന്നും ചെല്ലപ്പ പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വാഴക്കുളം ശാഖയില്‍ ഏല്‍പ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക