ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സംസ്‌ഥാനത്ത്
തുടരുന്നുവെന്ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. നിരോധനം
തുടരണമെന്നും കേരളം സിമിക്കെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ 3,4,5 തീയതികളില്‍
കേരളത്തിലെത്തുന്ന ട്രൈബ്യൂണലിനു നല്‍കിയ സത്യവാങ്‌മൂലത്തിലാണ് കേരളം ഇക്കാര്യം
വ്യക്‌തമാക്കിയത്. മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്‌ജി വി.കെ.ഷാലിയുടെ
നേതൃത്വത്തിലുള്ളതാണ് ട്രൈബ്യൂണല്‍.
2010ലെ നിരോധത്തിനുശേഷവും 'സിമി'യുടെ
സാന്നിധ്യം കേരളത്തിലുണ്ടെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളുള്ളതായി കേരളം
റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചു. കേരള പൊലീസ് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്‌ത
വാഗമണ്‍ ക്യാമ്പ്, പാനായിക്കുളം യോഗം പോലുള്ള പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ലെങ്കിലും ലഘുലേഖകളും പ്രസിദ്ധീകരണങ്ങളുംവഴി സിമി പ്രചാരണം
നടത്തുന്നുണ്ടെന്നാണ് കേരളം ആരോപിക്കുന്നത്. സിമിയുമായി ബന്ധപ്പെട്ട് എട്ടോളം
രേഖകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടുകിട്ടിയിട്ടുണ്ടെന്നും
കേരളത്തിലുണ്ടായ പ്രമാദമായ ചില സംഭവങ്ങളെത്തുടര്‍ന്ന് നടത്തിയ റെയ്‌ഡിനിടയിലാണ്
ഇവ ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളജ്
അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 2008ന് ശേഷവും
സിമി സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങളുണ്ടായെന്ന് തെളിഞ്ഞുവെന്ന് കേരളം
ചൂണ്ടിക്കാട്ടി.