നീണ്ടകര : സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽവരും. ജൂലൈ 31ന് അർധരാത്രി വരെ 52 ദിവസത്തേക്കാണു നിരോധനം. കഴിഞ്ഞവർഷം 47 ദിവസത്തേക്കായിരുന്നത് ഇക്കുറി അഞ്ചുദിവസം കൂടി വർധിപ്പിച്ചു. മത്സ്യബന്ധനത്തിനായി പുറംകടലിൽ പോയ 95 ശതമാനം ബോട്ടുകളും തിരിച്ചെത്തി. ശേഷിക്കുന്നവ ഇന്ന് അർധരാത്രിക്കു മുന്പായി തിരിച്ചെത്തും.
നിരോധന കാലത്തു ബോട്ടുകൾ കടലിൽ ഇറങ്ങുന്നതു തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും പോലീസും സജ്ജമായിട്ടുണ്ട്. പരന്പരാഗത വള്ളക്കാർക്കു മാത്രമേ നിരോധനകാലത്തു കടലിലിറങ്ങാൻ അനുവാദമുള്ളൂ. മത്സ്യബന്ധന തുറമുഖങ്ങളിലെയും അനുബന്ധമേഖലകളിലെയും ഡീസൽ പന്പുകൾ, പീലിംഗ് ഷെഡുകൾ, ഭോജനശാലകൾ തുടങ്ങിയവയെല്ലാം നാളത്തോടെ അടച്ചുപൂട്ടും. മത്സ്യക്കച്ചവടം നാളെ വരെയുണ്ടാകും.
ബോട്ടുകൾ മിക്കതും അറ്റകുറ്റപ്പണികൾക്കായി യാർഡുകളിലേക്കു മാറ്റും. ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികൾ നാട്ടിലേക്കു തിരിക്കും. ജൂലൈ അവസാനത്തോടെയാണ് ഇവർ തിരിച്ചെത്തുക. വേനൽ മഴ കുറഞ്ഞതുമൂലം ഇത്തവണ സീസണിന്റെ അവസാനനാളുകളിൽ പതിവു പോലെയുണ്ടാകുന്ന ചാകരക്കോള് ഉണ്ടായിരുന്നില്ല. കാലാവസ്ഥാ മുന്നറിയിപ്പുകളെത്തുടർന്നു നിരവധി ദിവസങ്ങൾ ബോട്ടുകൾക്കു കടലിൽ പോകാൻ കഴിയാതെയും വന്നു. ഇതു മത്സ്യ മേഖലയ്ക്കു കനത്ത നഷ്ടമുണ്ടാക്കിയതായി ബോട്ടുടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടി.
മത്സ്യലഭ്യത കുറഞ്ഞതിനാൽ ട്രോളിംഗ് നിരോധനത്തിന് ആഴ്ചകൾക്ക് മുന്പേ ബോട്ടുകൾ മിക്കതും കരയ്ക്കു കയറ്റിയിരുന്നു.