Image

യുഎസ് മിസൈല്‍ ആക്രമണം; പാക്കിസ്ഥാനില്‍ 16 മരണം

Published on 03 June, 2012
യുഎസ് മിസൈല്‍ ആക്രമണം; പാക്കിസ്ഥാനില്‍ 16 മരണം
ഇസ്ലാമാബാദ്: നോര്‍ത്ത് വസിറിസ്ഥാനിലെ മിര്‍ അലി ഗോത്ര മേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന 16 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശികസമയം ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. തീവ്രവാദികളുടെ ഒളിത്താവളവും വാഹനവും ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണ് ഈ മേഖലയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നത്. അതേസമയം, യുഎസിന്റെ നാലു പൈലറ്റില്ലാ വിമാനങ്ങള്‍ ഈ മേഖലയില്‍ ഇപ്പോഴും റോന്തുചുറ്റുന്നുണ്ടെന്നും പ്രദേശവാസികള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്നലെ രാവിലെ സൌത്ത് വസിറിസ്ഥാനിലെ മനാ റഗ്സായി ഗ്രാമത്തില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന പത്തു പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ക്വയ്ദ, താലിബാന്‍ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തകാലത്ത് അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശത്ത് യുഎസ് പൈലറ്റില്ലാ വിമാനാക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭീകരര്‍ക്കു പുറമേ സാധാരണക്കാരും ആക്രമണങ്ങള്‍ക്കിരയാവുന്നതിനാല്‍ പാക്കിസ്ഥാനില്‍ യുഎസിനെതിരേ രോഷം ഉയരുകയാണ്. എന്നാല്‍, ചില പാക് കമാന്‍ഡര്‍മാര്‍ രഹസ്യമായി ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം വടക്കുപടിഞ്ഞാറന്‍ പാക് ഗോത്ര മേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ 20 ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതില്‍ കുറഞ്ഞത് 150 പേര്‍ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക