Image

മാര്‍ക്ക് തിരുത്തല്‍, ക്രമക്കേട്; കേരളയില്‍ അധ്യാപകര്‍ക്കെതിരെ നടപടി

Published on 20 June, 2012
മാര്‍ക്ക് തിരുത്തല്‍, ക്രമക്കേട്; കേരളയില്‍ അധ്യാപകര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: മാര്‍ക്ക് തിരുത്തിയതിനും പരീക്ഷാ ക്രമക്കേടിനും കേരള സര്‍വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ട നടപടി. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൂട്ടമായി നടപടിയെടുത്തത്.
എം.ബി.എ. വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതിന് മുന്‍ രജിസ്ട്രാറും മാനേജ്‌മെന്റ് വിഭാഗം തലവനുമായിരുന്ന ഡോ. കെ.ചന്ദ്രശേഖരന്‍, കാര്യവട്ടം പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വിജയരാഘവക്കുറുപ്പ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. 

കാര്യവട്ടത്ത് സര്‍വകലാശാല നല്‍കിയ ചോദ്യക്കടലാസിനു പകരം വേറെ ചോദ്യം നല്‍കി പരീക്ഷ നടത്തിയതിന് പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ. ഷാജി വര്‍ക്കി, ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി എ.കെ.അമ്പോറ്റി, സംസ്‌കൃതം വകുപ്പ് മേധാവി ശ്യാമളാ ദേവി എന്നിവരെ സ്ഥാനത്തുനിന്ന് മാറ്റി. ഇവരുടെ ഇന്‍ക്രിമെന്റും തടയും.

കൊല്ലം മൂല്യനിര്‍ണയ ക്യാമ്പിലെ ഉത്തരക്കടലാസ് പുറത്ത് കൊണ്ടുപോവുകയും കൈമോശം വരുത്തുകയും ചെയ്തതിന് ക്യാമ്പ് ഓഫീസര്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്ന് പി.എസ്.സി. കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയ സൈക്കോളജി വിഭാഗം അധ്യാപകന്‍ ഡോ. ജോണ്‍സനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.

പെണ്‍കുട്ടിക്ക് അശ്ലീല എസ്.എം.എസ്. അയച്ചതിന് ഹിന്ദി വിഭാഗം അധ്യാപകന്‍ സി.എസ്. സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷയില്‍ കോപ്പിയടിക്കുന്നതിന് സഹായം നല്‍കിയ കാട്ടാക്കട പങ്കജ കസ്തൂരി എന്‍ജിനീയറിങ് കോളേജിന് അഞ്ച് ലക്ഷം രൂപ പിഴയിട്ടു. ഹാള്‍ ടിക്കറ്റില്ലാതെ പരീക്ഷയെഴുതാന്‍ കുട്ടികളെ അനുവദിച്ചതിന് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിന്റെ പരീക്ഷാ സെന്റര്‍ മാറ്റി.

കോപ്പിയടി പിടിക്കാന്‍ ചെന്ന പരീക്ഷാ സ്‌ക്വാഡിലെ അധ്യാപകനെ യൂണിവേഴ്‌സിറ്റി കോളേജില്‍ കൈയേറ്റം ചെയ്ത വിദ്യാര്‍ഥിയായ എം.എസ്. സിജിനെ സ്ഥിരമായി ഡീബാര്‍ ചെയ്തു. പരിക്കേറ്റ പന്തളം എന്‍.എസ്.എസ്. കോളേജിലെ അധ്യാപകനായ എന്‍.പ്രദീപ്കുമാറിന്റെ ചികിത്സച്ചെലവ് സര്‍വകലാശാല വഹിക്കും.

മാര്‍ ഗ്രിഗോറിയോസ് ലോ കോളേജ്, തിരുവനന്തപുരം, എസ്.എന്‍. ലീഗല്‍ സ്റ്റഡീസ് കൊല്ലം എന്നീ കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ എന്‍ജിനീയറിങ് കോളേജില്‍ സര്‍വകലാശാലാ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ മക്കള്‍ക്ക് രണ്ട് ശതമാനം സംവരണം നല്‍കാനും തീരുമാനമായി.

മെയ് 31 വരെ പിഎച്ച്.ഡി. തീസിസ് നല്‍കാന്‍ സമയം അനുവദിച്ചിട്ടും നല്‍കാത്തവര്‍ക്ക് മൂന്ന് മാസം കൂടി തീസിസ് സമര്‍പ്പിക്കാന്‍ സാവകാശം അനുവദിച്ചു. എന്നാല്‍ ഇവര്‍ 20,000 രൂപ പിഴ അടയ്ക്കണം. ഫൈന്‍ ആര്‍ട്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ചിത്രഭാനുവിനെ മാവേലിക്കര രാജാരവിവര്‍മ്മ സ്‌കൂള്‍ ഡയറക്ടറായി നിയമിച്ചു.

ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള കുടിശ്ശിക മുഴുവന്‍ നല്‍കാനുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു. അടുത്ത മാസം മുതല്‍ ഫെലോഷിപ്പ് തുക കൃത്യമായി നല്‍കാനും തീരുമാനമായി. രാവിലെ തുടങ്ങിയ സിന്‍ഡിക്കേറ്റ് യോഗം രാത്രിയോടെയാണ് അവസാനിച്ചത്. പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ കേരളാ സര്‍വകലാശാലയില്‍ ഇത്രയധികം അധ്യാപകരുടെയും ജീവനക്കാരുടെയും പേരില്‍ നടപടിയുണ്ടാകുന്നത് ഇതാദ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക