ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2008ലെ അഭിഭാഷക കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയിലാണ് സമര്‍പ്പിച്ചത്.
2008ലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവനുസരിച്ച് അല്‍പശി ഉത്സവത്തിനാവശ്യമായ ആഭരണങ്ങള്‍ എടുത്തുകൊടുക്കാനാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.
2008 ഒക്‌ടോബര്‍ 19ന് വ്യാസര്‍കോണ്‍ കല്ലറയും നിത്യാദി കല്ലറയും തുറന്നു. ക്ഷേത്രം മുതല്‍പ്പിടി നല്‍കിയ പട്ടികയനുസരിച്ച് പൂജാവശ്യത്തിനുള്ള അമൂല്യവസ്തുക്കളാണ് കല്ലറകളില്‍ നിന്ന് എടുക്കേണ്ടിയിരുന്നത്. തുറന്നപ്പോള്‍ കണ്ട ഒരു കാഴ്ച വലിയൊരു സ്വര്‍ണക്കുടയിലെ 44 സ്വര്‍ണക്കൊളുത്തുകള്‍ ഊരി മാറ്റിയതായിരുന്നു. ചെമ്പുകൊളുത്തുകള്‍ ഘടിപ്പിച്ചാണ് കൃത്രിമം മറച്ചത്.
കുംഭീയം എന്നു പേരുള്ള നാലു വെള്ളിമണികളില്‍ രണ്ടെണ്ണം അപ്രത്യക്ഷമായി. തങ്കക്കുടയില്‍ തൊങ്ങലുകള്‍ ഇഴ കെട്ടിയ നീണ്ട സ്വര്‍ണനൂല്‍ അവിടെ ഇല്ലായിരുന്നു.
പച്ചനിറത്തിലുള്ള രത്‌നങ്ങളും സ്വര്‍ണങ്ങളും കൊണ്ട് തീര്‍ത്ത തങ്കക്കുടയിലെ 14 രത്‌നങ്ങള്‍ പൊട്ടിയ നിലയിലായിരുന്നു. കുടയ്ക്കും കേടുപാട് സംഭവിച്ചു. ക്ഷേത്രം മുതല്‍പ്പിടിയോട് ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.
സ്വര്‍ണവും രത്‌നങ്ങളും തൂക്കിനോക്കി കൃത്യമായ പട്ടികയുണ്ടാക്കി സൂക്ഷിക്കണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ രാജകുടുംബം അതിശക്തമായി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
(Mathrubhumi)