Image

സിനിമയില്‍ വീണ്ടും സംഘടനാ സംഘട്ടനം

Published on 17 May, 2012
സിനിമയില്‍ വീണ്ടും സംഘടനാ സംഘട്ടനം
കൊച്ചി:വൈഡ് റിലീസിനെച്ചൊല്ലി വീണ്ടും മലയാളസിനിമയില്‍ സംഘടനകളുടെ സംഘട്ടനം തുടങ്ങുന്നു. പുതുതായി 55 തീയറ്ററുകള്‍ക്ക് റിലീസ് യോഗ്യതയുണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന് അഞ്ചുതീയറ്ററുകള്‍ക്ക് മാത്രം റിലീസ് അനുവദിക്കാനുള്ള കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനമാണ് പുതിയ പോരിന് തുടക്കമിടുന്നത്. ഇനി മൂന്നുവര്‍ഷത്തേക്ക് പുതുതായി ഒരു തീയറ്ററിനും റിലീസ് അനുവദിക്കേണ്ടന്നും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ഇതിനുള്ള കരാറില്‍ ഫെഡറേഷന്‍ വ്യാഴാഴ്ച ഒപ്പുവയ്ക്കും. ഏകാധിപത്യപരമായ ഈ തീരുമാനത്തിനെതിരെ ബി ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. 

തീയറ്ററുകളുടെ നിലവാരം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍നിയോഗിച്ച സമിതിയാണ് 55 തീയറ്ററുകള്‍ക്ക് റിലീസ് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നതാണ് ഫെഡറേഷന്റെ നിലപാട്. പുതുതായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച തീയറ്ററുകള്‍ അഞ്ചെണ്ണം മാത്രമാണെന്നും ഇവയ്ക്ക് റിലീസ് നല്‍കുമെന്നും ഫെഡറേഷന്‍ പറയുന്നു. ഇതനുസരിച്ച് വടക്കാഞ്ചേരിയിലെ രണ്ടുതീയറ്ററുകള്‍ക്കും ഓയൂര്‍, തിരുവല്ല, വെട്ടുറോഡ് എന്നിവിടങ്ങളിലെ ഓരോ തീയറ്ററിനുവീതവുമാണ് റിലീസ് ലഭിക്കുന്നത്. ഇതില്‍ വടക്കാഞ്ചേരിയിലെ തീയറ്റുകള്‍ക്ക് മാത്രമാണ് സ്ഥിരം റിലീസ്. ബാക്കിയുള്ളവയ്ക്ക് ഉത്സവകാലറിലീസ് ചിത്രങ്ങളാണ് ലഭിക്കുക. 

എന്നാല്‍ ഏഴുതീയറ്ററുകള്‍ പുതുതായി എ. സി. യാക്കിയിട്ടുണ്ടെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. 55 തീയറ്ററുകളും റിലീസ് ലഭിക്കാനായി ഏറെപണം മുടക്കി നവീകരിച്ചതാണ്. 40 ലക്ഷം മുതല്‍ രണ്ടുകോടി വരെ മുടക്കിയതീയറ്റര്‍ ഉടമകളുണ്ട്. റിലീസ് കിട്ടാതാകുന്നതോടെ ഇവരെല്ലാം കനത്ത പ്രതിസന്ധിയിലാകുമെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വി. മോഹനനും ജനറല്‍ സെക്രട്ടറി ഷാജിവിശ്വനാഥും പറയുന്നു. ഇവരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. 

ഒരു വര്‍ഷം കൊണ്ട് 62 ഓളം തീയറ്ററുകളാണ് പൂട്ടിയത്. ചുരുങ്ങിയ കാലത്തിനുളളില്‍ ഇത്രയും തീയറ്ററുകള്‍ പൂട്ടുന്നത് ആദ്യമായാണ്. നവീകരിച്ച തീയറ്ററും ഇതില്‍ ഉള്‍പ്പെടുന്നു. സിനിമ മേഖലയെ സംരക്ഷിക്കുന്നതിന് നവീകരിച്ച തീയറ്ററുകളില്‍ റിലീസ് നടത്തുമെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല. 

55 തീയറ്ററുകള്‍ക്കും റിലീസ് നല്‍കാമെന്ന് സര്‍ക്കാര്‍മുമ്പാകെ ഫെഡറേഷന്‍ സമ്മതിച്ചതാണെന്നും എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വൈഡ് റിലീസ് നടപ്പാക്കാനുള്ള ചുമതല സര്‍ക്കാര്‍ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ഫെഡറേഷനുമായി ചേര്‍ന്ന് തീരുമാനം അട്ടിമറിക്കുകയാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ 55 തീയറ്ററുകള്‍ക്ക് റിലീസ് യോഗ്യതയുണ്ടെന്നത് സര്‍ക്കാര്‍ സമിതിയുടെ മാത്രം തീരുമാനമാണെന്നും ഫെഡറേഷന്‍ ഇത് അംഗീകരിക്കുന്നില്ലെന്നും പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക